Sunday, July 08, 2007

അധ്യായം പതിമൂന്ന്

രാവിലെ കുളക്കരയിലെത്തിയപ്പോള്‍ ഇനി എന്തു ചെയ്യണമെന്നാലോചിച്ച്‌ കൃഷ്‌ണന്‍ കുറെനേരം കല്‍പ്പടവില്‍ ഇരുന്നുപോയി. മനസ്സിന്നകത്ത്‌ പലവിധ വിചാരങ്ങളുടെ കെട്ടുമറിച്ചിലാണ്‌. എന്നാല്‍ ഒന്നും പൊരുതി നേടുന്നുമില്ല. ഒരു ഇളകിയ കല്‍ക്കഷണമെടുത്ത്‌ അയാള്‍ നിശ്ചലമായ ജലപ്പരപ്പിലേക്കിട്ടു. ആമ്പല്‍ത്തണ്ടുകളും മൊട്ടുകളും ചിറ്റോളത്തില്‍ പെട്ടുലഞ്ഞു. ആമ്പലിന്റെ വിശാലമായ ഇലയില്‍ സുഷുപ്‌തിയിലാണ്ടിരുന്ന തവളകള്‍ ശബ്‌ദമുണ്ടാക്കിക്കൊണ്ട്‌ കരയിലേക്കോടിക്കയറി.

പെരിഞ്ചേരിയില്‍ ഇനിയും നില്‌ക്കുകയെന്നത്‌ ആത്മാഭിമാനമുളളവര്‍ക്ക്‌ പറ്റാത്ത കാര്യമാണ്‌. അമ്മാവനോ അമ്മായിയോ ആയിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. പക്ഷേ, അശ്വതി... അവള്‍ കൊച്ചു കുട്ടിയൊന്നുമല്ല. കാര്യങ്ങള്‍ ശരിക്ക്‌ കൈകാര്യം ചെയ്യാനാവശ്യമായ പ്രായവും ലോകപരിചയവും അവള്‍ക്കിന്നുണ്ട്‌. അവള്‍ അങ്ങനെ പറയരുതായിരുന്നു: കൃഷ്‌ണന്‍ ആലോചിച്ചു.

അമ്മാവന്റെ മുഖത്തു നോക്കി ഇറങ്ങിപ്പോരാനാണ്‌ ബുദ്ധിമുട്ട്‌. അമ്മായിക്ക്‌ ഉളളാലെ സന്തോഷമേ കാണൂ. ഒരുപക്ഷേ, അശ്വതി അമ്മായിയുടെ ഉപദേശങ്ങള്‍ക്ക്‌ അടിപ്പെട്ടുപോയതാകാനും മതി. അവയുടെ കൂടെ, ആഗ്നസുമായുള്ള തന്റെ കൂട്ടുകെട്ടിനെക്കുറിച്ച് സംശയകരമായ സാഹചര്യങ്ങള്‍ കോളേജിലുണ്ടായപ്പോള്‍ അവള്‍ അടിതെറ്റിയതാവും. എന്തൊക്കെയായാലും അശ്വതി അങ്ങനെ സംസാരിക്കരുതായിരുന്നു.

കുറച്ചു ദിവസം വീട്ടില്‍ നിന്നു പോയിവരാമെന്നു കൃഷ്‌ണന്‍ തീരുമാനിച്ചു. പ്രഫസ്സര്‍ ഡാനിയേലിനോട്‌ എല്ലാ വിവരങ്ങളും പറയണം. കുറെ കാര്യങ്ങളൊക്കെ അയാളുടെ മനസ്സിലുണ്ട്‌; പാര്‍ട്ട്‌ ടൈം ആയി ഒരു ജോലി; ആ വരുമാനം കൊണ്ട്‌ ഒരു മുറിയെടുത്ത്‌ ടൗണിലെവിടെയെങ്കിലും താമസിക്കുക. പ്രഫസ്സര്‍ ഡാനിയേല്‍ വിചാരിച്ചാല്‍ അതൊന്നും സാധിച്ചു കൂടെന്നില്ല.

പെരിഞ്ചേരിയിലേക്ക്‌ കുറച്ചു ദിവസം കഴിഞ്ഞു ചെന്നാലേ ശരിയാവുകയുളളൂ. അമ്മാവനെ നേരിടാനുളള മനക്കരുത്‌ നേടിയിട്ടുമാത്രം. അയാള്‍ ചിന്തിച്ചു. അപ്പോഴേക്കും എല്ലാവരുമൊന്ന് തണുത്തിട്ടുമുണ്ടാവും.

കുളത്തിലിറങ്ങി പായല്‍ത്തുണ്ടുകള്‍ വകഞ്ഞുമാറ്റി മുങ്ങിനിവര്‍ന്നപ്പോള്‍ കൃഷ്‌ണനു ഉന്മേഷം തോന്നി.

അന്ന്‌ ഒരു മണിക്കൂര്‍ വൈകിയാണ്‌ കോളേജിലെത്തിയത്‌. മോശമായ വഴിയെയുളള ബസ്സുയാത്ര ആകെ വലയ്‌ക്കുന്നുമുണ്ട്.

സുനിലിനോട്‌ തലേദിവസം നടന്ന സംഭവങ്ങള്‍ കൃഷ്‌ണന്‍ പറഞ്ഞു.

"അപ്പോള്‍ നീ അമ്മാവന്റെ വീട്ടീന്ന്‌ പോരാന്‍ തന്നെ തിരുമാനിച്ചോ?" എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു.

"ഉവ്വ്‌."

"അപ്പോള്‍ ഇനി പഠിത്തം? വീട്ടില്‍ എന്നും പോയിവരാന്‍ ബുദ്ധിമുട്ടല്ലേ? ഞാന്‍ ഇവിടെ വേണമെങ്കില്‍ മുറി അറേഞ്ചു ചെയ്യാം."

"തല്‌ക്കാലം വേണ്ട സുനില്‍. അതിന്നു വേണ്ടുന്ന പൈസ തല്‍ക്കാലം എന്റെ കൈയിലുണ്ടാവില്ല."

മുറിക്ക് അഡ്വാന്‍സായും മറ്റും തുടക്കത്തില്‍ നല്ലൊരു തുക ഉണ്ടാക്കേണ്ടി വരും. ദൈനംദിന ചിലവ്‌ വേറെ. അതൊക്കെ എവിടെനിന്നുണ്ടാക്കാനാണ്‌.

അയാള്‍ ആഗ്നസിനെ തിരഞ്ഞെങ്കിലും കാണാനൊത്തില്ല. നടന്ന എല്ലാ കാര്യങ്ങളും അവളോട് പയണമെന്നു കൃഷ്ണന്‍ മനസ്സില്‍ കരുതി. തെറ്റിദ്ധാരണകള്‍ക്ക്‌ ഇടം കൊടുക്കുന്ന സംഭവങ്ങളാണ്‌ കഴിഞ്ഞതെല്ലാം. അതിനി ആവര്‍ത്തിച്ചു കൂടാ. അശ്വതിയുമായുണ്ടായ വഴക്കിന്റെ വാര്‍ത്ത ഉടനെ കാമ്പസില്‍ പരക്കും; ആഗ്നസ് ആയിരിക്കും അതിലെ പ്രതിനായിക.

പ്രഫസ്സര്‍ ഡാനിയേലിന്റെ വീട്ടില്‍ അന്നു വൈകുന്നേരം തന്നെ പോകാന്‍ കൃഷ്‌ണന്‍ തീരുമാനിച്ചു. കോളേജില്‍ വച്ച്‌ പറഞ്ഞാല്‍ ഒന്നും ശരിയാകില്ല. ക്ലാസ്സില്‍ ഒന്നും ശ്രദ്ധിച്ചു കൊണ്ടല്ല അയാള്‍ വൈകുന്നേരം വരെ ഇരുന്നത്‌. എങ്ങനെയെങ്കിലും പ്രഫസ്സര്‍ ഡാനിയേലിനെക്കണ്ട്‌ പ്രശ്‌നങ്ങള്‍ മുഴുവന്‍ പറഞ്ഞു തീര്‍ക്കണം എന്ന വിചാരമേ അയാളുടെ മനസ്സിലുണ്ടായിരുന്നുളളൂ. അയാളുടെ അവസാന അത്താണിയാണ്‌ ഇപ്പോള്‍ പ്രഫസ്സര്‍.

കൂടുതല്‍ ആലോചിച്ച്‌ മനസ്സു വിഷമിപ്പിക്കാന്‍ കൃഷ്‌ണന്‍ തുനിഞ്ഞില്ല. മുകളില്‍ തിരിയുന്ന ഫാനില്‍ നോക്കി അയാള്‍ ക്ലാസ്സില്‍ അങ്ങനെ ഇരുന്നു.

കോളേജില്‍ നിന്ന്‌ അന്നും കൃഷ്‌ണന്‍ നേരത്തേ തിരിച്ചു. ടൗണിലെത്തി ഏതോ ഒരു സിനിമയ്‌ക്കു കയറി അയാള്‍. പേരുപോലും നോക്കാന്‍ തുനിഞ്ഞില്ല. എങ്ങനെയെങ്കിലും സമയം കൊല്ലാന്‍ വേണ്ടിയാണ്‌ അയാള്‍ സിനിമക്ക് കയറിയത്. മാറ്റിനി കഴിയുമ്പോഴേക്കും, പ്രഫസ്സര്‍ ഡാനിയേല്‍ വീട്ടിലെത്തി സ്വസ്‌ഥമായി ഇരിക്കുന്ന സമയമാകും. അദ്ദേഹത്തിന്‌ വേറെ പരിപാടികളൊന്നും ഇല്ലാതിരുന്നാല്‍ മതിയായിരുന്നു; കൃഷ്‌ണന്‍ ആശിച്ചു.

പ്രഫസ്സറുടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നത് ഹെലനാണ്‌.

"ഹായ്‌ അങ്കിള്‍, ഹൗ ആര്‍ യു?"

"ഫൈന്‍ ഹെലന്‍. പപ്പ അകത്തില്ലേ?"

"ഉണ്ടല്ലോ. ഞാന്‍ ഉടനെ വിളിക്കാം. അങ്കിള്‍ കയറി ഇരിക്കൂ."

കുറച്ചു കഴിഞ്ഞപ്പോള്‍ ഹെലന്‍ തിരിച്ചു വന്നു. പ്രഫസ്സര്‍ മുകളിലാണെന്നു തോന്നുന്നു. ഹെലന്‍ ഗോവണി ഇറങ്ങിയാണ്‌ വരുന്നത്‌.

"അങ്കിള്‍, പപ്പ മുകളിലാണ്‌. അങ്ങോട്ടു ചെല്ലാന്‍ പറഞ്ഞു."

ഹെലന്‍ അയാളെ മുകളില്‍ ലൈബ്രറിയുടെ ഒരു മൂലയിലേക്ക്‌ ആനയിച്ചു. പ്രഫസ്സര്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു; മുമ്പില്‍ ഒരു വലിയ കൂമ്പാരം പഴയ പുസ്‌തകങ്ങളും വച്ച്.

"ഹായ്‌ കൃഷ്‌ണന്‍, ഇങ്ങോട്ടൊക്കെ കണ്ടിട്ട് കുറെ നാളായല്ലോ. നാടത്തിനൊക്കെ സമ്മാനം കിട്ടിയെന്ന്‍ ആഗ്നസ് പറഞ്ഞു. എനിക്ക് നാടകം കാണാനൊത്തില്ല. അന്ന് മാറ്റിവയ്ക്കാന്‍ പറ്റാത്ത ഒരു എന്‍‌ഗേജ്മെന്റ് ഉണ്ടായിരുന്നു.“

കൃഷ്ണന് ഒന്നും മറുപടി കൊടുക്കാന്‍ തോന്നിയില്ല.

“ഇപ്പോള്‍ ഞാനൊരു ചെറിയ ഡോക്‌ടറുടെ പണിയിലാണ്‌. രോഗികള്‍ പുസ്‌തകങ്ങളാണെന്നു മാത്രം. എനിക്ക്‌ പഴയ കുറെ പുസ്‌തകങ്ങള്‍ കിട്ടി; ലേലത്തില്‍ പിടിച്ചതാ. ബയന്റിങ്‌ ഇളകിയതും പേജുകള്‍ കീറിയതും ഒക്കെ ഒന്നു ശരിയാക്കണം. എന്നിട്ടേ ഷെല്‍ഫിലേക്കു കയറി ഇരിക്കാന്‍ അവയ്‌ക്കു യോഗ്യത കൊടുക്കൂ. കൃഷ്‌ണന്‍ അവിടെ ഇരിക്കൂ." പ്രഫസ്സര്‍ വിഷയം മാറ്റി സംസാരം തുടര്‍ന്നു.

കൃഷ്ണന്‍ കാര്യമായി പങ്കെടുത്തില്ലെങ്കിലും അവരുടെ സംഭാഷണം ഒരു വിഷയത്തില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ തെന്നിനീങ്ങി. കൃഷ്ണന്റെ ആലോചന മൊത്തം തനിക്ക് പറയാനുള്ള കാര്യങ്ങള്‍ എങ്ങനെ അവതരിപ്പിക്കും എന്നായിരുന്നു. ഹെലന്‍ അതിലൊന്നും അവര്‍ പറയുന്നതിലൊന്നും ശ്രദ്ധിക്കാതെ പപ്പയെ സഹായിച്ചുകൊണ്ടിരുന്നു.

"ഹൊ ഞാന്‍ വിട്ടുപോയി. ഹെലന്‍, എന്തെങ്കിലും കുടിക്കാന്‍ എടുത്തു കൊണ്ടു വരൂ. കൃഷ്‌ണന്‍ ഹോട്ട്‌ ഓര്‍ കോള്‍ഡ്‌?" ഹോട്ടെന്ന് അദ്ദേഹം ഉദ്ദേശിക്കുന്നത് മദ്യമാണ്.

"കോള്‍ഡ്."

"കുറച്ചു കഴിച്ചാല്‍ കുഴപ്പമൊന്നുമില്ല. ഓവറാവാതിരുന്നാല്‍ മതി. പിന്നെ കൃഷ്‌ണന്‍, തന്റെ അഫയര്‍ ഒക്കെ എവിടംവരെയായി?" വെറുതെ കളിയാക്കുന്ന രീതിയിലാണ് അവസാനത്തെ ചോദ്യം.

പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റിയ അവസരം സമാഗതമായിരിക്കുന്നെങ്കിലും ഒരുനിമിഷം എവിടെ തുടങ്ങണമെന്നറിയാതെ കൃഷ്‌ണന്‍ വിഷമിച്ചു. എന്നാലും പറഞ്ഞൊപ്പിച്ചു, "സര്‍, അതിന്റെ ഒരനുബന്ധമായിട്ടുവരും എന്റെ ഇങ്ങോട്ടുളള ഈ വരവ്‌."

"എനിക്കൊന്നും മനസ്സിലാകുന്നില്ല കൃഷ്‌ണന്‍. വരൂ നമുക്ക്‌ റൂമിലേക്കുപോകാം", അയാളുടെ മുഖഭാവം കണ്ടിട്ടാണെന്നു തോന്നുന്നു അദ്ദേഹം പറഞ്ഞു. പശയും മറ്റും ഒരു പഴന്തുണിയില്‍ തുടച്ച്‌ കൈ വൃത്തിയാക്കി, അദ്ദേഹം എഴുന്നേറ്റു.

അദ്ദേഹത്തിന്റെ മുറിയിലെത്തിയശേഷം കൃഷ്‌ണന്‍ നടന്നതെല്ലാം പറഞ്ഞു. അതിനിടെ ഹെലന്‍ കൂള്‍ഡ്രിംഗ്‌സുമായി വന്നു. രണ്ടുപേരും ഗൗരവം പൂണ്ടിരിക്കുന്നതു കണ്ടാകണം അവള്‍ ഒന്നും മിണ്ടാതെ മുറിയുടെ പുറത്തേക്കു പോയി.

രണ്ടുപേരുടെയും ഇടയില്‍ മൂകത തളം കെട്ടി നിന്നു. പെട്ടെന്ന്‌ മൗനം ഭജ്ഞിച്ചുകൊണ്ട്‌ പ്രഫസ്സര്‍ ഡാനിയേല്‍ ചോദിച്ചു, "കൃഷ്‌ണന്‍, തനിക്ക്‌ വിധിയില്‍ വിശ്വാസമുണ്ടോ?"

അയാള്‍ക്കതിലൊന്നും വലിയ വിശ്വാസമില്ലാത്തതാണ്; എങ്കിലും അയാള്‍ മറുപടിയൊന്നും കൊടുത്തില്ല.

"വിധി എപ്പോഴും സ്നേഹത്തിന്‌ എതിരാണ്‌. പരസ്പരം സ്നേഹിക്കുന്നവരെ എങ്ങനെയെങ്കിലും അകറ്റാന്‍ അത്‌ കിണഞ്ഞു പരിശ്രമിക്കും. എനിക്കു ഭയങ്കര വിശ്വാസമാണ്‌ വിധിയില്‍. താനും അങ്ങനെ കരുതി സമാധാനിച്ചാല്‍ മതി. അല്ലാതെ ഞാനെന്തുപറഞ്ഞ്‌ ആശ്വസിപ്പിക്കാനാണ്‌? ആട്ടെ, അമ്മാവന്റെ വീട്ടില്‍ നിന്ന്‌ താന്‍ പോരാന്‍ തീരുമാനിച്ചോ? അതോ, എന്നും അശ്വതിയെക്കണ്ട്‌ അവിടെ കഴിയാനാണോ ഭാവം?"

"അവിടെ നിന്ന്‌ പോരാന്‍ തന്നെ തീരുമാനിച്ചു സര്‍. പക്ഷേ, എന്നും വീട്ടില്‍ പോയി വരാന്‍ ബുദ്ധിമുട്ടാണ്‌. ആ പ്രശ്നത്തില്‍ സാറിന്റെ സഹായം തേടാനാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌."

"എനിക്ക്‌ സാധിക്കുന്നതെന്തും കൃഷ്‌ണന്‌ പ്രതീക്ഷിക്കാം."

"പാര്‍ട്ട്‌ടൈമായി ഒരു ജോലി എവിടെയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു. എനിക്ക്‌ വെല്‍ഡിങ്ങില്‍ ഐ.ടി.ഐ. ട്രേഡ്‌ സര്‍ട്ടിഫിക്കറ്റുണ്ട്‌. ജോലി ചെയ്‌തു കിട്ടുന്നതും കൊണ്ട്‌ ടൌണില്‍ എവിടെയെങ്കിലും ഒരു മുറിയെടുത്തു കഴിയാനാണ്‌ പ്ലാന്‍."

"മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍‍ താനെടുത്ത തീരുമാനത്തെ പ്രശംസിക്കണം. ഞാന്‍ ശ്രമിച്ചു നോക്കട്ടെ കൃഷ്‌ണന്‍. കുറച്ചു ദിവസം കാത്തിരിക്കൂ. കൃഷ്ണനെ സഹായിക്കാന്‍ കഴിവുള്ള ഒന്നുരണ്ടു പേരെ എനിക്കറിയാം. ഞാന്‍ അവരെയൊന്ന് ബന്ധപ്പെട്ട് നോക്കട്ടെ. അതുവരെ വീട്ടില്‍ പോയിവരുന്നത്‌ ബുദ്ധിമുട്ടാണെങ്കില്‍ ഇവിടെ കൂടാം."

"വേണ്ട സര്‍, ഓഫറിന് വളരെ ഉപകാരം." അപ്പോഴാണ്‌ കൃഷ്‌ണന്‌ സമാധാനമായത്‌.

പ്രഫസ്സറോടും ഹെലനോടും യാത്ര പറഞ്ഞ്‌ അയാള്‍ ഇറങ്ങുമ്പോള്‍ പുറത്ത്‌ നിലാവുദിച്ചിരുന്നു. ടോര്‍ച്ച്‌ കൊണ്ടുപോകാന്‍ പ്രഫസ്സര്‍ നിര്‍ബന്ധിച്ചെങ്കിലും അയാള്‍ വാങ്ങിയില്ല.

പിറ്റെ ദിവസം കോളേജില്‍ വച്ച്‌ അപ്രതീക്ഷിതമായി കൃഷ്‌ണന്‍ ആഗ്നസിനെ കണ്ടു. സാധാരണയുളള പ്രസരിപ്പ്‌ ഇന്ന് അവളുടെ മുഖത്ത് കാണുന്നില്ല.

കണ്ണുകള്‍ തമ്മിലുടക്കി ഒരു നിമിഷം അവര്‍ അവിടെ അങ്ങനെ നിന്നു.

"കൃഷ്‌ണന്‍, ഞാനെല്ലാം സുനില്‍ പറഞ്ഞറിഞ്ഞു. അയാം റിയലി സോറി."

"ക്ഷമ ഞാനാണ് ആഗ്നസ്‌ ചോദിക്കേണ്ടത്‌. തന്നെ ആ പ്രശ്‌നങ്ങളിലേക്കൊക്കെ ഞാന്‍ വെറുതെ വലിച്ചിഴച്ചു, അല്ലേ?"

"നെവര്‍ മൈന്റ്‌ കൃഷ്‌ണന്‍. ഞാനൊരു കാര്യം ചോദിക്കട്ടെ?"

"തീര്‍ച്ചയായും."

"കൃഷ്‌ണനെന്നെ ഇഷ്‌ടമാണോ?"

അവിടെനിന്ന്‌ താന്‍ ഓടി രക്ഷപ്പെടുകയാണോ എന്ന്‌ തോന്നിപ്പോയി ധൃതിയില്‍ അവിടെനിന്ന് നടന്നകലുമ്പോള്‍ കൃഷ്‌ണന്‌. എങ്ങോട്ട് പോകുകയാണെന്നുപോലും അറിയാതെ സൂര്യരശ്‌മികള്‍ ചുറ്റും തീര്‍ത്ത ചൂളയില്‍ അയാള്‍ വെന്തുരുകുകയും ആയിരുന്നു ആ നേരത്ത്.

വിയര്‍പ്പില്‍ മുങ്ങിക്കുളിച്ച്‌ അയാള്‍ ക്ലാസ്സില്‍ ചെന്നിരിക്കുമ്പോഴും ആഗ്നസിന്റെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു.

ക്രിസ്‌മസ്‌ വെക്കേഷന്‍ ഉടനെ ആരംഭിച്ചു. ആഗ്നസിനെ ഉടനെയൊന്നും നേരിടാതിരിക്കാന്‍ ആ അവധിക്കാലം അയാളെ സഹായിച്ചു.

അവധിക്ക്‌ വീട്ടിലിരിക്കുമ്പോള്‍ ഏട്ടന്‍ ഓരോന്നു പറയുമായിരുന്നു. പക്ഷേ, പെരിഞ്ചേരിയില്‍ നിന്ന്‌ പോന്നതിനെപ്പറ്റി ഒന്നും സൂചിപ്പിക്കാതിരുന്നത്‌ കൃഷ്‌ണന്‍ ശ്രദ്ധിച്ചു. വിഷമിപ്പിക്കേണ്ട എന്നു കരുതിയാവും.

ക്ലാസ്സ്‌ പുനരാരംഭിച്ച ദിവസംതന്നെ പ്രഫസ്സര്‍ ഡാനിയേല്‍ വീട്ടിലേക്കു ചെല്ലാന്‍ കൃഷ്‌ണനോടു പറഞ്ഞു.

"കൃഷ്‌ണന്‍, താന്‍ വളരെ ഭാഗ്യവാനാണ്‌. ഞാന്‍ വിചാരിച്ചതിലും വേഗം കാര്യങ്ങളൊക്കെ ശരിയായി." വീട്ടില്‍ ചെന്നുകേറിയ ഉടനെ അദ്ദേഹം പറഞ്ഞു.

"സഹായിച്ചതിന് വളരെ ഉപകാരം സര്‍."

"മാര്‍ക്കറ്റ്‌ റോഡിലെ 'ശക്തി പ്രഷര്‍ വെസ്സല്‍സ്‌' എന്ന ഫേമിലാണ്‌ ജോലി ശരിയാക്കിയിട്ടുളളത്‌. സര്‍ട്ടിഫിക്കറ്റൊന്നും വേണമെന്നു നിര്‍ബന്ധമില്ല; പണിയറിഞ്ഞിരുന്നാല്‍ മതി. പിന്നെ ഇവിടെയടുത്ത്‌ ഒരു മുറിയും പറഞ്ഞുവച്ചിട്ടുണ്ട്‌. വേണമെങ്കില്‍ വച്ചുണ്ണുകയും ആവാം; പാചകം ചെയ്യാനുള്ള ചെറിയ സൌകങ്ങളൊക്കെയുണ്ട്."

"ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്ന്‌ എനിക്കറിയില്ല സര്‍."

"ഓ, താന്‍ അതോര്‍ത്ത്‌ വിഷമിക്കേം ഒന്നും വേണ്ടാടോ. താന്‍ വിചാരിക്കും പോലെ ഞാന്‍ അത്ര ബുദ്ധിമുട്ടിയൊന്നുമില്ല."

കുറെനേരം സംസാരിച്ചിരുന്നതിനുശേഷമാണ്‌ കൃഷ്‌ണന്‍ പോകാന്‍ എഴുന്നേറ്റത്‌. അപ്പോള്‍ നില്‌ക്കാന്‍ പറഞ്ഞിട്ട്‌ പ്രഫസ്സര്‍ ഡാനിയേല്‍ അകത്തേക്കു പോയി. തിരികെ വരുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഒരു കവര്‍ ഉണ്ടായിരുന്നു.

"കൃഷ്‌ണന്‍, 'ശക്തി പ്രഷര്‍ വെസ്സര്‍സി'ല്‍ ചെന്ന്‌ മാനേജരെ ഈ കത്ത്‌ കാണിച്ചാല്‍ മതി. അദ്ദേഹം എല്ലാം ശരിയാക്കും."

"ശരി സര്‍."

"പിന്നെ ഇതു കൈയില്‍ വച്ചോളൂ." രൂപയുടെ കുറച്ചു നോട്ടുകള്‍ കൃഷ്‌ണന്റെ നേരെ നീട്ടിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു. "അഞ്ഞൂറു രൂപയുണ്ട്‌. എന്തെങ്കിലും ആവശ്യമൊക്കെ കാണും തുടക്കത്തില്‍."

"വേണ്ട സര്‍." ഒന്നും ചിന്തിക്കാതെയാണ്‌ അയാള്‍ അങ്ങനെ പറഞ്ഞത്‌.

"ഇതു വാങ്ങിക്കൊളളൂ. സൗജന്യമല്ല, കടമാണെന്നു കൂട്ടിക്കോ. പതുക്കെ തന്നാല്‍ മതി. ഇവിടെ താമസിച്ചു തുടങ്ങിയാല്‍ ചിലവുകള്‍ ധാരാളമുണ്ട്‌. താനൊന്ന്‌ ആലോചിച്ചു നോക്കൂ. അതിനെവിടുന്നാ തനിക്ക് പണം?"

ശരിയാണ്‌. ജോലിക്ക്‌ പോകുമ്പോള്‍ വീട്ടില്‍പോക്ക്‌ നടക്കില്ല. അപ്പോള്‍ ഭക്ഷണം? താമസം? അവയൊന്നും അയാള്‍ നേരത്തെ കണക്കുകൂട്ടിയില്ലായിരുന്നു.

രണ്ടും കൈയും നീട്ടി ആ പണം വാങ്ങുമ്പോള്‍ തന്റെ കണ്ണുകള്‍ നിറയുന്നുണ്ടോ- കൃഷ്‌ണന്‍ ഒരു നിമിഷം സംശയിച്ചു.

അയാള്‍ പുറത്തേക്കിറങ്ങുമ്പോള്‍ പ്രഫസ്സര്‍ ചുമലില്‍ തട്ടിക്കൊണ്ടു പറഞ്ഞു, "ഗുഡ്‌ ലക്ക്‌, മൈ ബോയ്‌."

1 comment:

സുധി അറയ്ക്കൽ said...

ജീവിതം വഴിമാറി ഒഴുകട്ടെ!!