Sunday, July 08, 2007

അധ്യായം പത്തൊമ്പത്

ഒരു തീരുമാനത്തിലേക്ക്‌ അയാളുടെ ആലോചനകള്‍ ചെന്നെത്തുന്നില്ല. എവിടെയും ഞെരുക്കങ്ങളും കൂടിക്കുഴച്ചിലുകളുടെ സങ്കീര്‍ണ്ണതയും. അവസാനം കൃഷ്‌ണനൊരു കാര്യം മനസ്സിലായി- തനിക്കു സ്വന്തമായൊരു തിരുമാനത്തിലെത്തിച്ചേരാനാവില്ല, ബന്ധങ്ങളുടെയും കടപ്പാടുകളുടെയും വളളികള്‍ തന്റെ കൈകാലുകളില്‍ പിണഞ്ഞു കിടക്കുന്നു.

പ്രഫസ്സറുടെ വീട്ടിലേക്കു നടക്കുമ്പോള്‍ മനസ്സിന്റെ പിരിമുറുക്കമൊന്നയഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഏതുപദേശവും സ്വീകരിക്കാനുളള മനസാന്നിദ്ധ്യം ഉണ്ടെന്ന തോന്നല്‍ അയാളുടെ നടപ്പിന്നു വേഗതയേകി.

ഒരു സാധാരണ സന്ദര്‍ശനമെന്ന രീതിയിലേ കൃഷ്‌ണന്‍ പ്രഫസ്സറോട്‌ ആദ്യം പെരുമാറിയുളളൂ. സംഭരിച്ചുകൊണ്ടുവന്ന ധൈര്യം എവിടെയോ ചോര്‍ന്നൊലിച്ചു പോയതുപോലെ. പുറത്ത്‌ ഇരുട്ട്‌ പരക്കുന്നു. അയാളുടെ ഹൃദയമിടിപ്പിന്റെ വേഗത വര്‍ദ്ധിക്കുകയാണ്‌. ചില സമയങ്ങളില്‍ പ്രഫസ്സറുടെ കണ്ണുകളിലേക്ക്‌ നോക്കാന്‍ പോലും സാധിക്കാത്ത അവസ്‌ഥ.

പ്രഫസ്സര്‍ പറയുന്ന കാര്യങ്ങളൊന്നും കൃഷ്‌ണന്റെ മനസ്സിലേക്കു കയറുന്നില്ല. പ്രശ്‌നമെങ്ങനെ അവതരിപ്പിക്കും എന്ന ചിന്തയിലാണ്ടിരിക്കുകയാണ്‌ അയാള്‍.

അവസാനം പ്രഫസ്സര്‍ തന്നെ അതിന്ന്‌ വഴിയൊരുക്കി, "കൃഷ്‌ണനെന്താണിന്ന്‌ മൂഡ് ഓഫായി ഇരിക്കുന്നത്‌?"

"സോറി സര്‍, ഞാന്‍ വേറെ ചില കാര്യങ്ങള്‍ സംസാരിക്കാനാണ്‌ ഇങ്ങോട്ടു വന്നത്‌. പക്ഷേ, ഇതുവരെ അതു പറയുവാനുളള കരുത്ത്‌ കിട്ടിയില്ല എനിക്ക്‌."

"ബി സ്‌റ്റെഡി കൃഷ്‌ണന്‍. എന്തു കാര്യമാണെങ്കിലും പറഞ്ഞുകൊളളൂ, മടിക്കേണ്ട. വരൂ, നമുക്ക്‌ മുകളിലേക്ക്‌ പോകാം. അവിടെസ്വസ്‌ഥമായിരുന്ന്‌ സംസാരിക്കാം."

മുകളില്‍ വച്ച്‌ അയാള്‍ പ്രഫസ്സറോട്‌ എല്ലാം പറഞ്ഞു - അശ്വതിയുമായുണ്ടായിരുന്ന ബന്ധം തകര്‍ന്നതുമുതല്‍ ബാംഗ്ലൂരിലേക്കുളള പാലായനത്തിന്റെ വിശദാംശങ്ങള്‍ വരെ. അദ്ദേഹം എല്ലാം അക്ഷോഭ്യനായി ഇരുന്നു കേട്ടു. ഒരു പേമാരിക്കുശേഷമുളള കുളിര്‍മയും സമാധാനവുമായിരുന്നു കൃഷ്‌ണന്റെ മനസ്സിന്ന്‌ അപ്പോള്‍.

എന്തോ ആലോചിക്കും വണ്ണം അദ്ദേഹം കുറെ നേരം നിശബ്‌ദനായി ഇരുന്നു. ഒടുവില്‍ പറഞ്ഞു, "കൃഷ്‌ണനും ആഗ്നസും തമ്മിലുളള ബന്ധത്തിന്‌ ഞാന്‍ ഒരിക്കലും എതിരല്ല. പക്ഷേ കൃഷ്‌ണനറിയാമോ, ആഗ്നസിന്റെ മമ്മി എനിക്കീ ലോകത്താകെക്കൂടിയുളള ഒരു ബന്ധുവാണ്‌. അവളുടെയോ നിങ്ങളുടെയോ ഇഷ്‌ടങ്ങള്‍ക്ക്‌ എതിരു നില്‌ക്കാനും എനിക്ക്‌ സാധ്യമല്ല. സ്‌റ്റില്‍ ഐ ആം വിത്‌ ദ ന്യൂ ജനറേഷന്‍. എല്ലാം സംഭവിച്ചശേഷം ഞാന്‍ ആഗ്നസിന്റെ മമ്മിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കാം. ആരോടും മിണ്ടാതെ നിങ്ങള്‍ ബാംഗ്ലൂരിലേക്ക്‌ പോകാതെയിരുന്നത്‌ ഏതായാലും നന്നായി. ഒരുപക്ഷേ, അദ്ദേഹം നിങ്ങളെ സ്വീകരിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടായേനെ. ഞാനെല്ലാം ശരിയാക്കാം നോക്കാം. മിസ്‌റ്റര്‍ ലോറന്‍സിനെ എനിക്കും അടുത്തറിയാം. പുതിയ ചിന്താഗതിക്കാരനാണ്‌, നിങ്ങളെ കൈയൊഴിയുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല."

സമ്മിശ്രവികാരങ്ങളുടെ അഗ്നിപര്‍വ്വതം എത്ര പെട്ടന്നാണ്‌ മനസിന്നുളളില്‍ നിറഞ്ഞു കവിയുന്നത്‌. ഒന്നും അയാള്‍ക്ക്‌ നിയന്ത്രിക്കാനാവുന്നില്ല. മേശയില്‍ മുഖമമര്‍ത്തി കൃഷ്‌ണന്‍ ഏങ്ങിക്കരഞ്ഞു. പടികളിറങ്ങി പ്രഫസ്സര്‍ താഴേക്കു പോകുന്ന ശബ്‌ദം അയാള്‍ക്ക്‌ കേള്‍ക്കാനാവുന്നുണ്ട്‌. കൃഷ്‌ണന്‍ അവിടെത്തന്നെ ഇരുന്നു. വേലിയേറ്റത്തിലെ ഓളങ്ങളുടെ ശക്തി താനേ കുറഞ്ഞുവന്നു പിന്നെ.

പ്രഫസ്സര്‍ തിരികെ മുകളിലേക്ക്‌ വന്ന്‌ കൃഷ്‌ണന്റെ മുഖം പിടിച്ചിയര്‍ത്തുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ വൈന്‍ നിറച്ച സ്‌ഫടികപ്പാത്രം അയാള്‍ കണ്ടു. അദ്ദേഹം അതു നീട്ടുന്നതിനു മുമ്പുതന്നെ കൃഷ്‌ണന്‍ കൈയില്‍ വാങ്ങി കുടിച്ചു. പ്രഫസ്സറുടെ ചുണ്ടുകളിലൂടെ മന്ദസ്‌മിതത്തിന്റെ ഒരല കടന്നുപോയി അപ്പോള്‍.

പ്രഫസ്സര്‍ അയാളുടെ അരികിലൊരിടത്തു തന്നെ ഇരുന്നു, കൃഷ്‌ണന്‍ അക്ഷോഭ്യനായി ഇരിക്കാന്‍ ശ്രമിക്കുകയും.

നീണ്ട നിശബ്‌ദതയ്‌ക്ക്‌ പ്രഫസ്സര്‍ തന്നെ വിരാമമിട്ടു ഃ "കൃഷ്‌ണന്‍, നിങ്ങളെന്തായാലും സ്‌റ്റഡിലീവിനിടയ്‌ക്ക്‌ ബാംഗ്ലൂരിലേക്കു പോകേണ്ട. കാരണം സമ്പത്തിന്റെ ഇരിപ്പിടത്തിലേക്കാണ്‌ ചെല്ലുന്നതെങ്കിലും ഈ സാഹചര്യത്തില്‍ കൃഷ്‌ണനൊരു ജോലി അത്യാവശ്യമാണ്‌. പരീക്ഷ കഴിയുമ്പോഴേക്കും മി. ലോറന്‍സിന്റെ സ്വാധീനത്താല്‍ ഒരു നല്ല ജോലി ബാംഗ്ലൂരില്‍തന്നെ സംഘടിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. ഒളിച്ചോട്ടത്തിന്റെ പേരില്‍ രണ്ടുപേരും ഡിഗ്രി വെറുതെ കളഞ്ഞു കുളിക്കുകയും വേണ്ട, കൃഷ്‌ണന്‌ സ്വന്തം കാലില്‍ നില്‌ക്കാനുമാവും."

ആ നിര്‍ദ്ദേശം നല്ലതാണെന്നു കൃഷ്‌ണനും തോന്നി. മറ്റൊരാളുടെ കൈയിലെ പണവും കണ്ട്‌ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നത്‌ മൗഢ്യമാണ്‌.

പ്രഫസ്സറും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ പൈറ്റ്ദിവസം കൃഷ്‌ണന്‍ ആഗ്നസിന്നെ അറിയിച്ചപ്പോള്‍ എല്ലാം പ്രതീക്ഷിച്ചതുപോലെയാണ്‌ അവള്‍ പ്രതികരിച്ചത്‌.


എങ്കിലും പിരിയുമ്പോള്‍ അവള്‍ പറഞ്ഞു, "എല്ലാം വിചാരിച്ചപോലെ നടക്കുന്നുണ്ടെങ്കിലും മനസ്സിനൊരു സ്വസ്‌ഥത കിട്ടുന്നില്ല കൃഷ്‌ണന്‍. വീട്ടില്‍ ചെന്നാല്‍ നരകത്തിലെത്തിയപോലെയാണ്‌ ഓരോ കാര്യങ്ങള്‍. ഇറ്റ്‌ ഈസ്‌ സര്‍പ്രൈസിങ്‌ ദാറ്റ്‌ എവരിതിങ്‌ ഈസ്‌ ഫോര്‍ ലവ്‌."


'നവതരംഗ'ത്തിലെ ശാസ്‌ത്രപംക്തി ഒരു ബാധ്യതയായി തോന്നി കൃഷ്‌ണന്‌. പരീക്ഷ കഴിഞ്ഞാല്‍പ്പിന്നെ കലങ്ങിമറിഞ്ഞ ഒരന്തരീക്ഷമാവും തനിക്കു ചുറ്റും, അതുവരെ പ്രക്ഷുബ്‌ധമായ മനസ്സും. പഠിക്കാന്‍ തന്നെ ശാന്തത ലഭിച്ചെന്നു വരികയില്ല. പത്രത്തില്‍ നിന്ന്‌ ഉടനെ വിടുതി നേടുന്നതാണ്‌ നല്ലതെന്ന്‌ കൃഷ്‌ണന്‌ തോന്നി. ശാസ്‌ത്രപംക്തി കൈകാര്യം ചെയ്യുന്നതില്‍ നിന്ന്‌ തന്നെ ഒഴിവാക്കണമെന്നു കാണിച്ച്‌ പത്രാധിപര്‍ക്കെഴുതുമ്പോള്‍ ഒന്നു രണ്ടുവട്ടം വീണ്ടും ആലോചിച്ചിരുന്നു അയാള്‍. വേണോ വേണ്ടയോയെന്ന ചിന്തയ്‌ക്ക്‌ കൃത്യമായ ഉത്തരം അപ്പോഴും മനസ്സ്‌ കൊടുക്കുന്നില്ല. താനര്‍ഹിക്കുന്നതിലധികം പേരും പെരുമയും ആ പംക്തിയിലൂടെ കിട്ടിയിട്ടുണ്ട്‌, കൃഷ്‌ണന്‍ ഓര്‍ത്തു. അടുത്ത നാളുകളില്‍ പ്രസംഗിക്കാന്‍ പല ശാസ്‌ത്രീയ സംഘടനകളുടെ ക്ഷണങ്ങള്‍ പോലും കിട്ടിത്തുടങ്ങിയിരുന്നു. ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ശാസ്‌ത്രീയ വിജ്ഞാനം, ആധികാരികമായും വ്യക്തമായും കൃഷ്‌ണന്റെ പംക്തിയില്‍ വിവരിക്കപ്പെടുന്നതു കൊണ്ടാണ്‌ അത്‌ പെട്ടന്ന്‌ പ്രസിദ്ധി നേടിയത്‌.

ഒടുവില്‍ കൃഷ്‌ണന്‍ തീരുമാനമെടുത്തു - ശാസ്‌ത്രപംക്തി ഉപേക്ഷിക്കുക. അത്രയെങ്കിലും സമാധാനം മനസ്സിന്നും ബുദ്ധിക്കും ലഭിക്കട്ടെ.

എല്ലാം തീര്‍ത്ത്‌, ഒരു ദിവസം കൃഷ്‌ണന്‍ സുഖമായി കിടന്നുറങ്ങി. കോളേജില്‍ പോകേണ്ട, 'നവതരംഗ'ത്തിന്നു വേണ്ടി റഫര്‍ ചേയ്യേണ്ട. എല്ലാത്തിലും നിന്ന്‌ അകന്നുമാറി ഒരു തുരുത്തിലെത്തപ്പെട്ടതുപോലെ, അവിടെ ആഗ്നസും.

ആഗ്നസിനോട്‌ അയാള്‍ എല്ലാം വിവരിച്ചു. 'നവതരംഗ'ത്തിലെ ജോലി ഉപേക്ഷിച്ചുവെന്ന്‌ പറഞ്ഞപ്പോള്‍ അവള്‍ അഭിപ്രായപ്പെട്ടു, "അതു കളയേണ്ടായിരുന്നു. കൃഷ്‌ണന്‌ അത്‌ തുടര്‍ന്നു നടത്താനുളള കഴിവുണ്ട്‌, ഏതു പ്രശ്‌നങ്ങളുടെ നടുവില്‍ നിന്നായാലും."

തമാശയ്‌ക്കെന്നവണ്ണം അപ്പോള്‍ കൃഷ്‌ണന്‍ പറഞ്ഞു, "ഒരു ബാധ്യത തലയിലേറ്റുന്നതിനു വേണ്ടി, മറ്റുളളവയെല്ലാം ഞാന്‍ ഒഴിവാക്കുകയാണ്‌."

അവളുടെ മുഖത്ത്‌ ഇരുള്‍പരക്കുന്നത്‌ കൃഷ്‌ണന്‍ കണ്ടു. അവളെ സ്വാന്തനപ്പെടുത്തുമ്പോള്‍ ഒരു വിഭ്രാന്തിയിലെന്നവണ്ണം അയാള്‍ പറഞ്ഞുപോയി, "നീയെനിക്കൊരു മാലാഖയാണാഗ്നസ്‌. എന്നെ തോളിലേറ്റി നീ പറക്കുമ്പോഴാണ്‌ ഞാന്‍ ഈ ലോകം മുഴുവന്‍ കാണുന്നതും സ്നേഹിക്കപ്പെടുന്നതിന്റെ അനുഭൂതി അറിയുന്നതും. നീയെനിക്ക്‌ ഒരിക്കലും ബാധ്യതയാവില്ല, ഒരിക്കലും. സത്യം." അയാള്‍ ആഗ്നസിന്റെ കവിളില്‍ കൈയമര്‍ത്തി, അവിടെ രക്തച്ഛവി പടരുന്നത്‌ ശ്രദ്ധിച്ചിരുന്നു പിന്നെ. പാര്‍ക്കില്‍ ഇടതൂര്‍ന്നു വളരുന്ന മെയിലാഞ്ചിച്ചെടിയുടെ സ്വകാര്യതയില്‍ അവരുടെ അധരങ്ങള്‍ കോര്‍ക്കുമ്പോള്‍, വേലിയേറ്റം കണ്ട്‌ ഞണ്ടുകള്‍ കായല്‍തീരത്തെ കായല്‍ക്കെട്ടിന്നുളളില്‍ നിന്ന്‌ മുകളിലേക്ക്‌ കയറുകയായിരുന്നു.

No comments: