Sunday, July 08, 2007

അധ്യായം ഇരുപത്തിമൂന്ന്

ഒരു കല്യാണത്തിന്റെ ബഹളങ്ങള്‍ക്കുകൂടി അരങ്ങൊരുങ്ങുന്നതിനു മുമ്പ്‌ ഒഴിവാകുന്നതാണ്‌ ഭംഗിയെന്ന്‌ കൃഷ്‌ണന്റെ മനസ്സ്‌ മന്ത്രിച്ചു. രാത്രി കിടക്കുമ്പോള്‍ അയാള്‍ വളരെനേരം ആലോചിച്ചു. മുമ്പില്‍ അധികം വഴികളൊന്നുമില്ല തെരഞ്ഞെടുക്കാന്‍. ആത്‌മഹത്യ ചെയ്യുന്നവരെക്കുറിച്ച്‌ പണ്ടയാള്‍ക്ക്‌ പുച്ഛമായിരുന്നു. ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്ന ഭീരുക്കളെന്നേ അവരെക്കുറിച്ച്‌ അയാള്‍ക്കു തോന്നിയിരുന്നുളളൂ. ഏതോ ഒരു നോവലില്‍ വായിച്ച ആത്‌മഹത്യാ രീതിയെക്കുറിച്ചും വെറുതെയോര്‍ത്തു അയാള്‍. ജീവിതം എവിടെയൊക്കെയോ തട്ടിത്തടഞ്ഞു നിന്നപ്പോള്‍ കൈയിലെ ഞരമ്പു മുറിച്ച്‌ ചൂടുവെളളത്തില്‍ മുക്കിപ്പിടിച്ച്‌, രക്തംപോയി തീരുന്നതോടെ ഉറങ്ങിമരിക്കുന്ന ഒരാളായിരുന്നു അതിലെ നായകന്‍.

അന്ന്‌ രാവിലെ എഴുന്നേറ്റപ്പോള്‍ കൃഷ്‌ണന്‌ പതിവില്ലാത്ത ഉന്മേഷം തോന്നി. മനസ്സില്‍ നിന്നെല്ലാം പെയ്‌തിറങ്ങിയപോലെ. കാപ്പി കുടിച്ചു കഴിഞ്ഞ്‌, ഏറ്റവും നല്ലതെന്നു തോന്നിയ ഒരു ബ്രൗണ്‍ പാന്റും നീല ചെക്ക്‌ ഷര്‍ട്ടുമെടുത്ത്‌ അയാള്‍ ധരിച്ചു. പാന്റിട്ടിട്ട്‌ കുറെ നാളുകളായി. കോളേജില്‍ നിന്ന പോന്ന ശേഷം പിന്നെയിന്ന്‌. കണ്ണാടി കണ്ടിട്ടും വളരെ നാളുകളായിരിക്കുന്നു. താടിയും മുടിയും കുറെ വളര്‍ന്നിരുന്നു. ചികുമ്പോള്‍ ചങ്ങലക്കെട്ടിയപോലെ മുടിയില്‍ ചീപ്പ്‌ തങ്ങുന്നു.

തോള്‍ സഞ്ചിയില്‍ കണ്ണില്‍ കണ്ടതൊക്കെ അയാള്‍ എടുത്തിട്ടു. ജോലി ചെയ്‌തതും പത്രത്തില്‍നിന്നു കിട്ടിയതുമൊക്കെയായി കുറച്ചുകൂടി രൂപയുണ്ട്‌ അയാളുടെ കൈയില്‍. പ്രഫസ്സര്‍ ഡാനിയേലിനെ നന്ദിയോടുകൂടി മാത്രമേ അപ്പോള്‍ അയാള്‍ക്ക്‌ ഓര്‍മ്മിക്കാന്‍ കഴിയൂ. അയാളുടെ സ്വന്തം ആവശ്യങ്ങള്‍ക്ക്‌ ഇതുവരെ ആരോടും ചോദിക്കേണ്ട ഗതികേട്‌ വന്നിട്ടില്ല.

പുറത്തേക്കുപോകുന്നുവെന്ന്‌ അമ്മയോടു പറയുമ്പോള്‍ തൊണ്ട ഇടറിയോ എന്ന്‌ അയാള്‍ സംശയിച്ചു. അസാധാരണ വേഷവിധാനം കണ്ട്‌ അമ്മ അല്‍പനേരം നോക്കിനിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

മുറ്റത്തേക്കിറങ്ങിയപ്പോള്‍ അയാളുടെ കണ്ണുകള്‍ തൊടിയുടെ കിഴക്കേ മൂലയിലേക്ക്‌ പാഞ്ഞുചെന്നു.

മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ കോളേജിലേക്ക്‌ പോകാനിറങ്ങുമ്പോഴും ഇങ്ങനെ നോക്കിനിന്നത്‌ കൃഷ്‌ണന്‍ ഓര്‍ത്തു. അന്ന്‌ ജീവിതത്തെ കീഴടക്കാന്‍ വേണ്ടിയുളള പുറപ്പാടായിരുന്നു.

ഇന്നോ?

അതിന്ന്‌ കീഴ്‌പ്പെട്ടിട്ടോ ഈ യാത്ര? അതോ, മേറ്റ്ന്തെങ്കിലിനോടുമാണോ ഈ അടിയറവ്‌?

ഉച്ചയ്‌ക്കുമുമ്പേ അയാള്‍ ടൗണിലെത്തി. ലോഡ്‌ജില്‍ മുറിയെടുക്കുമ്പോള്‍, ആദ്യം ശരിക്കുളള പേരു പറയണോയെന്ന്‌ ഒരുനിമിഷം സംശയിച്ചു. അതില്‍ കഴമ്പൊന്നുമില്ല എന്ന തോന്നലില്‍ യഥാര്‍ത്ഥവിലാസം തന്നെ കൊടുത്തു അയാള്‍ പിന്നെ. മുറിയില്‍ എല്ലാംവച്ച്‌ മുഖം കഴുകി, പുറത്തിറങ്ങിയപ്പോള്‍ വല്ലാത്ത വിശപ്പ്‌. അടുത്തുളള ഹോട്ടലില്‍ കയറി വയറുനിറച്ചു കഴിച്ചു. ഇനി കോളേജിന്നടുത്തുവരെ പോകണം. പറ്റുകയാണെങ്കില്‍ ഉളളിലുമൊന്നു കയറണം.

കോളേജിന്റെ മുമ്പില്‍ ഓട്ടോറിക്ഷ നിറുത്തിച്ച്‌ അയാള്‍ ആകെ ഒന്നുനോക്കി. ഇന്നു പരീക്ഷയൊന്നുമില്ലെന്നു തോന്നുന്നു. ദിവസമേതെന്നു നോക്കാനും മറന്നു പുറപ്പെടുമ്പോള്‍.

"ഇന്നേതാ ദിവസം?" ഓട്ടോറിക്ഷക്കാരനോട്‌ അയാള്‍ അന്വേഷിച്ചു.

"ഞായറാഴ്‌ച". അതുപറയുമ്പോള്‍ ഇവനെവിടുന്നു വരുന്നെടാ! എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്‌. അയാളെ പറഞ്ഞയച്ചിട്ട്‌ കൃഷ്‌ണന്‍ കോളേജിന്റെയുളളിലേക്കു കടന്നു. ശുഷ്‌കിച്ച്‌, വിളറിയ പുല്‍ത്തട്ടിലൂടെ നടന്ന്‌ ഒരു പ്ലാവിന്റെ തണലില്‍ അയാള്‍ ചെന്നിരിക്കുകയായിരുന്നു. അതോരോന്നും പറിച്ചെടുത്തുകൊണ്ട്‌ കുറെനേരം ആ തണലില്‍ ഇരുന്നു അയാള്‍. പിന്നെ നീണ്ട ഇടനാഴിയുടെ ഒരറ്റത്തു ചെന്നുനിന്നപ്പോള്‍ അയാള്‍ക്കൊന്നു കൂവണമെന്നു തോന്നി. ആ നീട്ടിക്കൂവലില്‍ തൂണുകള്‍ പ്രകമ്പനം കൊണ്ടു, പ്രതിധ്വനികള്‍ അയാളെ എവിടേക്കോ കൂട്ടിക്കൊണ്ടുപോകാനായി തിരിച്ചുവിളിച്ചു. അയാള്‍ അവിടെനിന്നും വേഗത്തില്‍ പുറത്തിറങ്ങി, റോഡിലേക്കു നടന്നു.

വീണ്ടും ഭക്ഷണം കഴിച്ചശേഷം അയാള്‍ ഒന്നു മയങ്ങാന്‍ കിടക്കുമ്പോള്‍ എത്ര വേഗമാണ്‌ നിദ്ര കണ്‍പോളകളെ തഴുകാനെത്തുന്നത്‌. എത്ര നാള്‍ കൂടിയാണ്‌ തനിക്കിങ്ങനെയൊരു ദിവസം ഉണ്ടാവുന്നതെന്ന്‌ കൃഷ്‌ണനോര്‍ത്തു. ഉറങ്ങാന്‍ കിടന്നാല്‍ ഒരുറപ്പുമില്ല അതു കിട്ടുമെന്ന്‌. ചിലപ്പോള്‍, തിരിഞ്ഞും മറിഞ്ഞും കിടന്ന്‌ ചുമലു വേദനിക്കുന്നതേ ഫലമുണ്ടാവുകയുളളൂ.

നാലുമണിക്ക്‌ ഉണരുമ്പോഴാണ്‌ പാര്‍ക്കില്‍ ഒന്നുപോയാല്‍ കൊളളാമെന്ന്‌ അയാള്‍ക്കു തോന്നിയത്‌.

തണലിലെ ഒരു സിമന്റു ബഞ്ചിലിരുന്ന്‌ അയാള്‍ ചിപ്സുവില്‌ക്കുന്നയാളുടെ കൈയില്‍നിന്ന്‌ ഓരോന്ന്‌ വാങ്ങി തിന്നുകൊണ്ടിലുന്നു. അയാള്‍ക്കൊന്നും ആലോചിക്കാനില്ല. തുറമുഖത്തു കിടക്കുന്ന കപ്പല്‍ക്കൂട്ടങ്ങളില്‍ കുറെനേരം നോക്കിയിരിക്കും. ഒന്നും പുതുമയായിട്ട്‌ അവിടെയില്ല. എങ്കിലും, വെറുതെ ഉപ്പിന്റെ ചുവയുളള കാറ്റുമേറ്റ്‌ അങ്ങനെ നോക്കിയിരിക്കാന്‍ ഒരു പ്രത്യേകസുഖം. പിന്നെ കുറെനേരം ബോട്ടുജട്ടിയിലായിരിക്കും അയാളുടെ ശ്രദ്ധ. അവിടെ ബോട്ടുകള്‍ വന്നും പോയിയുമിരിക്കുന്നുണ്ട്‌. എല്ലാത്തിന്നും ഒരേ നിറം, ഒരേ സ്വരം. എങ്കിലും അയാള്‍ക്കിന്ന്‌ അവയോടൊക്കെ വല്ലാത്തൊരു താല്‍പര്യം തോന്നി.

വെയിലുമങ്ങിയപ്പോള്‍ കുട്ടികള്‍ കളിക്കാനായെത്തി. എത്രപെട്ടന്നാണ്‌ അവര്‍ കൂട്ടുകെട്ടുകളിലേര്‍പ്പെടുന്നതും കളികളില്‍ പങ്കെടുക്കുന്നതും.

കൃഷ്‌ണനാ കളിക്കളത്തിന്നടുത്തു തന്നെയായിരുന്നു ഇരുന്നിരുന്നത്‌. കുട്ടികളുടെ കാതടിപ്പിക്കുന്ന സ്വരം അയാള്‍ക്ക്‌ അരോചകമായില്ല. പകരം, മനസ്സുകൊണ്ട്‌ കുട്ടികളുടെയൊപ്പം വിനോദങ്ങളിലേര്‍പ്പെടുകയായിരുന്നു.

അത്താഴം കഴിഞ്ഞിരിക്കുമ്പോള്‍ സഞ്ചിയില്‍ നിന്നും ഒരു കഷണം കടലാസും പേനയും അയാള്‍ തപ്പിയെടുത്തു. എന്തെങ്കിലും എഴുതിവയ്‌ക്കണമെന്ന്‌ അയാള്‍ക്കാഗ്രഹമുണ്ട്‌. പക്ഷേ, മനസ്സില്‍ നിന്ന്‌ എല്ലാം ചോര്‍ന്നൊലിച്ചു പോയിരിക്കുന്നു. എത്ര സമാധാനമാണ്‌ അവിടെ നിറഞ്ഞു നില്‌ക്കുന്നത്‌, ശുദ്ധമായ ശൂന്യതയുടെ രൂപത്തില്‍. ഇനി ഒന്നും അതിലേക്ക്‌ കുത്തിനിറയ്‌ക്കേണ്ടെന്ന്‌ അയാള്‍ വിചാരിച്ചു.

കടലാസും പേനയും സഞ്ചിയില്‍ത്തന്നെ എടുത്തുവച്ചു. പാതിരവരെ സമയം കളയുന്നതിന്ന്‌ എന്താണൊരു വഴി? ഉറങ്ങാന്‍ കിടക്കേണ്ട. എഴുന്നേല്‍ക്കുന്നത്‌ പുലര്‍ച്ചയ്‌ക്കാണെങ്കില്‍ ഒരു ദിവസമാണ്‌ നഷ്‌ടപ്പെടുന്നത്‌.

അയാള്‍ക്ക്‌ മദ്യം വേണ്ടിയിരുന്നില്ല. എങ്കില്‍ നേരം കളയുന്നതിന്‌, താഴെയുളള ബാറില്‍നിന്നും അരക്കുപ്പി റം വാങ്ങിക്കൊണ്ടു വന്നിരുന്ന്‌ പതുക്കെ കഴിക്കാന്‍ ആരംഭിച്ചു.

കുപ്പിയില്‍ നിന്ന്‌ അവസാനത്തെ തവണ ഗ്ലാസ്സിലേക്ക്‌ പകരുമ്പോള്‍ സമയം പാതിര കഴിഞ്ഞിരുന്നു. അയാളത്‌ വേഗം കാലിയാക്കി, സഞ്ചിയുമെടുത്ത്‌ തോളിലിട്ട്‌ പുറത്തിറങ്ങി.

താക്കോള്‍ കൗണ്ടറില്‍കൊടുത്ത്‌ കണക്കുതീര്‍ക്കുമ്പോള്‍ മാനേജര്‍ ചോദിച്ചു. "ഈ പാതിരയ്‌ക്ക്‌......?"

"രാത്രി വണ്ടിക്ക്‌ പോണം." സുനിലിന്റെയൊപ്പം, ആരെയോ പണ്ട്‌ യാത്രയാക്കാന്‍ വന്നയോര്‍മ്മ സംശയത്തിന്ന്‌ ഇടകൊടുക്കാതെ അയാളെ കാത്തു.

ആത്മഹത്യയ്‌ക്കു പേരുകേട്ട ആ തുരപ്പില്‍ ചെന്നു നില്‌ക്കുന്നതുവരെ നിര്‍വികാരനായിരുന്നു അയാള്‍. ഡബിള്‍ ട്രാക്കില്‍ എവിടെ കിടക്കണമെന്ന്‌ സംശയിച്ച്‌ നില്‌ക്കുമ്പോള്‍ തന്നെ പാര്‍ക്കിലെ കുട്ടികളുടെ ആരവം അയാളുടെ മനസ്സിനെ മഥിക്കാന്‍ തുടങ്ങിയിരുന്നു. പിന്നെ ഉപ്പിന്റെ ചുവയുളള ആ കടല്‍ക്കാറ്റ്‌, തുറമുഖത്തു നിശ്ചലമായി കിടക്കുന്ന കപ്പലുകള്‍, പാന്റിന്റെ അടിഭാഗത്ത്‌ തറഞ്ഞിരുന്ന കോളേജ്‌ ഗ്രൗണ്ടിലെ സ്‌നേഹപ്പുല്‍ മുനകള്‍......അങ്ങനെ ഓരോന്ന്‌ അയാളുടെ മനസ്സിലേക്ക്‌ കടന്നുവരികയായി.

പിന്നെ പിടയ്‌ക്കുന്ന മനസ്സിനെ അടക്കി, ഒരു റെയിലില്‍ തറവച്ച്‌ കുറെനേരം കൃഷ്‌ണന്‍ കിടന്നു. മണിക്കൂറുകള്‍ നീണ്ട ഒരിടവേളയ്‌ക്കുശേഷം അയാള്‍ ആലോചിക്കുകയാണ്‌ അങ്ങനെ കിടക്കുമ്പോള്‍. തികച്ചും പുതുമയുളള കാര്യങ്ങള്‍. കുട്ടികളുടെ ചിരിയും കളിയുമൊക്കെ ഈ സന്ദര്‍ഭത്തില്‍ വന്ന്‌ വിഷമിപ്പിക്കുന്നതിലെ തമാശയോര്‍ത്ത്‌ മന്ദഹസിക്കാതെയുമിരുന്നില്ല അയാള്‍.

മനസ്സില്‍ മാറിമാറിത്തെളിയുന്ന ചിത്രങ്ങള്‍ക്കിടയില്‍ അമ്മയുടെ ആര്‍ദ്രമായ നയനങ്ങള്‍ കണ്ട നിമിഷത്തിലാണ്‌ താന്‍ ചെയ്യാന്‍പോകുന്ന കാര്യം അത്ര എളുപ്പമല്ലെന്ന്‌ അയാള്‍ മനസ്സിലാക്കുന്നത്‌.

ഇരുമ്പ്‌ പ്രകമ്പനം കൊളളുന്നതിന്റെ തരിപ്പ്‌ കഴുത്തില്‍ അനുഭവപ്പെട്ടപ്പോള്‍ അയാളുടെ ഉളളിലൂടെ ഒരു മിന്നല്‍ കടന്നുപോയി. ഇപ്പോള്‍ ശബ്‌ദവും കേള്‍ക്കാം. കിടന്നുകൊണ്ടുതന്നെ അകലെനിന്നും വലിയ മഞ്ഞവെളിച്ചം പാഞ്ഞടുക്കുന്നതും കാണാം അയാള്‍ക്ക്‌. തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ആ ചരക്കുവണ്ടി കടന്നുപോകുമ്പോള്‍, ഏതു നിമിഷത്തിലാണ്‌ താന്‍ അധൈര്യവാനായതെന്നുപോലും കൃഷ്‌ണന്‍ മറന്നുപോയി.

ഇനിയുമൊരു പരീക്ഷണത്തിനു വയ്യ.

വിറയാര്‍ന്ന കരങ്ങളാല്‍ തോള്‍സഞ്ചിയുമെടുത്ത്‌ അയാള്‍ സ്‌റ്റേഷനിലേക്കു തിരിച്ചുനടന്നു. രാത്രി വണ്ടി വരാറായിട്ടില്ല. പ്ലാറ്റ്‌ഫോമിലെ സിമന്റുബെഞ്ചില്‍ കുറെനേരം അയാള്‍ ഇരുന്നു. ഹൃദയമിടിപ്പ്‌ സാധാരണഗതിയിലായിട്ടേ അടുത്തുളള ടാപ്പില്‍നിന്ന്‌ വെളളം കുടിക്കാന്‍പോലും അയാള്‍ക്ക്‌ സാധിച്ചുളളൂ. മുഖം കഴുകി വൃത്തിയാക്കി, ടിക്കറ്റ്‌ കൗണ്ടറിലേക്ക്‌ അയാള്‍ നടന്നു.

ക്ലര്‍ക്ക്‌ ഉറക്കം തൂങ്ങുകയാണ്‌. അടുത്തുമുട്ടി ശബ്ദമുണ്ടാക്കി അയാളെ കൃഷ്‌ണന്‍ ഉണര്‍ത്തി.

"എങ്ങോട്ടാ?" അയാള്‍ ഉറക്കച്ചടവോടെ ചോദിച്ചു.

എവിടേക്കു പോകണമെന്നു തീരുമാനിക്കാന്‍ കൃഷ്‌ണന്‍ മറന്നുപോയിരുന്നു. പുറത്തുളള സ്ഥലങ്ങളെക്കുറിച്ച്‌ വലിയ അറിവുമില്ല അയാള്‍ക്ക്‌.

കൈയില്‍ ശേഷിക്കുന്ന രൂപ മുഴുവനും അയാളെടുത്ത്‌ പുറത്തിട്ടു. എല്ലാം എണ്ണിനോക്കി. കുറച്ചെടുത്ത്‌ തിരികെ പോക്കറ്റിലിട്ടശേഷം, ബാക്കി ബുക്കിങ്‌ ക്ലര്‍ക്കിന്റെ അടുത്തുകൊടുത്തുകൊണ്ട്‌ കൃഷ്‌ണന്‍ പറഞ്ഞു. "ആ കാശുകൊണ്ട്‌ പോകാവുന്നയിടത്തേക്കുളള ടിക്കറ്റ്‌ തന്നേക്കൂ."

അയാള്‍ കൃഷ്‌ണനെ കുറെനേരം തുറിച്ചുനോക്കി. പിന്നെ രൂപ എണ്ണി തിട്ടപ്പെടുത്തി, ഒരു ടിക്കേറ്റ്ടുത്ത്‌ കൊടുത്തു.

എങ്ങോട്ടാണ്‌ ടിക്കേറ്റ്ന്നു നോക്കിയില്ല. അതു വായിക്കാന്‍ ഇനിയുമേറെ സമയം ബാക്കി കിടക്കുന്നു. പ്ലാറ്റ്‌ഫോമില്‍ അധികം വെളിച്ചമില്ലാത്ത ഒരിടത്തൊരു സിമന്റു ബെഞ്ചില്‍ അയാള്‍ ചെന്നിരുന്നു.

രാത്രിവണ്ടിയുടെ സൈറണ്‍ അകലെ മുഴങ്ങുമ്പോള്‍ അയാള്‍ മയക്കം വിട്ടുണരുകയാണ്‌.

(നോവല്‍ ഇവിടെ അവസാനിക്കുന്നു.)