Sunday, July 08, 2007

അധ്യായം പത്ത്

ഓണാവധിക്ക്‌ കുറച്ചുദിവസം കൃഷ്‌ണന്‍ വീട്ടില്‍ പോയി നിന്നു. കോളേജിന്റേ അന്തരീക്ഷത്തില്‍ നിന്നും തനിക്ക്‌ അധികനാള്‍ വിട്ടുനില്‌ക്കാന്‍ ബുദ്ധിമുട്ടാണെന്ന്‌ അത്തവണ കൃഷ്‌ണന്‌ മനസ്സിലായി.

അവധി കഴിഞ്ഞ്‌ കൃഷ്‌ണന്‍ കോളേജിലെത്തിയപ്പോള്‍ ഇലക്ഷന്റെ സന്നാഹങ്ങളാണ്‌ എതിരേറ്റത്‌. കക്ഷിയനുസരിച്ചുളള ധ്രുവീകരണം കൂട്ടുകാരുടെ ഇടയില്‍പ്പോലും കണ്ടുതുടങ്ങി.

ഒരു പുതിയ വാര്‍ത്തയുമായാണ്‌ അന്ന്‌ സുനില്‍ എത്തിയത്‌, "കൃഷ്‌ണാ, അവരെന്നെ വിടുന്നില്ല. ആര്‍ട്ട്‌സ്‌ ക്ലബ്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കാന്‍ നിര്‍ബന്ധിക്കുകയാണ്‌. ആലോചിച്ച്‌ എനിക്കൊരു തീരുമാനത്തിലെത്താനും ആവുന്നില്ല. നിന്റെ അഭിപ്രായമെന്താ?"

സുനില്‍ കഴിവുളള കലാകാരനാണ്‌. കാമ്പസിനു പുറത്തും നഗരത്തിലും അറിയപ്പെടുന്ന ഒരു ഗിത്താറിസ്‌റ്റ്‌. കോളേജ്‌ ഇലക്ഷന്‌ നില്‌ക്കാന്‍ ആ യോഗ്യത ധാരാളമാണ്‌; കൃഷ്‌ണന്‍ ചിന്തിച്ചു.

"സ്ഥാനാര്‍ത്ഥിയാകാന്‍ നിനക്ക്‌ ബുദ്ധിമുട്ടൊന്നുമില്ലെങ്കില്‍ നമുക്ക്‌ ക്ലാസ്സില്‍ എല്ലാവരുമായി ആലോചിക്കാം. പൊതുവെ പോസിറ്റീവ്‌ അഭിപ്രായമാണെങ്കില്‍ മത്സരിച്ചോ; ഇതൊക്കെ ഒരു അനുഭവമല്ലേ."

കക്ഷിഭേദമെന്യേ പ്രവര്‍ത്തകരുണ്ടാവുക ക്ലാസ്സില്‍ നിന്നു മാത്രമാണ്‌. ക്ലാസ്സിന്റെ മുഴുവന്‍ പിന്തുണയുമുണ്ടെങ്കില്‍ പിന്നെ തിരഞ്ഞെടുപ്പു ഗോദയില്‍ ധൈര്യമായി ഇറങ്ങാം.

ക്ലാസ്സില്‍ വേണ്ടപ്പെട്ടവരുടെ ചെറിയ യോഗം ചേര്‍ന്നപ്പോള്‍ സുനില്‍ ഇലക്ഷന്‌ നില്‌ക്കണമെന്ന അഭിപ്രായമാണ്‌ എല്ലാവരും പ്രകടിപ്പിച്ചത്‌. പെണ്‍കുട്ടികളടക്കം കുറെപ്പേര്‍ സുനിലിനുവേണ്ടി പ്രവര്‍ത്തിക്കാമെന്ന്‌ വാഗ്ദാനവും ചെയ്തു. പുറത്തിറങ്ങി മറ്റുളളവരെ പരിചയപ്പെടണമെന്നാഗ്രഹമുളളവര്‍ക്കു സുവര്‍ണ്ണാവസരമാണ്‌ ഇലക്ഷന്‍ പ്രചരണം. ആരോടും കേറി സംസാരിക്കാം; വോട്ടു ചോദിക്കുന്നത് ഒരു മുഖവുരയാക്കി പരിചയങ്ങള്‍ തുടങ്ങാം.

സുനില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതുമുതല്‍ ദിവസങ്ങള്‍ തിരക്കേറിയതായി മാറി കൃഷ്ണനും. സുനില്‍ വളരെ ബുദ്ധിമുട്ടുളള മത്സരമാണ്‌ നേരിടുന്നത്‌. വര്‍ഷങ്ങളായി കോളേജ്‌ യൂണിയന്‍ എതിര്‍കക്ഷികളുടെ കൈയിലാണ്‌. പോരാത്തതിന്‌ സുനിലിന്റെ എതിരാളി ഏതോ ഒരു സിനിമയില്‍ തല കാണിച്ചിട്ടുമുണ്ട്‌. ആ പേരിലാണ്‌ അയാള്‍ക്ക്‌ സ്ഥാനാര്‍ത്ഥിത്വം കിട്ടിയിട്ടുളളത്‌. ആണ്‍കുട്ടികളുടെ വോട്ട്‌ ഗ്ലാമര്‍ നോക്കി പോവുകയില്ലെങ്കിലും പെണ്‍കുട്ടികളുടെ ഭാഗത്തുനിന്ന്‌ അതിന്‌ സാധ്യതയുണ്ട.‌ കോളേജില്‍ അറിയപ്പെടുന്ന പെണ്‍കുട്ടികള്‍ സുനിലിനു വേണ്ടി പ്രവര്‍ത്തിച്ചാല്‍ ആ ഒഴുക്കിനെ തടുക്കാനാവും- ആലോചനകളില്‍ നിന്ന് അങ്ങനെയൊരു തന്ത്രമാണ്‍ ഉരുത്തിരിഞ്ഞത്‌.

ആഗ്നസും സുനിതയും- അവര്‍ രണ്ടുപേരും പ്രചരണത്തിനുവരാന്‍ സമ്മതിച്ചാല്‍ രക്ഷപ്പെട്ടു. കാരണം അവരുടെ സുഹൃത്‌വലയത്തില്‍പ്പെട്ട തരുണിമാരാണ്‌ കോ‍ളേജ്‌ കുമാരന്മാരുടെ സ്വപ്നങ്ങളിലെ നായികമാരില്‍ ഭൂരിഭാഗവും. അവരില്‍ നിന്ന്‌ ഒരു വാക്ക്‌ വിണു കിട്ടിയാല്‍ ആ 'സമാന്തരരേഖ' പ്രേമക്കാര്‍ എന്തു വേണമെങ്കിലും ചെയ്യും.

സുനിതയെ എങ്ങനെയെങ്കിലും കൊണ്ടുവരാമെന്ന്‌ ടോം ഏറ്റു. ആഗ്നസിനോട്‌ കാര്യങ്ങള്‍ പറയാന്‍ സുനിലും കൃഷ്‌ണനും കൂടിയാണ്‌ പോയത്‌. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ആഗ്നസ്‌ നേരിയ വിസമ്മതം പ്രകടിപ്പിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ ആഗ്നനസ്‌ പറഞ്ഞു, "ഞാന്‍ വരാം. പക്ഷേ, ഒരു പാര്‍ട്ടിയുടെ ലേബലിലും എനിക്ക്‌ വര്‍ക്ക്‌ ചെയ്യാന്‍ പറ്റില്ല. സുനിലിനോടുളള പരിചയത്തിന്റെ പേരില്‍ മാത്രം."

അങ്ങനെ ആ പ്രശ്നത്തിനും പരിഹാരമായി.

പകല്‍ മിക്കവാറും കൃഷ്‌ണന്‌ ക്ലാസ്സില്‍ കയറാന്‍ കഴിയാതെയായി. കോളേജിലേക്ക്‌ വരുന്നവരോടും പോകുന്നവരോടും വോട്ടു ചോദിക്കണം. പിന്നെ ക്ലാസ്സുകളില്‍ സ്ഥാനാര്‍ത്ഥിക്കുവേണ്ടി സംസാരിക്കണം; അതു മിക്കവാനും ടോമായിരിക്കും ചെയ്യുക. അവസാനം സുനില്‍ ഗിത്താറില്‍ തനിക്കുളള പ്രാവീണ്യം പ്രദര്‍ശിപ്പിക്കും. രാത്രിയായാല്‍ പോസ്‌റ്ററെഴുതണം; ബാനറുകള്‍ കെട്ടണം. ഉറക്കമിളച്ചിരുന്ന്‌ നോട്ടീസുകള്‍ക്കും പോസ്‌റ്ററുകള്‍ക്കുമുളള മാറ്ററെഴുതുന്ന ജോലി കൃഷ്‌ണനായിരുന്നു. സുനിലിന്റെ പാനലിലെ മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കും അതു്‌ കൃഷ്‌ണന്‍ ചെയ്തു കൊടുത്തു.

ആസൂത്രിതമായി ഒരാള്‍ക്ക്‌ വേണ്ടി ഇത്രയൊക്കെ ചെയ്യുന്നതുകൊണ്ട്‌ പ്രചരണത്തിന്റെ കാര്യത്തില്‍ സുനില്‍ എതിരാളിയേക്കാള്‍ വളരെ മുമ്പിലായി. എങ്കിലും എതിര്‍സംഘടനയ്‌ക്ക്‌ വളക്കൂറുളളമണ്ണാണ്‌ സെന്റ്‌ പോള്‍സിന്റേത്‌. അതുകൊണ്ട്‌ ഫലത്തെപ്പറ്റി ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്‌.

കൃഷ്‌ണന്‍ അശ്വതിയോട്‌ ശരിക്കൊന്ന്‌ സംസാരിച്ചിട്ട്‌ ദിവസങ്ങളേറെയായി. അവര്‍ക്ക്‌ ഒന്നിച്ചു വരാന്‍പോലും സാധിക്കാറില്ല. വൈകുന്നേരം പെരിഞ്ചേരിയില്‍ തന്നെ ചിലപ്പോഴേ പോകാറുളളൂ. രാവിലെ പോരുമ്പോള്‍ അന്ന്‌ ചെല്ലുമോ ഇല്ലയോ എന്ന്‌ അമ്മാവനോട്‌ പറയും, അല്ലെങ്കില്‍ അശ്വതിയോട്‌ പറഞ്ഞു വിടും.

ക്ലാസ്സ്‌ ക്യാംബെയ്‌നിംഗിന്‌ അശ്വതിയുടെ ക്ലാസ്സിലെക്ക്‌ പോകുമ്പോള്‍ ആഗ്നസിനെയും കൃഷ്‌ണന്‍ കൂടെ കൂട്ടി. അശ്വതിയുടെ കൂട്ടുകാരികളോടും ആണ്‍കുട്ടികളോടും ഒന്നുകൂടി പറഞ്ഞാല്‍ ഉറപ്പാക്കാവുന്ന വോട്ടുകളാണ്‌ എല്ലാം. ക്ലാസ്സ്‌ റൂമിന്റെ മുമ്പില്‍ തന്നെ അശ്വതിയും കുറെ പെണ്‍കുട്ടികളും നിന്നിരുന്നു. പുറംതിരിഞ്ഞാണ്‌ അവള്‍ നില്‌ക്കുന്നത്‌. കൂട്ടുകാരികള്‍ കൃഷ്‌ണനെ കണ്ടപ്പോള്‍ തന്നെ എന്തോ പറഞ്ഞ്‌ ചിരിച്ചു തുടങ്ങി.

"അശ്വതി", കൃഷ്‌ണന്‍ വിളിച്ചു.

അവള്‍ തിരിഞ്ഞു നോക്കി.

ഒരു നിമിഷം നോക്കി നിന്നിട്ട് അവള്‍ വെട്ടിത്തിരിഞ്ഞ്‌ റീഡിംഗ്‌ റൂമിന്റെ ഭാഗത്തേക്കു നടന്നു. കൃഷ്‌ണന്‍ പകച്ചുപോയി. അവളുടെ ആ പെരുമാറ്റത്തിന്‌ ഒരു കാരണവും ആലോചിച്ചിട്ട്‌ കാണുന്നില്ല അയാള്‍.

പിന്നെ?

അതൊന്നും കാര്യമാക്കാതെ കൃഷ്‌ണനും ആഗ്നസും കൂടി സുനിലിന്റെ നോട്ടീസും മറ്റും ആ ക്ലാസ്സിലുളളവരുടെ ഇടയില്‍ വിതരണം ചെയ്തു. ഓരോരുത്തരോടും പ്രത്യേകം വോട്ടു ചോദിക്കാനും അവര്‍ മറന്നില്ല.

"കൃഷ്‌ണന്‍, അശ്വതിയെന്താ ഇങ്ങനെയൊക്കെ? ഐ ഫീല്‍ ഷി ഈസ്‌ റ്റൂ റസ്‌റ്റിക്‌." പുറത്തിറങ്ങുമ്പോള്‍ ആഗ്നസ്‌ പറഞ്ഞു. അശ്വതിയും അയാളുമായുളള ബന്ധം ആഗ്നസിന്‌ അറിയാം.

"ഓ, രാവിലെ വീട്ടില്‍ വച്ച്‌ ഒരു സൗന്ദര്യപിണക്കമുണ്ടായി." അറിഞ്ഞുകൊണ്ട്‌ അയാള്‍ ആഗ്നസിനോട്‌ നുണ പറഞ്ഞു. ആഗ്നസിന്‌ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടാവുകയാണെങ്കില്‍ അതു മാറിക്കൊളളട്ടെ എന്ന്‌ അയാള്‍ വിചാരിച്ചു. അല്ലെങ്കില്‍ സുനിലിന്റെ ഇലക്ഷന്‍ പ്രചരണത്തെവരെ അതു ബാധിക്കാന്‍ ഇടയുണ്ട്.

കൃഷ്‌ണന്‌ തീരെ ഉന്മേഷം തോന്നിയില്ല ആ സംഭവത്തിനു ശേഷം. രാത്രി നില്‌ക്കണമെന്ന്‌ സുനില്‍ പറഞ്ഞിരുന്നെങ്കിലും അവനെ അറിയിച്ചിട്ട്‌ അയാള്‍ പെരിഞ്ചേരിയിലേക്ക്‌ തിരിച്ചു. അശ്വതിയോട്‌ പ്രശ്നമെന്തെന്ന്‌ ചോദിച്ചറിയണം. മിക്കവാറും അവള്‍ക്ക്‌ തന്റെയും ആഗ്നസിന്റെയും പേരിലുളള തെറ്റിദ്ധാരണയാവും. കുറച്ചു ദിവസങ്ങളായിട്ട്‌ തന്റെ കൂടെ കാമ്പസിലെമ്പാടും ആഗ്നസ്‌ നടക്കുന്നത്‌ അവള്‍ ശ്രദ്ധിച്ചിരിക്കും- കൃഷ്‌ണന്‍ ഊഹിച്ചു.

അത്താഴത്തിന്‌ കൃഷ്‌ണന്‍ പെരിഞ്ചേരിയില്‍ ചെന്നപ്പോള്‍ അശ്വതിയെക്കണ്ടു. അവള്‍ അയാളെ ശ്രദ്ധിക്കാതെ കടന്നുപോയി. നേരിടാന്‍ ഒരു മടിപോലെ. നാളെ രാവിലെ കോളേജിലേക്കു പോകുമ്പോള്‍ പിടിക്കാം, കൃഷ്‌ണന്‍ മനസ്സില്‍ കരുതി.

രാവിലെ പതിവുസമയത്ത്‌ കൃഷ്‌ണന്‍ പെരിഞ്ചേരിയിലെത്തിയെങ്കിലും അശ്വതി കോളേജിലേക്ക്‌ പോയിരുന്നു. പക്ഷേ, അയാള്‍ ബസ്‌റ്റോപ്പിലെത്തിയപ്പോള്‍ അശ്വതിയെ അവിടെ കണ്ടു. ഒന്നും മിണ്ടിയില്ല. അവള്‍ അയാളെ കാണാത്തഭാവത്തില്‍ നില്‌ക്കുകയാണ്‌.

ബസ്സിറങ്ങി അശ്വതി കോളേജിലേക്കു നടക്കുമ്പോള്‍ കൃഷ്‌ണന്‍ പിറകില്‍നിന്നും വിളിച്ചു. തിരിഞ്ഞുനോക്കിയില്ലെങ്കിലും നടപ്പ്‌ സാവധാനമാക്കി. വേഗത്തില്‍ കൃഷ്‌ണന്‍ അവളുടെ അടുത്തെത്തി. ചോദിച്ചു,"ഇന്നലെ എന്ത്‌ ഭ്രാന്താണ്‌ അശ്വതി ചെയ്തത്‌ വിരോധം വല്ലതുമുണ്ടെങ്കില്‍ പറഞ്ഞറിയിച്ചാല്‍ പോരെ, അതിന്‌ മറ്റുളളവരുടെ മുമ്പില്‍വച്ച്‌ അപമാനിക്കണോ?"

ഉത്തരമൊന്നുമില്ല.

"കേള്‍വിക്കുറവൊന്നുമില്ലല്ലോ, ചോദിച്ചതിന്‌ ഉത്തരം പറയുന്നത്‌ സാമാന്യ മര്യാദയാണ്‌."

"അതിന്‌ ചോദിക്കുന്നയാള്‍ മര്യാദക്കാരനാവണ്ടേ?"

"അതുശരി. അപ്പോള്‍ ഞാന്‍ തെമ്മാടിയുമായി"

"കൃഷ്‌ണേട്ടന്‌ അപമാനം ഒട്ടും സഹിക്കാന്‍ വയ്യ. എനിക്കതുണ്ടായാല്‍ കുഴപ്പമില്ല, അല്ലേ?" അശ്വതി കരയുകയാണ്‍.

"എനിക്കൊന്നും മനസ്സിലാകുന്നില്ല അശ്വതി. കാര്യമെന്താണെന്നു വച്ചാല്‍ തെളിച്ചു പറയൂ. മനസ്സില്‍ വച്ചുകൊണ്ടു നടന്നാല്‍ എങ്ങനെയാണ്‌ ഞാന്‍ അറിയുന്നത്‌."

"ആ ആഗ്നസിന്റെ കൂടെ എത്ര ദിവസമായി കൃഷ്‌ണേട്ടന്‍ കറങ്ങുന്നു. അതു കണ്ട്‍ കൂടെയുളളവര്‍ ഓരോ കുത്തുവാക്കുകള്‍ പറയും. അവസാനം നിങ്ങള്‍ രണ്ടുപേരും കൂടി ക്ലാസ്സിലേക്കു വന്നപ്പോള്‍ എനിക്കു ഒട്ടും സഹിച്ചില്ല."

അപ്പോള്‍ അതാണ്‌ കാരണം. എങ്ങനെ അശ്വതിയെ സമാധാനിപ്പിക്കും എന്നോര്‍ത്ത്‌ അയാള്‍ വിഷമിച്ചു.

"ആരെങ്കിലും പറയുമ്പോഴേക്കും അറ്റുപോകുന്ന ബന്ധമാണ്‌ നമ്മുടേതെന്ന്‌ അശ്വതിക്കു തോന്നുന്നുണ്ടോ?"

"ഇല്ല. പക്ഷേ, എന്തിന്‌ മറ്റുളളവരെക്കൊണ്ട്‌ വെറുതെ അതുമിതുമൊക്കെ പറയിപ്പിക്കുന്നു?"

"മറ്റുളളവര്‍ പറയുന്നതൊന്നും അശ്വതി ശ്രദ്ധിക്കാന്‍ പോകേണ്ട. അപ്പോള്‍ അത്‌ തനിയെ നിന്നുകൊളളും. പിന്നെ ഒരു കാര്യം. ഈ ബന്ധം മൂലം മറ്റുളള പെണ്‍കുട്ടി‍കളോട്‌ മിണ്ടരുത്‌ എന്നൊക്കെ‌ ശഠിച്ചാല്‍ അത്‌ നടക്കുന്ന കാര്യമല്ല. പ്രേമമെന്നു പറഞ്ഞാല്‍ വാക്കിലും നോക്കിലും മാത്രം ഒതുങ്ങി നില്‌ക്കുന്ന ഒരു കാര്യം മാത്രമല്ലെന്ന്‌ അശ്വതിക്കറിയാലോ?"

മനസ്സിലുളളത്‌ മുഴുവന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ ആശ്വാസം തോന്നി.

കോളേജ്‌ ഗേറ്റില്‍ സുനിലും ആഗ്നസുമൊക്കെ നില്‍പുണ്ടായിരുന്നു.

"പിണക്കമെല്ലാം മാറി അല്ലേ?" അവരെ ഒന്നിച്ചു കണ്ടയുടനെ ആഗ്നസ്‌ ചോദിച്ചു. അശ്വതിയുടെ ചുണ്ടില്‍ പുഞ്ചിരി വിടരുന്നത്‌ കൃഷ്‌ണന്‍ കണ്ടു.

കോളേജ്‌ അന്തരീക്ഷം ഒരു സംഘര്‍ഷത്തിന്റെ വക്കിലെത്തിപ്പെട്ടത്‌ പെട്ടന്നായിരുന്നു. ഒരു നിസ്സാര പ്രശ്നത്തിലായിരുന്നു തുടക്കം. കോളേജിന്റെ പോര്‍ട്ടിക്കോവില്‍ രണ്ടു വലിയ ബ്ലാക്ക്‌ ബോര്‍ഡുകള്‍ ഉണ്ട്‌. സാധാരണ ഇലക്ഷന്‍ സമയത്ത്‌ പ്രധാനപ്പെട്ട രണ്ടു കക്ഷികളും തങ്ങളുടെ പ്രചരണത്തിനായിട്ടാണ്‌ അവ ഉപയോഗിക്കുക. പക്ഷേ, ഇത്തവണ സുനിലിന്റെ എതിര്‍കക്ഷിയില്‍ പെട്ടവര്‍ രണ്ടുബോര്‍ഡുകളും ബുക്ക്‌ ചെയ്തു. അവരെ എതിര്‍ത്താല്‍ ശക്തികൊണ്ടു നേരിടുമെന്നായി. ഇരുഭാഗക്കാരും വെല്ലുവിളികള്‍ ഉയര്‍ത്തി. ഏതു സമയത്തും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്ന അവസ്ഥ.

ഒരു ദിവസം രാവിലെ കൃഷ്‌ണന്‍ കോളേജിലെത്തിയപ്പോള്‍ അറിഞ്ഞു സംഘട്ടനം നടന്നു കഴിഞ്ഞെന്ന്‌. സുനിലിന്റെ പാര്‍ട്ടിയില്‍പ്പെട്ട ഒരാള്‍ക്ക്‌ കുത്തേല്‌ക്കുകയും ചെയ്തു. തലേദിവസം രാത്രി സുനില്‍ തന്നെ പറഞ്ഞുവിട്ടത്‌ കൃഷണന്‍ ഓര്‍ത്തു. സുനിലിനെ ആശുപത്രിയില്‍ ചെന്ന്‌ കണ്ടടപ്പോഴാണ്‌ മുഴുവന്‍ വിവരങ്ങളും അയാള്‍ അറിഞ്ഞത്‌. സംഭവം നടന്ന അന്ന്‌ പകല്‍ തന്നെ ബോര്‍ഡ്‌ മായ്‌ക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു. രാത്രി ഒരു ബോര്‍ഡ്‌ മായ്‌ച്ച് മുദ്രാവാക്യങ്ങള്‍ മാറ്റി എഴുതി. അതറിഞ്ഞെത്തിയ എതിര്‍പക്ഷക്കാര്‍ അവരുടെമേല്‍ ചാടിവീണു. അംഗബലത്തില്‍ മുമ്പിലായിരുന്ന എതിര്‍പക്ഷക്കാരില്‍ നിന്നും സുനിലിന്റെ പാര്‍ട്ടിക്കാര്‍ക്ക് ഓടിരക്ഷപ്പെടുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുളളൂ. ചിലര്‍ക്ക്‌ മര്‍ദ്ദനമേറ്റു. ഒരാള്‍ക്ക്‌ ചെറിയൊരു കുത്തും.

സുനില്‍ രഹസ്യമായി മറ്റൊരു കാര്യം അയാളോടു പറഞ്ഞു. ആ സംഘട്ടനം സുനിലിന്റെ ബുദ്ധിയില്‍ രൂപംകൊണ്ടതാണത്രേ. ബോര്‍ഡു്‌ ബലമായി മായ്‌ച്ചാല്‍ ഒരേറ്റുമുട്ടല്‍ ഉറപ്പായിരുന്നു. എതിര്‍ക്കാതെയിരുന്നാല്‍ എതില്‍പക്ഷത്താല്‍ മര്‍ദ്ദിക്കപ്പെട്ടു എന്ന കാര്യം ഇലക്ഷനില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന്‌ അവന്‍ കണക്കുകൂട്ടി.

സുനിലിന്റെ ഊഹം തെറ്റിയില്ല. എതിര്‍പക്ഷത്തിന്‌ എതിരെ കോളേജില്‍ ശക്തമായ അഭിപ്രായം രൂപപ്പെട്ടുവന്നു. സുനില്‍ വിജയിക്കുമെന്ന നിലയായി.

പോലീസ്‌ കാവലില്‍ 'മീറ്റ്‌ ദ കാ‌ന്‍ഡിഡേറ്റ്‌സും' പോളിങ്ങും നടന്നു. പ്രതീക്ഷിച്ചതുപോലെ സുനില്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. സുനിലിന്റെ കക്ഷിയില്‍ പെട്ടവര്‍ ഏതാണ്ട്‌ മുഴുവന്‍ സീറ്റുകളും അത്തവണ കൈയടക്കി.

സുനില്‍ തന്റെ വിജയം ആഘോഷിച്ചത്‌ ടൗണിലെ ചൈനീസ്‌ റെസ്‌റ്റോറന്റില്‍ വച്ചു തന്നെ ആയിരുന്നു. ആഗ്നസിനെ ക്ഷണിച്ചപ്പോള്‍ ഒട്ടും വിസമ്മതം പ്രകടിപ്പിക്കാതെ ചെന്നു. പക്ഷേ, സുനിതയെ വളരെ നിര്‍ബന്ധിച്ചു നോക്കിയിട്ടും വഴങ്ങിയില്ല.

ഹോട്ടലിലെത്തിയപ്പോള്‍ സുനില്‍ പറഞ്ഞു, "എക്സ്‌ക്യൂസ്‌മി കൃഷ്‌ണാ, ഞാനും നീയും ടോമും കൂടിയിരുന്ന്‌ മദ്യപിക്കില്ലെന്നല്ലേ തിരുമാനിച്ചിട്ടുളളു. ഞങ്ങള്‍ രണ്ടുപേരും കൂടി അപ്പുറത്തെ ബാറില്‍ പോയി രണ്ടു പെഗ്ഗടിച്ചിട്ടു വരാം. അല്ലെങ്കില്‍ ആഘോഷിച്ചെന്നു തോന്നില്ല".

"ടോം, സുനിതയോട്‌ ഞാന്‍ പറഞ്ഞു കൊടുക്കും." ആഗ്നസാണ്‌.

"പ്ലീസ്‌. ചതിക്കല്ലേ. വളരെ കഷ്ടപ്പെട്ടാണ്‍ ഒരു ലൈന്‍ ഒപ്പിച്ചെടുത്തത്‌. നശിപ്പിക്കരുത്‌"

സുനിലും ടോമും ബാറില്‍ നിന്ന് പെട്ടന്ന് മടങ്ങിവന്നു.

ആഗ്നസ്‌ ഫോര്‍ക്കും നൈഫും ഉപയോഗിക്കുന്നതു കണ്ടപ്പോള്‍ മറ്റുളളവര്‍ക്ക്‌ നേരിയ ചമ്മലുണ്ടായി. അവര്‍ കൈയുപയോഗിച്ചാണ്‌ കഴിച്ചത്‌. പുറത്തിറങ്ങിയപ്പോള്‍ സുനിതയ്‌ക്കു കൊടുക്കാന്‍ സുനില്‍ ബേക്കറിയില്‍ നിന്ന്‌ എന്തൊക്കെയോ വാങ്ങി ഒരു പൊതിയാക്കി ടോമിനെ ഏല്‌പിച്ചു. അപ്പോള്‍ ടോം പറഞ്ഞു,"ഇതെന്താ, ഞങ്ങള്‍ ഒന്നിച്ചു താമസിക്കുന്നതുപോലെ."

"ഒന്നിച്ചു താമസിച്ചിട്ടല്ല. ഇപ്പോള്‍ മുതല്‍ തന്നെ നീ ഭാരം ചുമന്നു പരിചയിച്ചുകൊളളട്ടെ എന്നു കരുതിയാണ്‌." സുനിലിന്റെ ആ മറുപടി എല്ലാവരിലും ചിരി വിടര്‍ത്തി.

പിറ്റേന്ന് കോളേജില്‍ വച്ച് ജയിച്ചതിന്റെ മിഠായി വിതരണം ചെയ്യുമ്പോള്‍ സുനില്‍ അശ്വതിയോട് പറഞ്ഞു,"കൃഷ്‌ണനെ ഇത്രയും ദിവസം എനിക്കു വി‍ട്ടുതന്നതിന്‌ നന്ദി. ഇനി മുഴുവന്‍ സമയവും അങ്ങോട്ട്‌ വിട്ടുതന്നിരിക്കുന്നു."

അപ്പോള്‍ അശ്വതിയുടെ കവിളില്‍ ശോണിമ പടരുന്നത്‌ കൃഷ്‌ണന്‍ കണ്ടു.

No comments: