Sunday, July 08, 2007

അധ്യായം പതിനഞ്ച്

ആദ്യദിവസം 'ശക്തി പ്രഷര്‍ വെസ്സല്‍സി'ല്‍ ചെന്നപ്പോള്‍ കൃഷ്‌ണന്‍ ഉപയോഗശൂന്യമായ ലോഹത്തകിടുകളില്‍ പരിശീലിച്ചതേയുളളൂ. തുടക്കത്തില്‍ 'ആര്‍ക്ക്‌' സ്ഥിരമായി നിര്‍ത്താന്‍ തന്നെ ബുദ്ധിമുട്ടി. പക്ഷേ, രണ്ടുമൂന്നു മണിക്കൂറുകള്‍ക്കുളളില്‍ വലിയ കുഴപ്പമില്ലാതെ വെല്‍ഡുചെയ്യാമെന്ന നിലവന്നു. പിന്നെ അവിടെ വരാവുന്ന എല്ലാ രീതികളിലുമുളള വെല്‍ഡിങ്ങും അയാള്‍ ചെയ്‌തുനോക്കി. അപ്പോള്‍ മാത്രമേ മനസ്സിനൊരു സമാധാനം ലഭിച്ചുളളൂ അയാള്‍ക്ക്‌.

രാത്രി, വെല്‍ഡിങ്ങിന്‌ കൃഷ്‌ണനടക്കം അഞ്ചുപേരുണ്ട്‌. മറ്റു ജോലിക്കാര്‍ വേറെ. പിന്നെ വര്‍ക്കുഷോപ്പ്‌ സൂപ്രണ്ട്‌ ജോസഫ്‌ മാത്യു. കുറച്ചു ദിവസങ്ങള്‍ക്കുളളില്‍ എല്ലാ ജോലിക്കാരുമായും കൃഷ്‌ണന്‍ സൗഹൃദം സ്ഥാപിച്ചു. പക്ഷേ, സൂപ്രണ്ട്‌ ജോലിക്കാരില്‍ നിന്നും കുറച്ച്‌ അകലമിടുന്നതുപോലെ തോന്നിച്ചു. പേര്‌ ചോദിച്ചറിഞ്ഞതില്‍ കൂടുതല്‍ സംസാരത്തിനൊന്നും അയാള്‍ കൃഷ്‌ണന്റെയടുത്ത്‌ വന്നിട്ടില്ല. സിഗരറ്റും പുകച്ച്‌, പണിചെയ്യുന്നതും വീക്ഷിച്ച്‌ ക്യാബിനില്‍ അയാളിരിക്കും. ഇങ്ങനെ ഇമവെട്ടാതെ നോക്കിയിരുന്നാല്‍ 'ആര്‍ക്കി'ന്റെ തീഷ്‌ണമായ പ്രഭയേറ്റ്‌ കണ്ണ്‌ മങ്ങിപ്പോവുകയില്ലേയെന്ന്‌ കൃഷ്‌ണന്‍ സംശയിച്ചിട്ടുണ്ട്‌. അയാളുടെ ഗൗരവം പൂണ്ട മുഖത്തിന്നു താഴെയിരുന്ന്‌ പണിചെയ്യുമ്പോള്‍ എന്തെങ്കിലും സംസാരിക്കാന്‍ കൂടി മിനക്കെടാറില്ല ആരും.



സന്ധ്യയ്‌ക്കു തുടങ്ങുന്ന നാരായണന്റെ ഉന്തുവണ്ടിയായിരുന്നു ഇടയ്‌ക്ക്‌ പുറത്തിറങ്ങുമ്പോള്‍ എല്ലാത്തിനുമാശ്രയം. രാത്രി നാരായണന്റെ കട സ്ഥിരമായുളളതുകൊണ്ട്‌ കുറച്ചു ദൂരത്തു നിന്നുപോലും അവിടെ ആളുകളെത്തും. പിന്നെ സെക്കന്റ്‌ഷോ കഴിഞ്ഞു പോകുന്നവര്‍.



അവിടെ രാത്രി ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും പകലും അവിടെത്തന്നെ പണിയുണ്ട്‌. പക്ഷേ, പകല്‍ വേറെയെന്തെങ്കിലും ജോലി ചെയ്യാനേ മാനേജര്‍ ആന്റണി സമ്മതിക്കുകയുളളു. ഷീറ്റുകള്‍ മുറിക്കുകയോ രാകുകയോ മറ്റോ. പകലും രാത്രിയും വെല്‍ഡിങ്‌ ആര്‍ക്കില്‍ നോക്കിയിരുന്നാല്‍, മാസ്‌കിലൂടെയാണെങ്കിലും കണ്ണിനതു ദോഷം ചെയ്യുമെന്നാണ്‌ അദ്ദേഹം കാരണം പറയുന്നത്‌. പക്ഷേ, വെല്‍ഡിങ്ങു ചെയ്യുന്നതാണ്‌ പണിക്കാര്‍ക്കിഷ്‌ടം. കൂടുതല്‍ വേതന നിരക്ക്‌ വെല്‍ഡിങ്ങിനാണ്‌. അവിടെ മാസശമ്പളത്തിന്റെ പരിപാടിയേ ഇല്ല. പണിയുടെ വലിപ്പമനുസരിച്ചുളള പ്രതിഫലം മാത്രം.



പുറത്ത്‌ വെളിച്ചം പരക്കുന്നതിനുമുമ്പ്‌ പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി, ആവശ്യമുളളത്ര വെളളവും ശേഖരിച്ചു വയ്‌ക്കും. പിന്നെ പുറത്തേക്കിറങ്ങേണ്ടല്ലോ. വെപ്പും കുടിയുമെല്ലാം ആ മുറിക്കകത്തു തന്നെ. തലേന്ന്‌ ജോലിയുളള ദിവസമാണെങ്കില്‍ ഉറക്കക്ഷീണമുണ്ടാകും. ക്ലാസ്സ്‌ കഴിഞ്ഞെത്തിയാലേ അതു തീര്‍ക്കാനാവൂ. ഉച്ചയ്‌ക്ക്‌ ഭക്ഷണം കഴിക്കാറില്ല അയാള്‍ ഇപ്പോള്‍. കാലത്ത്‌ വച്ചുവയ്‌ക്കുന്നത്‌ ക്ലാസ്സ്‌ കഴിഞ്ഞെത്തുമ്പോഴാണ്‌ കഴിക്കുക. ഒന്നു രണ്ടു ദിവസം കോളേജിലേക്ക്‌ ഭക്ഷണം കൊണ്ടുപോയി നോക്കിയിട്ട്‌ ബുദ്ധിമുട്ടുതോന്നിയതിനാല്‍ അയാള്‍ അതുപേക്ഷിച്ചു.



കൂടുമാറ്റത്തിനുശേഷം ആദ്യത്തെ ഞായറാഴ്‌ച കൃഷ്‌ണന്‍ വീട്ടില്‍ പോയി. കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നുവെന്ന്‌ പറഞ്ഞപ്പോഴും അമ്മയുടെ മുഖം ശരിക്ക്‌ പ്രകാശിച്ചു കണ്ടില്ല.



ഓര്‍മ്മകളിപ്പോഴും വേട്ടയാടുന്നുണ്ടാവും. അമ്മയോട്‌ എത്ര പറഞ്ഞാലും സംഭവങ്ങളുടെ ഗൗരവം മനസ്സിലാകില്ല. കാലം വ്യക്തിബന്ധങ്ങളില്‍ വരുത്തിവച്ച മാറ്റങ്ങള്‍ അമ്മ ഉള്‍ക്കൊളളാഞ്ഞിട്ടാണ്‌. അമ്മയുടെ മനസ്സില്‍ ഇപ്പോഴും പഴയ തറവാടും കാരണവന്‍മാരുടെ വാക്കിനുമേല്‍ പക്ഷിപറക്കാത്ത അവസ്ഥയുമാണുളളത്‌. എങ്കിലും ആ സ്‌നേഹം തന്നെ വീര്‍പ്പുമുട്ടിക്കുന്നു. അയാള്‍ ആലോചിച്ചു.



അയാള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമ്മ ഒരു കുപ്പി അച്ചാര്‍ പൊതിഞ്ഞ്‌ കൈയില്‍ കൊടുത്തു. പിന്നെ ഒരു കടലാസ്സുപൊതിയും. തുറന്നു നോക്കിയപ്പോള്‍ പഴക്കംചെന്ന നോട്ടുകളും കുറെ ചില്ലറയും അയാള്‍ അതില്‍ കണ്ടു. കൈയില്‍ ആവശ്യത്തിനു പണമുണ്ടെന്നും സാര്‍ സഹായിച്ചെന്നും പറഞ്ഞ്‌ ആ പൊതി കൃഷ്‌ണന്‍ തിരികെ കൊടുത്തു. അതു വാങ്ങുമ്പോള്‍ ആ മിഴികള്‍ നനഞ്ഞിരുന്നു. ഇനി എല്ലാ ആഴ്‌ചയും തന്നെ കാക്കേണ്ട എന്നു പറഞ്ഞിട്ടാണ്‌ കൃഷ്‌ണന്‍ പോന്നത്‌.



വീട്ടില്‍നിന്ന്‌ കഴിവതും ഒഴിഞ്ഞുനില്‌ക്കാനാണ്‌ ഇപ്പോള്‍ മനസ്സിന്റെ ആഗ്രഹം. അവിടത്തെ ഓരോ നിമിഷവും പൂര്‍വ്വസ്‌മൃതികളിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നു. പക്ഷേ, അമ്മയുാ‍ടെ മുഖം കുറെനാള്‍ അടുപ്പിച്ച്‌ കാണാതിരിക്കാന്‍ സാധിക്കുമെന്ന്‌ തോന്നുന്നില്ല- കൃഷ്‌ണന്‍ ഓര്‍ത്തു.



പുതിയ ജീവിതത്തിന്‌ വളരെവേഗം ഒരു താളം കൈവന്നതായി കൃഷ്‌ണന്‍ അറിഞ്ഞു.



ജോലിയില്ലാതിരുന്ന ഒരു ദിവസമാണ്‌ സുനിലും ടോമും കൃഷ്‌ണന്റെ പുതിയ വാസസ്‌ഥലം കാണാനെത്തിയത്‌. ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ അവര്‍ അയാളുടെ കൂടെ ചെന്നു. അവിടെ എത്തിയ ഉടനെ ചായയ്‌ക്കു വെളളം അടുപ്പത്തു വച്ചു. ടോം അവിടം മുഴുവന്‍ ചുറ്റിനടന്നു കാണുകയാണ്‌. അതിനിടെ അടുത്ത വീടുകളിലേക്ക്‌ എത്തിവലിഞ്ഞുളള നോട്ടങ്ങളും.



ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ടോമാണ്‌ പുതിയ പദ്ധതി കൊണ്ടുവന്നത്‌. "നമുക്കിന്നിവിടെ ഒന്ന്‌ ആഘോഷിച്ചാലോ?"



"എങ്ങനെ?" സുനിലും കൃഷ്‌ണനും ഏതാണ്ടൊരുമിച്ചാണ്‌ ചോദിച്ചത്‌.



"പാചകം ചെയ്യാന്‍ സകലസൗകര്യങ്ങളും ഇവിടെയുണ്ട്‌. ഒരു കോഴിയെ വാങ്ങി ശരിയാക്കുക. പിന്നെ പറയാനല്‌പം വിഷമമുണ്ട്‌; ടാ കൃഷ്‌ണാ, നിനക്ക്‌ സമ്മതമാണെങ്കില്‍ വെഷോം. അത്രയൊക്കെയായാല്‍ നമുക്ക്‌ സുഖിക്കാനുളള വകുപ്പായില്ലേ?"



സുനിലും ടോമും തന്റെ മുഖത്തേക്കു നോക്കുന്നത്‌ കൃഷ്‌ണന്‍ കണ്ടു.



ഹോട്ടലില്‍ വച്ച്‌ അന്ന്‌ ചെയ്‌ത സത്യം- മൂന്നുപേരും ഇനി ഒരുമിച്ചിരുന്ന്‌ മദ്യപിക്കില്ലെന്ന്‌. പക്ഷേ, സത്യങ്ങളുടെയും വാഗ്‌ദാനങ്ങളുടെയുമൊക്കെ നാളുകള്‍ വീണുടഞ്ഞു പോയെന്ന്‌ നേരത്തെ തോന്നിയിട്ടുളളതാണ്‌ അയാള്‍ക്ക്‌.



അവരുടെ ആഗ്രഹത്തിന്‌ കൃഷ്‌ണന്‍ തടസ്സം നിന്നില്ല.



"ഞാന്‍ റെഡി", തന്റെ ഉളളിന്റെയുളളിലും ആ ആഗ്രഹം നാമ്പിട്ടുവോ? അതുപറയുമ്പോള്‍ കൃഷ്‌ണന്‍ സംശയിച്ചു.

ടോം ഹുറേ വിളിച്ച്‌ തുളളിച്ചാടി. സുനിലിന്റെ മുഖവും പ്രസന്നമാകുന്നത്‌ അയാള്‍ കണ്ടു.



"പക്ഷേ, ഒരു കാര്യം. ഇതിനെല്ലാത്തിനും കൂടി എന്തു ചിലവുവരും? എന്റെ കൈയില്‍ പൈസ കമ്മിയാണ്‌". പ്രഫസ്സര്‍ അയാള്‍ക്കു കൊടുത്തതില്‍ ഇനി വളരെ കുറച്ചേയുളളൂ ബാക്കി.



"നീയൊരു കോഴിയെ വാങ്ങിയാല്‍ മതി, ഇരുപത്തഞ്ചുരൂപയില്‍ കൂടില്ല. അരക്കുപ്പിക്കുളള കാശ്‌ ഞങ്ങളുടെ കൈയില്‍ കാണും." സുനിലാണ്‌ പറഞ്ഞത്‌.



പിന്നെയെല്ലാം വളരെ വേഗത്തിലായിരുന്നു.



സുനില്‍ വേണ്ടുന്ന സാധനങ്ങളുമായി എത്തിയപ്പോള്‍, ടോം കോഴിയെ കറിയാക്കുന്ന പണി ഏറ്റെടുത്തു. കോള്‍ഡ്‌ സ്‌റ്റോറില്‍ നിന്ന്‌ വൃത്തിയാക്കിയ കോഴിയെ വാങ്ങിയതുകൊണ്ട്‌ നുറുക്കി, പൊടികളും ചേര്‍ത്ത്‌ അടുപ്പത്തുവച്ചാല്‍ മതിയായിരുന്നു. ടോം ആ കാര്യത്തില്‍ പരിചയസമ്പന്നനുമാണ്‌. ഇടയ്‌ക്ക്‌ ചെറിയ സഹായങ്ങള്‍ ചെയ്‌തുകൊടുക്കേണ്ടതായേ കൃഷ്‌ണന്‌ വന്നുളളൂ. സംഭാഷണം പൊടിപൊടിച്ചു നടന്നു. അടുത്തുളള വീടുകളില്‍ നിന്ന്‌ ദൃഷ്‌ടികള്‍ ആ മുറിയിലേക്ക്‌ നീണ്ടുനിന്നു.



എല്ലാം ശരിയാക്കി അവര്‍ കഴിക്കാനിരുന്നു. കുപ്പി വളരെ പെട്ടെന്ന്‌ കാലിയായി. ആര്‍ക്കും ഒന്നുമാവാത്ത അവസ്‌ഥ. എങ്കിലും അവരുടെ ബോധങ്ങളില്‍ നിലാവുദിച്ചുയര്‍ന്നു. ഭാവിയെപ്പറ്റിയും തങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റിയുമുളള സംസാരം കൊണ്ട്‌ ആ മുറിനിറഞ്ഞു കവിഞ്ഞു.



സെക്കന്റ്‌ ഷോയ്‌ക്കുളള സമയമാകുന്നു. സിനിമയ്‌ക്കു പോകാനുളള നിര്‍ദ്ദേശം വച്ചത്‌ കൃഷ്‌ണനാണ്‌. ഉടനെ വാതിലടച്ച്‌ പുറത്തുകടന്നു അവര്‍. സിനിമയുടെ പേരുപോലും നോക്കാതെയാണ്‌ ടിക്കേറ്റ്ടുത്തത്‌.



ഇന്റര്‍വെല്ലായപ്പോഴേക്കും മഴ പെയ്‌തതുപോലെ തലയില്‍ നിന്നെല്ലാം ഇറങ്ങി. ക്ഷീണം അവരുടെ കണ്‍പോളകളെ തമ്മിലടുപ്പിക്കാന്‍ ബന്ധപ്പെടുന്നു. ഒരുവിധം മുഴുവന്‍ കണ്ടെന്നു വരുത്തി അവര്‍ തിയേറ്ററിന്നു പുറത്തിറങ്ങി.



തിരിച്ചു നടക്കുമ്പോള്‍ സുനില്‍ അയാളോടു പറഞ്ഞു. "നീയിങ്ങനെ ജീവിതം നേരത്തെ ആസ്വദിക്കാന്‍ തുടങ്ങുകയാണോ? എന്റെ വലിയൊരു സ്വപ്‌നമാണ്‌ എല്ലാത്തിലും നിന്ന്‌ അകന്നിരുന്ന്‌ ജീവിതം നുകരുകയെന്നത്‌." അതുകേട്ടപ്പോള്‍ കൃഷ്‌ണന്‍ വെറുതെ ചിരിച്ചു. ജീവിതം ആസ്വദിക്കുകയാണുപോലും. അതോ, ഇതൊക്കെയായിരിക്കുമോ ജീവിതത്തിന്റെ സ്വാദിഷ്‌ടമായ വിഭവങ്ങള്‍? ഉറങ്ങാന്‍ ശ്രമിക്കുമ്പോഴും സംശയങ്ങള്‍ അയാളുടെ മനസ്സില്‍ പത്തിവിരിച്ചു നിന്നാടി.



ജോലിയില്ലാത്ത ഒന്നിടവിട്ടുളള ദിവസങ്ങളില്‍ ക്ലാസ്സു കഴിഞ്ഞുവന്നശേഷം കുറച്ചുറങ്ങും, അന്നെടുത്തത്‌ എല്ലാമൊന്നു മറിച്ചുനോക്കും. ബുദ്ധിമുട്ടുളള ഭാഗങ്ങളുമായി പൊരുതുന്നത്‌ പാതിരയാകുമ്പോഴാണ്‌. രാത്രിക്ക്‌ അപ്പോഴേ ഒരു സ്വച്ഛത കൈവരുകയുളളു. പകലുമ ചുറ്റുപാടില്‍ നിന്ന്‌ വലിയ ശല്ല്യമൊന്നുമുണ്ടായിരുന്നില്ല. അടുത്ത വീടുകളില്‍ കുട്ടികളും കുറവാണ്‌. ഉളളവര്‍ക്ക്‌ വാടകവീടിന്റെ നാലു ചുമരുകള്‍ക്കുളളില്‍ എങ്ങനെ കഴിയണമെന്ന ശിക്ഷണവും കിട്ടിയിട്ടുണ്ടെന്ന്‌ അയാള്‍ക്കു തോന്നി.



കാര്യങ്ങളെല്ലാം സുഗമമായി നീങ്ങിത്തുടങ്ങിയതിനുശേഷമാണ്‌ പ്രഫസ്സറുടെ വീട്ടില്‍ സ്‌ഥിരമായി കൃഷ്‌ണന്‍ പോയിത്തുങ്ങിയത്‌. ചിലപ്പോള്‍ ഹെലനുമായി സംസാരിച്ചിരിക്കും. പിന്നെ അങ്ങോട്ട്‌ പ്രഫസ്സര്‍ കടന്നുവരും. സൂര്യനു കീഴെയുളള സകലകാര്യങ്ങളും സംഭാഷണത്തിന്‌ വിഷയമാകും. ഹെലന്‍ അതെല്ലാം ആകാംക്ഷയോടെ ശ്രദ്ധിക്കുമെങ്കിലും, ഇടയ്‌ക്കുകയറി ഒന്നും പറയാറില്ല. തീരെ ബോറായി അനുഭവപ്പെടുമ്പോഴാണെന്നു തോന്നുന്നു, ഹെലന്‍ എഴുന്നേറ്റു പോകും. പിന്നെ എന്തെങ്കിലും കൈപ്പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതു കാണാം.



ചില ദിവസങ്ങളില്‍ അയാള്‍ ലൈബ്രറിയില്‍ കയറിയാല്‍ പിന്നെ അവിടെത്തന്നെ ഇരുന്നുപോകും. പ്രഫസ്സറോ ഹെലനോ ശല്യപ്പെടുത്തില്ല. പുസ്‌തകങ്ങളൊന്നും അയാള്‍ മുറിയിലേക്കു കൊണ്ടുപോകാറില്ലായിരുന്നു. വേണ്ടത്‌ അവിടെയിരുന്ന്‌ വായിച്ചുതീര്‍ക്കും. നാനാതരം വിഷയങ്ങളെ സംബന്ധിക്കുന്ന പുസ്‌തകങ്ങളുളള ആ ലൈബ്രറി ഒരു ഖാനി തന്നെയായിരുന്നു അയാള്‍ക്ക്‌. കുറെനാളുകളായി നിന്നുപോയിരുന്ന അയാളുടെ വായന അങ്ങനെ പുനരാരംഭിക്കാനായി.



ഒരു ദിവസം കൃഷ്‌ണന്‍ ചെല്ലുമ്പോള്‍ ഹെലന്‍ മുഖം വീര്‍പ്പിച്ചിരിക്കുന്നതാണ്‌ കണ്ടത്‌. കാരണം നിസ്സാരം-ടൗണില്‍ ഏതോ ക്ലബ്ബ്‌ സംഘടിപ്പിക്കുന്ന ഘോഷയാത്ര കാണാന്‍ പ്രഫസ്സര്‍ അവളെ കൊണ്ടുപോകുന്നില്ല. അദ്ദേഹത്തിന്‌ അത്യാവശ്യമായി എന്തോ കാര്യം ചെയ്‌തു തീര്‍ക്കണമായിരുന്നു. താന്‍ കൊണ്ടുപോകാം എന്ന്‌ കൃഷ്‌ണന്‍ പറഞ്ഞപ്പോള്‍ ഹെലന്റെ മുഖം തെളിഞ്ഞു. പ്രഫസ്സറും എതിര്‍ത്തില്ല; ഇരുട്ടുന്നതിനു മുമ്പ്‌ തിരിച്ചെത്തണം എന്ന വ്യവസ്‌ഥയില്‍ അദ്ദേഹം അവരെ പറഞ്ഞുവിട്ടു.



ഘോഷയാത്ര കഴിഞ്ഞപ്പോള്‍ അവര്‍ പാര്‍ക്കില്‍പോയി കുറച്ചുനേരമിരുന്നു. ഹെലന്‍ ആദ്യമായിട്ടല്ലേ തന്റെ കൂടെ വരുന്നതെന്നോര്‍ത്ത്‌ ഒരു സ്‌റ്റേഷനറിക്കടയില്‍ കയറി ഹെലനോട്‌ ഇഷ്‌ടമുളളത്‌ തിരഞ്ഞെടുത്തോളാന്‍ കൃഷ്‌ണന്‍ പറഞ്ഞു. അവളൊന്നും എടുക്കാന്‍ കൂട്ടാക്കിയില്ല. അവസാനം നിര്‍ബന്ധത്തിനുവഴങ്ങി ഒരു വെളുത്ത വള മാത്രമെടുത്തു.



ആ പതിവ്‌ തുടര്‍ന്നു. സമയം കിട്ടുമ്പോഴൊക്കെ ഹെലനെയും കൂട്ടി അയാള്‍ പാര്‍ക്കില്‍പോയി ഇരിക്കും. പിന്നെ കുറച്ചുനേരം പാര്‍ക്കിന്റെ മൂലയിലുളള ഐസ്‌ക്രീം പാര്‍ലറില്‍. അവള്‍ പറയുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ കേട്ടിരിക്കുക ആസ്വാദ്യകരമായിരുന്നു അയാള്‍ക്ക്‌.



കഴിഞ്ഞ സംഭവങ്ങളുടെ ചീളുകള്‍ ചിലപ്പോഴെങ്കിലും കൃഷ്‌ണന്റെ മനസ്സില്‍ കടന്നുചെന്ന്‌ മുറിവേല്‍പ്പിക്കുന്നു. അവ കഴിവതും ഒഴിവാക്കാന്‍ കോളേജിലൂടെ വളരെ ശ്രദ്ധിച്ചാണ്‌ അയാള്‍ നടന്നത്‌. അശ്വതിയുടെ മാര്‍ഗ്ഗത്തിലെവിടെയെങ്കിലും കടന്നു ചെല്ലാതിരിക്കാന്‍ കാമ്പസിന്റെ ചില ഭാഗങ്ങളിലേക്ക്‌ പോകാതെവരെ കൃഷ്‌ണന്‍ സൂക്ഷിച്ചു. കോളേജിപ്പോള്‍ ക്ലാസ്സ്‌ അറ്റന്റ്‌ ചെയ്യാന്‍ മാത്രമുളള ഒരു സ്‌ഥലമായി മാറിയിരിക്കുകയാണ്‌ അയാള്‍ക്ക്‌. ടൗണിലായതുകൊണ്ട്‌ ഏതുസമയത്തും വണ്ടികിട്ടാന്‍ ബുദ്ധിമുട്ടില്ല. ഏതാണ്ടു കൃത്യസമയത്തു മാത്രമേ അയാള്‍ ക്ലാസ്സിലെത്തുകയുളളൂ. മൂന്നരയ്‌ക്കു ക്ലാസ്സുകഴിഞ്ഞാല്‍ വേഗം മടങ്ങും. ജോലിയുളള ദിവസമാണെങ്കില്‍ നാലുമണിക്ക്‌ 'ശക്‌തി'യിലെത്തണം. മുറിയില്‍ ചെന്ന്‌, ഊണുകഴിച്ചെന്നു വരുത്തി അങ്ങോട്ടുതിരിക്കും.



ആഗ്നസിനെ കാണുമ്പോള്‍ പലപ്പോഴും ഒഴിഞ്ഞു മാറിയിട്ടുണ്ട്‌ അയാള്‍. ക്ലാസ്സില്‍ അയാളെ അന്വേഷിച്ച്‌ ഇതുവരെ എത്തിയിട്ടുമില്ല. ഒരു പക്ഷേ ആ ചോദ്യം തന്നെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു വലിച്ചിഴച്ചിരിക്കുമോയെന്ന്‌ അവള്‍ ഊഹിച്ചുകാണും. കൃഷ്‌ണന്‍ വിചാരിച്ചു. അതിപ്പോഴും അയാളുടെ മനസ്സില്‍ കിടന്ന്‌ കറങ്ങിത്തിരിയുകയാണ്‌. ഇതുവരെ അതിന്റെ ഉത്തരം എന്തായിരിക്കുമെന്നുപോലും അയാള്‍ ആലോചിച്ചിട്ടില്ല. പക്ഷേ, ഒരു കാര്യം അയാള്‍ക്ക്‌ മനസ്സിലായിവരുന്നു. ഈ സ്വച്ഛന്ദത ഭീകരമാണ്‌. എന്തെങ്കിലും രണ്ടുവാക്കു പറയാനാവാതെ, സ്വന്തമെന്നു പറയാന്‍ ആരുമില്ലാതെ ഏകനായി....



ആദ്യശമ്പളം കിട്ടിയ ശേഷമാണ്‌ കൃഷ്‌ണന്‍ വീട്ടില്‍ പോയത്‌. അത്‌ അഞ്ഞൂറുരൂപയുടെ അടുത്ത്‌ ഉണ്ടായിരുന്നു. പ്രഫസ്സറുടെ അടുത്ത്‌ കടം വീട്ടാനെത്തിയപ്പോള്‍ അതു തികയില്ലെന്നായി അദ്ദേഹം. 'ഇതു കൃഷ്‌ണന്റെ കൈയില്‍ തന്നെ ഇരിക്കട്ടെ; തന്റെ നല്ല മനസ്സു മാത്രമേ ഞാന്‍ പ്രതീക്ഷിക്കുന്നുളളൂ' എന്ന്‌ പറഞ്ഞ്‌ അദ്ദേഹം അയാളെ തിരിച്ചയച്ചു. ആ വാക്കുകള്‍ക്കെതിരായി ഒന്നും പറയാനുണ്ടായില്ല അയാള്‍ക്ക്‌. തന്റെ കഷ്‌ടസ്ഥിതി അദ്ദേഹത്തിനു മാത്രമേ അറിയുകയുളളൂ- കൃഷ്‌ണന്‍ ഓര്‍ത്തു.



വീട്ടിലേക്കെന്ത്‌ വാങ്ങിക്കൊണ്ടു പോകണമെന്ന്‌ കൃഷ്‌ണന്‍ കുറെ ആലോചിച്ചു. അവസാനം അമ്മയ്‌ക്കൊരു കസവുനേര്യതും ഏട്ടനൊരു ഹീറോപ്പെന്നും വാങ്ങി. ഒരു പഴയ പേനയാണ്‌ ഏട്ടനുപയോഗിക്കുന്നത്‌. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്നതാണെന്നു തോന്നുന്നു. പേന ലീക്ക്‌ ചെയ്‌ത്‌ കൈവിരലുകള്‍ എപ്പോഴും വൃത്തികേടായിരിക്കുന്നതു കാണാം.



കൈയിലിരിക്കുന്ന നോട്ടുകള്‍ക്ക്‌ ഭാരക്കൂടുതലുളളതായി അയാള്‍ക്കനുഭവപ്പെട്ടു. അതെടുത്തു ചിലവാക്കുമ്പോള്‍ വിയര്‍പ്പിന്റെ വിലയാണെന്ന ഓര്‍മ്മയും.

No comments: