Sunday, July 08, 2007

അധ്യായം പതിന്നാല്

പിറ്റേന്ന് കോളേജില്‍ ഇറങ്ങാതെ, നേരെ ടൗണിലേക്കാണ്‌ കൃഷ്‌ണന്‍ പോയത്‌. ജോലിയുടെയും താമസത്തിന്റെയുമൊക്കെ കാര്യങ്ങള്‍ക്ക് തീരുമാനമായാലെ അയാള്‍ക്ക് ഇനി സമാധാനമാവുകയുള്ളൂ.

ടൗണിലെത്തി ആദ്യം 'ശക്തി പ്രഷര്‍ വെസ്സല്‍സ്‌' കണ്ടുപിടിച്ചു. കുറച്ചകലെ വച്ചുതന്നെ ഉരുക്കും ഉരുക്കും തമ്മിലിടയുന്നതിന്റെ പരുക്കന്‍ ശബ്‌ദം കേട്ടു തുടങ്ങി. കമ്പനിയുടെ കൂറ്റന്‍ ഇരുമ്പുവാതില്‍ കടന്ന്‌ ഉളളില്‍ മാനേജരുടെ മുറിയിലെത്തി കൃഷ്‌ണന്‍. പ്രായം ചെന്ന ഒരാളാണ് മാനേജരുടെ മുറിയില്‍ ഇരിക്കുന്നത്.

"ഇരിക്കൂ." കയറിച്ചെന്ന ഉടനെ അദേഹം പറഞ്ഞു.

"എന്റെ പേര്‌ കൃഷ്‌ണകുമാര്‍. ഒരു ജോലിക്കാര്യത്തിനുവേണ്ടി വന്നതാണ്‌." അദ്ദേഹം ആഗമനോദ്ദേശം ആരാഞ്ഞപ്പോള്‍ കൃഷ്‌ണന്‍ പറഞ്ഞു. പിന്നെ പ്രഫസ്സര്‍ ഡാനിയേലിന്റെ കത്തു കൊടുത്തു.

"പ്രഫസ്സര്‍ പറഞ്ഞിരുന്നു." കത്തില്‍ കണ്ണോടിച്ചുകൊണ്ട്‌ മാനേജര്‍ സംസാരം തുടര്‍ന്നു. “കൃഷ്‌ണകുമാറിന്‌ എന്നുമുതല്‍ വേണമെങ്കിലും ജോലിക്കു ചേരാം. ഇവിടെ ധാരാളം പണിയുണ്ട്. ഷിപ്പ് യാര്‍ഡില്‍ നിന്ന് അടുത്തയിടെ ഞങ്ങള്‍ക്ക് ഒരു വലിയ കോണ്ട്രാക്ട് കിട്ടി; അതുകൊണ്ട് നല്ല തിരക്കാണ്. പിന്നെ പ്രഫസ്സര്‍ എന്നോട്‌ കുറെ കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അതനുസരിച്ചേ നിങ്ങള്‍ക്കിവിടെ ജോലി ചെയ്യാനൊക്കൂ."

"അതെന്താണ് സര്‍?"

"താല്‍ക്കാലിക ജോലിക്കാര്‍ക്ക് ഇവിടെ പ്രതിഫലം കൊടുക്കുന്നത്‌ പീസ്‌റേറ്റ്‌ അനുസരിച്ചാണ്‌. അതായത്‌ ചെയ്തുന്ന ജോലിക്കനുസരിച്ച്‌ കൂലി. പാര്‍ട്ട്‌ടൈം വെല്‍ഡര്‍മാര്‍ക്ക്‌ വൈകുന്നേരം നാലുമണി മുതല്‍ രാത്രി പന്ത്രണ്ടുമണി വരെ ജോലി ചെയ്യാം. ഒന്നിടവിട്ടുളള ദിവസങ്ങളില്‍ ജോലിചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നാണ്‌ പ്രഫസ്സര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. എന്നാലും ആഴ്ചയില്‍ അഞ്ഞൂറുരൂപ വരെ വലിയ പ്രയാസ്സമൊന്നുമില്ലാതെ ഉണ്ടാക്കാം. പണിയുടെ കുറവ് ഉണ്ടാവില്ല; എല്ലാം നിങ്ങളുടെ ഉത്സാഹത്തെ ആശ്രയിച്ചിരിക്കും."

പ്രഫസ്സര്‍ ഡാനിയേല്‍ വളരെ ചെറിയ കാര്യങ്ങളില്‍പ്പോലും ശ്രദ്ധ ചെലുത്തിയിരിക്കുന്നു- കൃഷ്‌ണന്‍ ചിന്തിച്ചു. പഠനത്തിന് ആവശ്യമായ സമയം ലഭിക്കാനാണ് ഒന്നരാടം ദിവസങ്ങളില്‍ ജോലി ചെയ്യിപ്പിച്ചാല്‍ മതിയെന്ന് പറഞ്ഞുവച്ചിരിക്കുന്നത്.

"അപ്പോള്‍ കൃഷ്‌ണന്‍ എന്നു ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു?"

"നാളെ മുതല്‍ തന്നെ വന്നു തുടങ്ങാം സര്‍. പക്ഷേ, ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ എനിക്ക്‌ ട്രെയിനിങ്‌ തരണം. ഐ.ടി.ഐ.യില്‍ നിന്ന്‌ പോന്നശേഷം എങ്ങും പോയിട്ടില്ല. രണ്ടു മൂന്നു വര്‍ഷമായി ഇലക്‌ട്രോഡ്‌ ഹോള്‍ഡര്‍ കൈയിലെടുത്തിട്ട്‌."

"ഓവര്‍ഹെഡും ഇന്‍ക്ലൈനറുമൊന്നും ആദ്യം കൃഷ്‌ണകുമാര്‍ ചെയ്യേണ്ടിവരില്ല. അതിന്‌ ഇവിടെ പരിചയം സിദ്ധിച്ച സ്ഥിരം ജോലിക്കാരുണ്ട്. ആദ്യം എളുപ്പമുള്ള ജോലികള്‍ തരാന്‍ ഞാന്‍ സൂപ്പര്‍വൈസറോടു പറയാം. കോണ്‍ഫിഡന്‍സ് ആവുന്നതുവരെ പ്രാക്ടീസ് ചെയ്താല്‍ മതി; ആ ദിവസങ്ങളില്‍ ദിവസം 200 രൂപ വച്ച് കൂലി തരാം."

"വളരെ ഉപകാരം സര്‍."

പുറത്തിറങ്ങിയപ്പോഴാണ് മാനേജരുടെ പേരു ചോദിക്കാന്‍ വിട്ടുപോയ കാര്യം അയാള്‍ ഓര്‍ത്തത്. ഗേറ്റില്‍ നില്‍ക്കുന്ന കാവല്‍ക്കാരനോട്‌ മാനേജരുടെ പേര്‌ ചോദിച്ചറിഞ്ഞു; ആന്റണി എന്നാണത്രെ.

ഉച്ചതിരിഞ്ഞ് കൃഷ്‌ണന്‍ പ്രഫസ്സര്‍ പറഞ്ഞ വാടകവീടു തേടി പുറപ്പെട്ടു. അവസാനം ഉടമസ്‌ഥന്റെ വീട്ടില്‍ ചെന്നെത്തി. വീട്‌ കാണിച്ചു കൊടുക്കാന്‍ അതിന്റെ ഉടമസ്ഥയെപ്പോലെ സംസാരിക്കുന്ന ഒരു സ്‌ത്രീയാണ്‌ അയാളുടെ കൂടെ ചെന്നത്‌. സാമാന്യം വലിയ ഒരു മുറി. അതില്‍ ചെറിയ ഒരു മേശയും ഒരു സ്‌റ്റൂളുമുണ്ട്‌. ഫര്‍ണിച്ചറായി അവ മാത്രം. പിന്നെ മുറിയുടെ തുടര്‍ച്ചയെന്നോണം ഒരറ്റത്ത് ചെറിയ ഒരു അടുക്കളയും. അതില്‍ ഒരാള്‍ക്കു നിന്നുതിരിയാന്‍ മാത്രമേ പറ്റുകയുള്ളൂ.

അവര്‍ അഡ്വാന്‍സിന്റെയോ വാടകയുടെയോ കാര്യമൊന്നും കൃഷ്‌ണനോട്‌ പറഞ്ഞില്ല. ഒരുപക്ഷേ പ്രഫസ്സര്‍ ഡാനിയേല്‍ എല്ലാം പറഞ്ഞ്‌ ശരിയാക്കിയിരിക്കും. ആ സ്‌ത്രീ മുറിയുടെ താക്കോല്‍ കൃഷ്‌ണനെ ഏല്‍പിച്ചിട്ട്‌ തിരിച്ചുപോയി.

എന്തൊക്കെ വാങ്ങണമെന്ന്‌ ആലോചിച്ച്‌ കൃഷ്‌ണന്‍ സ്‌റ്റൂളില്‍ കുറെനേരം ഇരുന്നു. ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതില്‍ അയാള്‍ക്ക് നല്ല അഭിമാനം തോന്നുകയും ചെയ്തു.

ടൗണിലേക്കു തിരിക്കുമ്പോള്‍ എന്തൊക്കെ വാങ്ങണമെന്നതിനെപ്പറ്റി അയാളുടെ മനസ്സില്‍ ചെറിയൊരു രൂപമുണ്ടായിരുന്നു. ഒരു സ്‌റ്റൗ, കുറെ പാത്രങ്ങള്‍, വില കുറഞ്ഞ ഒരു കിടക്ക, വിരിപ്പ്‌. അവയൊക്കെ ആയാല്‍ തല്‌ക്കാലം താമസം തുടങ്ങാമെന്നു തോന്നി അയാള്‍ക്ക്‌. പലവ്യജ്ഞനങ്ങളും മറ്റും എന്തൊക്കെ വേണമെന്ന്‌ വീട്ടില്‍ ചെന്ന്‌ അമ്മയോട്‌ ആലോചിച്ചിട്ടാവാം. കുറെയൊക്കെ വീട്ടില്‍ നിന്ന് കൊണ്ടുവരാം.

സാധനങ്ങളെല്ലാം വാങ്ങി ഒരു ഓട്ടോറിക്ഷയില്‍ മുറിയിലേക്കു കൊണ്ടുവന്നു. കൃഷ്ണന്‍ എടുത്തതുപോലെയുള്ള വാടകവീടുകള്‍ അവിടെ വേറെയുമുണ്ട്. സാധനങ്ങള്‍ എല്ലാം കൊണ്ടുവരുന്നതു കണ്ടിട്ട് മറ്റു വാടകക്കാര്‍ പുതിയ അന്തേവാസി ആരെന്ന്‌ ജനാലകളിലൂടെ നോക്കുന്നത്‌ കൃഷ്‌ണന്‍ ശ്രദ്ധിച്ചു.

എല്ലാം അടുക്കിപ്പെറുക്കി വച്ച്‌ ബാക്കിയുളള പണം എണ്ണി നോക്കി. പ്രഫസ്സറില്‍ നിന്ന്‌ കിട്ടിയതില്‍ നല്ലൊരു ഭാഗം തീര്‍ന്നിരിക്കുന്നു. അദ്ദേഹം സഹായിച്ചില്ലായിരുന്നെങ്കില്‍? തന്റെ പരിപാടികള്‍ ഒന്നും നടക്കുമായിരുന്നില്ല എന്ന് തീര്‍ച്ച- കൃഷ്‌ണന്‍ ഓര്‍ത്തു.

ഇനി വീട്ടില്‍ പോകണം. നാളെ മുതല്‍ ഇവിടെ സ്‌ഥിരം അന്തേവാസിയാകാം. പോകുന്ന വഴി കൃഷ്‌ണന്‍ പ്രഫസ്സറുടെ വീട്ടില്‍ കയറി എല്ലാം ശരിയായി എന്ന് അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, "കാരി ഓണ്‍ മൈ ബോയ്‌, യു വില്‍ നോട്ട് ഫെയില്‍‌."

കവലയില്‍ വണ്ടിയിറങ്ങുമ്പോള്‍ തന്നെ ഇരുട്ടിയിരുന്നു. കണ്ണു കെട്ടിയാല്‍പോലും പാടത്തു കൂടി നടന്നു പോകാന്‍ കൃഷ്‌ണനാവും. അയാള്‍ മുറ്റത്തെത്തിയപ്പോള്‍ വരാന്തയില്‍ പ്രായം ചെന്ന ഒരാളുടെ സംസാരംകേട്ടു. ഇനി അമ്മാവനെങ്ങാനും? വരാന്‍ വളരെ സാധ്യതയുണ്ട്‌. ഒന്നും മിണ്ടാതെയല്ലേ പെരിഞ്ചേരിയില്‍ നിന്ന് ഇറങ്ങിപ്പോന്നത്- കൃഷ്‌ണന്‍ കണക്കു കൂട്ടി.

മിടിക്കുന്ന ഹൃദയത്തോടെയാണ്‌ അയാള്‍ വീട്ടിലേക്ക് കയറിയത്‌. അയാളുടെ ഊഹങ്ങളൊന്നും തെറ്റിയില്ല.

"കൃഷ്‌ണാ, വസ്ത്രമൊക്കെ മാറിയിട്ടു വരൂ. എനിക്ക് നിന്നോട്‌ കുറെ കാര്യങ്ങള്‍ പറയാനുണ്ട്‌.‌" അയാളെ കണ്ടയുടനെ അമ്മാവന്‍ പറഞ്ഞു.

അമ്മയും ഏട്ടനും ഒന്നുമുരിയാടാതെ അമ്മാവന്റെ അടുത്ത് ഇരിക്കുകയാണ്‌.

കൈയും മുഖവും കഴുകി തുടച്ചു. വീണ്ടും ഇറയത്തേക്കുചെന്ന്‌ കൃഷ്‌ണന്‍ അമ്മാവന്റെ മുമ്പില്‍ നിന്നു.

"നീയെന്താ കുന്തക്കോല്‌ പോലെ നിക്കണെ. അവിടെ ഇരിക്കൂ." അമ്മാവന്‍ തനിക്ക് കഴിയുന്ന രീതിയില്‍ അയാളെ ശാന്തമാക്കുവാന്‍ ശ്രമിക്കുകയാണ്.

എങ്കിലും ഒരു ചെറിയ പരിഭ്രമത്തൊടെ കൃഷ്ണന്‍ തിണ്ണയില്‍ ഇരുന്നു.

കുറെനേരം അവിടെ മൗനം തളംകെട്ടിനിന്നു. അവസാനം അമ്മാവന്‍ തന്നെ അത്‌ ഭജ്ഞിച്ചു, "എന്താ, കൃഷ്‌ണന്‍കുട്ട്യേ ഇതിന്റെയൊക്കെ അര്‍ത്‌ഥം? നിനക്ക്‌ ഒരു വാക്കു പറഞ്ഞിട്ട്‌ പോരാരുന്നല്ലോ വീട്ടീന്ന്."

കൃഷ്ണന്‍ ഒന്നും മിണ്ടിയില്ല. എന്തു മിണ്ടാനാണ്‌ അയാള്‍?

"കാര്‍ത്തു എന്നോട് എല്ലാ വിവരോം പറഞ്ഞു. നിന്നെ പെരിഞ്ചേരിയിലേക്ക്‌ കൊണ്ടുപോയത്‌ അശ്വതിയല്ലലോ; ഞാനല്ലേ. അവള്‍ പറഞ്ഞത്‌ തെറ്റ് തന്നെ‌. പക്ഷേ, ക്ഷതം ഏല്‍പിക്കാന്‍ കത്തിക്കല്ലാതെ ഈര്‍ക്കില്‍ത്തുമ്പിനു പറ്റ്വോ കൃഷ്‌ണന്‍ കുട്ട്യേ?"

"പരിക്കു പറ്റില്ലെങ്കിലും ചൂലുകൊണ്ട്‌ അടിയേല്‍ക്കുന്നത്‌ കൊളളില്ല അമ്മാവാ." താനെങ്ങനെയാണത്‌ പറഞ്ഞത്‌? ഒരു നിമിഷം വികാരധീനനായിപ്പോവുകയായിരുന്നു- കൃഷ്‌ണന്‍ തന്റെ സമനില പെട്ടന്ന്‌ വീണ്ടെടുത്തു. അത്തരമൊരു മറുപടി എങ്ങനെ തന്റെ നാവിലെത്തി എന്നൊര്‍ത്ത് അയാള്‍ അത്ഭുതപ്പെടുകയും ചെയ്തു.

അയാളുടെ മറുപടി കേട്ട് അമ്മാവന്‍ അസ്‌തപ്രജ്ഞനായി ഇരിക്കുന്നത്‌ അയാള്‍ കണ്ടു. അയാള്‍ക്കതില്‍ വലിയ വിഷമമൊന്നും തോന്നിയില്ല. അമ്മ കരയുകയാണ്‌.

"കൃഷ്‌ണന്‍കുട്ട്യേ, നീയെന്നെ പറഞ്ഞ്‌ തോല്‍പ്പിച്ചു കളഞ്ഞു. എനിക്കിനി ഒന്നൂല്ല പറയാന്‍. ആ പടി നീയെപ്പൊ വന്നാലും തുറന്നു കിടക്കും; ഈ കണ്ണടയോളം."

അമ്മാവനതു പറയുമ്പോള്‍ തൊണ്ട ഇടറിയോ? കൃഷ്ണന്‍ സംശയിച്ചു; അയാളുടെ മനസ്സില്‍ എവിടെയോ ഒരു ചെറിയ നൊമ്പരത്തിന്റെ സൂചി തറഞ്ഞുകേറുകയും.

"എനിക്ക്‌ ടൗണിലൊരു ചെറിയ ജോലി കിട്ടി അമ്മാവാ. അടുത്തു തന്നെ ഒരു വാടകമുറിയും എടുത്തു. പഠിത്തം തീരുവോളം അവിടെ താമസിക്കാന്നാ വിചാരിക്കണെ."

"ങ്‌ഹാ, നീയായി, നിന്റെ പാടായി. കുട്ടികള്‍ വലുതാവുന്ന കാര്യം ചിലപ്പോള്‍ കാര്‍ന്നോമ്മാര്‍ മറന്നു പോകും. കൈവിറയ്‌ക്കുമ്പോള്‍ ഒരു താങ്ങിന്‌ ഇനി അന്യരേ ഉണ്ടാവൂ. അതില്ലാതിരിക്കാനാ ഞാനീ പാടൊക്കെപ്പെട്ടെ."

അമ്മാവന്‍ ചാരുകസേരയില്‍ നിന്നെഴുന്നേറ്റ്‌ ഇരുളിലേക്കിറങ്ങി. പിന്നെ മുറുക്കിത്തുപ്പിക്കൊണ്ട്‌ വായ കഴുകാന്‍ വെളളം ചോദിച്ചു. അമ്മ എഴുക്കേല്‍ക്കുമ്പോള്‍ അയാളോടു പറഞ്ഞു, "കാര്‍ന്നോമ്മാരെ ധിക്കരിക്കലാണ്‌ നിന്റെയീ പ്രവൃത്തികളൊക്കെ."

അങ്ങനെയോരോന്ന്‌ കേട്ടുകൊണ്ട്‌ അധികസമയം അവിടെ നില്‌ക്കാന്‍ കൃഷ്‌ണന്‌ കഴിഞ്ഞില്ല. അകത്തു ചെന്ന്‌ ലൈറ്റണച്ച്‌ അയാള്‍ കിടന്നു. അമ്മ വന്നു വിളിക്കുമ്പോള്‍ താന്‍ ഒരു മയക്കത്തിലായിരുന്നതു പോലെ തോന്നി അയാള്‍ക്ക്‌.

"നീ വരുന്നില്ലെങ്കില്‍ അമ്മാവനും ഊണുകഴിക്കണില്ലാന്നാ പറയണെ."

ഊണു മേശയ്‌ക്കരികില്‍ ഒന്നുംമിണ്ടാതെ അമ്മാവനും ഏട്ടനും ഇരിക്കുന്നു. ഇതെല്ലാം താന്‍ മൂലമാണല്ലോ എന്ന വിചാരം ഉണ്ടായപ്പോള്‍ തീരെ ദുഃഖിതനായി അയാള്‍. അയാളെ കണ്ടപ്പോള്‍ അമ്മാവന്‍ പറഞ്ഞു, "നിന്റെ ഉന്മേഷമൊക്കെ എവിടെപ്പോയി കുട്ട്യേ? ഞാന്‍ പറഞ്ഞതൊന്നും നീ കൂട്ടാക്കണ്ട. നല്ലതു വരണോന്നേ ഈ മനസ്സില്‌ എപ്പോഴും ഉളളൂ."

പിന്നെ അമ്മാവന്‍ സംസാരിക്കുമ്പോള്‍ ബോധപൂര്‍വ്വം ആ കാര്യങ്ങളെയൊന്നും സ്‌പര്‍ശിക്കാതിരിക്കുന്നത്‌ കൃഷ്‌ണന്‍ ശ്രദ്ധിച്ചു.

രാവിലെ അയാള്‍ ഉണരുമ്പോള്‍ അമ്മാവന്‍ പോയിക്കഴിഞ്ഞിരുന്നു. ടൗണിലേക്കു തിരിക്കാന്‍ അത്ര ധൃതി പിടിച്ചില്ല. ഇന്നും കോളേജില്‍ പോകേണ്ടന്നു വയ്‌ക്കാം. എല്ലാം ഒന്ന്‌ ഒതുക്കിയാല്‍ പിന്നെ ക്ലാസ്‌ സമയത്തിനിടയ്‌ക്ക്‌ അങ്ങോട്ടുമിങ്ങോട്ടും ഓണേണ്ടല്ലോ- അയാള്‍ ചിന്തിച്ചു.

പോകുന്നതിന്‌ മുമ്പ്‌ അടുക്കളയിലേക്കു വേണ്ട അത്യാവശ്യം പലവ്യജ്ഞനങ്ങള്‍ എല്ലാം കൃഷ്‌ണന്‍ അമ്മയോടു ചോദിച്ചറിഞ്ഞു. പൊടിയായി കിട്ടുന്നതെല്ലാം അങ്ങനെ വാങ്ങാനാണ്‌ അമ്മ പറഞ്ഞത്‌. പിന്നെ പെട്ടെന്ന്‌ ഉണ്ടാക്കാവുന്ന രണ്ടുമൂന്ന്‌ കറികളും പറഞ്ഞുകൊടുത്തു. അത്യാവശ്യത്തിനുള്ള കുറെ സാധനങ്ങള്‍ പൊതിഞ്ഞെടുത്ത് കൊടുക്കുകയും ചെയ്തു.

മുറ്റത്തേക്കിറങ്ങുമ്പോള്‍ പറമ്പിന്റെ കിഴക്കേ മൂലയിലേക്ക്‌ കൃഷ്ണന്റെ കണ്ണുകള്‍ കറങ്ങിത്തിരിഞ്ഞുചെന്നു. ജീവിതത്തിലെ മറ്റൊരധ്യായം ഇന്ന് അയാള്‍ തുടങ്ങുകയാണ്.

കടയില്‍ നിന്ന് സാധനങ്ങളൊക്കെ വാങ്ങിക്കൊണ്ടാണ്‌ കൃഷ്‌ണന്‍ മുറിയിലേക്ക്‌ ചെന്നത്‌. ഉച്ചഭക്ഷണം തന്നെ പാകപ്പെടുത്തി ഒരു പരീക്ഷണം നടത്തിക്കളയാമെന്ന്‌ അയാള്‍ തീരുമാനിച്ചു.

അരി കഴുകി വെളളം കളയാന്‍ പുറത്തിറങ്ങിയപ്പോള്‍ ചെറിയ ചമ്മല്‍ തോന്നി അയാള്‍ക്ക്‌. ആളുകള്‍ കാണുന്നുണ്ടാവില്ലേ. പിന്നെ എങ്ങും നോക്കാതെ എല്ലാം കഴിച്ച്‌ വേഗം അകത്തേക്കു പോന്നു കൃഷ്‌ണന്‍.

അരി തിളച്ചുകൊണ്ടിരിക്കുമ്പോള്‍ തക്കാളിയും വെണ്ടയ്‌ക്കയും സവാളയുമെല്ലാം അരിഞ്ഞെടുത്തു.

ചോറ്‌ വാര്‍ത്തുവയ്‌ക്കാനാണ്‌ കൃഷ്‌ണന്‍ ഏറെ പണിപ്പെട്ടത്‌. തിളച്ച വെളളം വീണ്‌ കൈ കുറച്ച് പൊളളി.

പിന്നെ കറിവയ്‌ക്കാനുളള ശ്രമത്തിലായി. എണ്ണയൊഴിച്ച്‌ സവാള മൂപ്പിച്ചു. കറിപ്പൊടികളും വെണ്ടയ്‌ക്കയും തക്കാളിയും അതിനുശേഷമിട്ടു; അമ്മ പറഞ്ഞ അത്രയും വെളളവും ഒഴിച്ച്‌ ഉപ്പും ചേര്‍ത്തു. വെളളം തിളച്ച്‌ കുറെ കഴിഞ്ഞപ്പോള്‍ താന്‍ ഇതുവരെ കഴിച്ചിട്ടില്ലാത്ത ആ കറി അയാള്‍ വാങ്ങിവച്ചു.

ഊണു കഴിക്കുമ്പോള്‍ കൃഷ്ണന് വലിയ രുചിയൊന്നും തോന്നിയില്ല. പക്ഷേ, എല്ലാത്തിലും വലുത്‌ ഇങ്ങനെയൊക്കെ തനിക്ക് ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ എന്നുള്ള ആത്മസംതൃപ്‌തിയായിരുന്നു അയാള്‍ക്ക്.

ഊണുകഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ നാളെ കോളേജില്‍ പോകേണ്ട കാര്യത്തെക്കുറിച്ച് അയാള്‍ ഓര്‍ക്കുന്നത്‌. പുസ്‌തകങ്ങളൊന്നും പെരിഞ്ചേരിയില്‍ നിന്ന്‌ എടുത്തിട്ടില്ല.

അവിടെപ്പോയി എല്ലാം എടുത്ത്‌ തിരിച്ചു പോരുന്നത്‌ തീരെ വിഷമകരമാണ്‌. എത്ര പേരെയാണ്‌ അവിടെ അഭിമൂഖീകരിക്കേണ്ടി വരിക. പിന്നെ ചോദ്യശരങ്ങള്‍ക്കുളള മറുപടികള്‍. മനസ്സും ശരീരവും ഒരു യുദ്ധസന്നാഹം തന്നെ എടുക്കണം അങ്ങോട്ടു പോകുന്നതിനുമുമ്പ്‌. എല്ലാം നേരിടാം. പക്ഷേ, അമ്മാവന്റെ മുഖം. അതോര്‍ക്കുമ്പോഴാണ്‌ അയാള്‍ക്ക്‌ ഏറ്റവും വിഷമം.

ഓട്ടോറിക്ഷയിലാണ് കൃഷ്‌ണന്‍ പെരിഞ്ചേരിയിലേക്കു പോയത്‌. ട്രങ്കും തൂക്കി കവലയിലൂടെ വരാന്‍ പറ്റില്ല. നാട്ടുകാര്‍, നാരായണന്‍ നായരുടെ ചായക്കട- അവയെല്ലാം മുളളുവേലികള്‍ പോലെ ഇപ്പോള്‍ അയാളുടെ മുമ്പില്‍ നില്‌ക്കുന്നു.

അമ്മാവന്‍ ഉമ്മറത്തു തന്നെയുണ്ട്‌. കൂടെ രാമന്‍ കുട്ടിയും. എന്തു പറഞ്ഞു തുടങ്ങണമെന്നറിയാതെ കുറച്ചു നേരം കൃഷ്‌ണന്‍ അവിടെ പരുങ്ങി നിന്നു.

"സാധനങ്ങളൊക്കെ എടുക്കാനായിരിക്കും, അല്ലേ?" അമ്മാവന്‍ അയാളോടു ചോദിച്ചു.

"അതെ."

"എന്നാല്‍ വൈകിക്കണ്ട."

അയാള്‍ നേരെ ഔട്ട്‌ഹൗസിലേക്കു നടന്നു. രാമന്‍കുട്ടിയും പിറകെ ചെന്നു.

"അപ്പൊ, പോകാന്‍ തന്നെ തീരുമാനിച്ചു,അല്ലേ?" രാമന്‍കുട്ടി ചോദിച്ചു‌.

"കാര്യങ്ങളൊന്നും പറയേണ്ട ആവശ്യമില്ലല്ലോ. എല്ലാം അറിഞ്ഞില്ലേ?"

"ഉവ്വ്‌. കുട്ടിയുടെ സ്‌ഥാനത്ത്‌ ഞാനാണെങ്കിലും ഇവിടെ നില്‌ക്കില്ല. എല്ലാം അവരുടെ പണിയാ." രാമന്‍ കുട്ടി അമ്മായിയെയാണ്‌ ഉദ്ദേശിക്കുന്നത്‌.

"മൈസൂര്‌ പഠിക്കുന്ന ആ ചെക്കന്‍ വരുന്നുണ്ട്‌, വിനയന്‍. അതിനുമുമ്പ്‌ കുളം ആകെയൊന്ന്‌ കലക്കി മീന്‍പിടിക്കാനാണവരുടെ ശ്രമം. ഇപ്പൊ ഏതാണ്ടൊക്കെ ശരിയാവേം ചെയ്‌തു. ആ പെങ്കൊച്ച്‌ പാവാ. പക്ഷേ, അമ്മയുടെ താളത്തിനൊത്ത്‌ തുളളാനുളള വിവരേളളൂന്ന്‌ മാത്രം. അല്ലെങ്കില്‍ നിസ്സാരപ്രശ്‌നങ്ങള്‍ക്ക്‌ ഇങ്ങനെണ്ടാവ്വോ ഒരു മെന?"

എന്നാലും?

സാധനങ്ങളെല്ലാം എടുത്ത്‌ വീണ്ടും പെരിഞ്ചേരിയിലെത്തി. ഉമ്മറത്തേക്കു കയറാന്‍ അയാള്‍ക്കു തോന്നിയില്ല.

"ചായ കുടിച്ചിട്ടു പോകാം കൃഷ്‌ണന്‍കുട്ട്യേ"


"ഇപ്പൊ വേണ്ടമ്മാവാ. ഞാന്‍ പോണു. വണ്ടിക്കാരന്‍ കാത്തു നില്‌ക്കുന്നു‌."

"എന്നാ അങ്ങനെ ആയ്‌ക്കോട്ടെ." അമ്മാവന്‍ ഇരിപ്പിടത്തില്‍ നിന്നും അനങ്ങിയിട്ടില്ല ഇതുവരെ.

ഓട്ടോറിക്ഷ കവലയിലെത്തി മെയിന്‍ റോഡിലേക്കു കടക്കുമ്പോള്‍ അയാള്‍ ആ കാഴ്‌ച കണ്ടു- അശ്വതി റോഡ്‌ മുറിച്ചു കടന്നു വരുന്നു. വണ്ടിയുടെ മുരള്‍ച്ചകേട്ട്‌ അവള്‍ പാളിനോക്കി. വണ്ടിയിലിരിക്കുന്നത് അയാളാണെന്ന് മനസ്സിലായിട്ടാണെന്നു തോന്നുന്നു പെട്ടന്ന്‌ മുഖം തിരിച്ച്‌ അവള്‍ നടന്നുപോയി.

No comments: