ആര്‍ട്ട്സ് ക്ലബ്ബ് സെക്രട്ടറി ആയതിനാല്‍ സുനില്‍ എപ്പോഴും തിരക്കിലാണ്. എന്നിട്ടും എങ്ങനെയെങ്കിലും സമയം കണ്ടെത്തി നാടകത്തിന്റെ റിഹേഴ്സലുകള്‍ക്ക് അയാള്‍ എത്തും. നാടകത്തിന്റെ ചുമതലകള്‍ എല്ലാം അവസാനം വന്നുപെട്ടത് കൃഷ്ണന്റെ ചുമലിലാണ്.
കലോത്സവം തുടങ്ങി. ആദ്യ ദിവസം സുനിലും ആഗ്നസുമൊക്കെ അടങ്ങുന്ന ഗ്രൂപ്പിന് പാശ്ചാത്യ സംഗീതത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചു. അനുഭവസമ്പത്ത് ധാരാളമുളള അവര്‍ മറ്റു ടീമുകളെ തീര്‍ത്തും നിഷ്പ്രഭരാക്കിക്കളഞ്ഞു.
രണ്ടാം ദിവസത്തെ അവസാന ഊഴമായിരുന്നു മലയാളം നാടകം. കലോത്സവം എല്ലാക്കൊല്ലവും അവസാനിച്ചിരുന്നത് നാടകമത്സരത്തോടെ ആയിരുന്നു. ആ വൈകുന്നേരം കോളേജിലെ മികച്ച പ്രതിഭകള്‍ ഒത്തുചേര്‍ന്ന് ഒരുക്കുന്ന ഒരു കലാവിരുന്ന് തന്നെയായിരിക്കും സാധാരണ നാടകമത്സരം.
അന്ന് രാവിലെ പെരിഞ്ചേരിയില്‍ വച്ച് കൃഷ്ണന് അശ്വതിയെ കണ്ടപ്പോള്‍ അവതരിപ്പിക്കാന്‍ പോകുന്ന നാടകത്തെപ്പറ്റി പറഞ്ഞു. അവളുടെ പ്രതികരണം കണ്ടപ്പോള്‍ അശ്വതിക്ക് ആ സംസാരത്തില്‍ തീരെ താല്പര്യമില്ലാത്തതുപോലെ അയാള്‍ക്ക് തോന്നി. അതിന്റെ കൂടെ അവളുടെ ഒരു കുത്തുവാക്കും: “ഓ, ആ മദാമ്മയൊക്കെ ഉളള പരിപാടിയല്ലേ?“
എന്നിട്ടും കൃഷ്ണന് അശ്വതിയെ ക്ഷണിച്ചു; അവള് പറഞ്ഞത് ഒരു തമാശ പോലെ ഭാവിച്ച്. കൃത്യമായ മറുപടിയൊന്നും അയാള്‍ക്ക് ലഭിക്കുകയുണ്ടായില്ല.
ഉച്ചയ്ക്ക് കുറച്ചു സമയം കിട്ടിയപ്പോള്‍ എല്ലാവരും ഒത്തുകൂടി റിഹേഴ്സല്‍ ചെയ്തു. അഭിനേതാക്കളുടെ പ്രകടനത്തില്‍ ഗിരീഷ് സംതൃപ്തനായിരുന്നു. "ഇതുപോലെ തന്നെ സ്റ്റേജില്‍ അവതരിപ്പിച്ചാല്‍ സാധിച്ചാല്‍ നമുക്ക് സമ്മാനം ഉറപ്പാണ്. പുതുമയുളള തീമാണ് നമ്മുടെ. എല്ലാ കാര്യങ്ങളും ഒത്തൊരുമിച്ച് വരുന്നുമുണ്ട് നമ്മുടെ പ്രാക്ടീസില്‍." ഗിരീഷ് പ്രോത്സാഹിപ്പിച്ചു.
നാടകം അവതരിപ്പിക്കാനുളള ഊഴമായപ്പോഴേക്കും നേരം വൈകിയിരുന്നു. സ്റ്റേജില്‍ ആദ്യാവസാനം സാന്നിദ്ധ്യമുളള റോളാണ് കൃഷ്ണന്റേത്. അയാളുടെ ആത്മവിശ്വാസം തന്റെ ഭാഗം ഭംഗിയായി അവതരിപ്പിക്കാന്‍ കൃഷ്ണനെ സഹായിച്ചു. പ്രകടനത്തില്‍ മറ്റുളളവരും മോശമായിരുന്നില്ല. "എന്റെ നോട്ടത്തില്‍ നമ്മുടെ നാടകത്തിനാണ് ഫസ്റ്റ് കിട്ടേണ്ടത്. ഭാഗ്യമുണ്ടെങ്കില്‍ കൃഷ്ണന് മികച്ച അഭിനയത്തിനും." എല്ലാ നാടകങ്ങളും കണ്ടശേഷം ഗിരീഷ് പറഞ്ഞു.
ഗിരീഷിന്റെ പ്രവചനം ഒട്ടും തെറ്റിയില്ല. സെക്രട്ടറി അഭിനയിച്ച നാടകമായതുകൊണ്ടാണ് അതിന് ഒന്നാംസ്ഥാനം ലഭിച്ചതെന്ന് സമ്മാനം കിട്ടാത്തവര്‍ പറഞ്ഞുനടന്നു.
സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോള്‍ എല്ലാവരും ഒത്തുകൂടി. പിന്നെ കുറെനേരം പരസ്പരാനുമോദനങ്ങളുടെ തിരക്കായിരുന്നു. അപ്പോള്‍ കൃഷ്ണന്റെ കണ്ണുകള്‍ മറ്റൊരാളെ തേടി ഉഴറുകയായിരുന്നു- അശ്വതിയെ. സന്തോഷകരമായ കാര്യങ്ങള്‍ അവളുമായി പങ്കുവയ്ക്കുക എത്ര സുഖകരമാണ് - അയാള്‍ വിചാരിച്ചു.
ഓഡിറ്റോറിയത്തില്‍ നിന്ന് ആളുകള്‍ ഒഴിയുന്നു. പോര്‍ട്ടിക്കോവില്‍ പെണ്‍കുട്ടികള്‍ കൂട്ടമായി നില്പുണ്ട്. അവരുടെ ഇടയിലും അയാള്‍ അശ്വതിയെ കണ്ടില്ല. കൃഷ്ണന് ധൃതിയില്‍ ബസ്റ്റോപ്പിലേക്കു നടന്നു. അവിടെ ഒരു മൂലയില്‍ അശ്വതി ആരെയും ശ്രദ്ധിക്കാതെ നില്‍ക്കുകയാണ്. സന്തോഷരഹിതമായ മുഖം. ആ ഭാവവ്യത്യാസത്തിന്റെ അര്‍ത്ഥം അയാള്‍ക്ക് ഒട്ടും പിടികിട്ടുന്നില്ല.
"അശ്വതീ, ഞങ്ങളുടെ നാടകത്തിന് ഒന്നാം സ്ഥാനം കിട്ടിയതറിഞ്ഞില്ലേ? ഞാന്‍ ബസ്റ്റ് ആക്ടറാണ് ", കൃഷ്ണന് അവളുടെ അടുത്തെത്തിയ ഉടനെ പറഞ്ഞു.
അവള് ഒന്നും മിണ്ടിയില്ല; ശിരസ്സുയര്ത്തുന്നുപോലുമില്ല.
"അശ്വതി, എന്തായിങ്ങനെ? ഇത്ര ഗ്ലൂമിയായി."
പോകാനുള്ള ബസ്സ് അരികെ വന്നു നിന്നു. അവള് വാതിലിന്നരികിലേക്കു നടക്കുമ്പോള്‍ ആ കണ്ണുകളില്‍ ഒരു നെരിപ്പോടെരിയുന്നതു അയാള്‍ കണ്ടു .
തിരിച്ച് ഓഡിറ്റോറിയത്തില്‍ വന്നിട്ടും ആഹ്ലാദപ്രകടനത്തിലൊന്നും പങ്കുചേരാന്‍ കൃഷ്ണന് തീരെ ഉത്സാഹം തോന്നിയില്ല. എങ്കിലും ഒന്നും പുറത്തു കാണിക്കാതെ നാടകഗ്രൂപ്പിന്റെയൊപ്പം നിന്നു. എന്തൊക്കെയോ ഒഴിവുകഴിവുകള്‍ പറഞ്ഞ് ടൗണിലേക്ക് ആഘോഷിക്കാന്‍ പോകുന്നതില്‍ നിന്ന് അയാള്‍ വിട്ടുനിന്നു.
അത്താഴം കഴിക്കാന്‍ കൃഷ്ണന് പെരിഞ്ചേരിയിലെത്തിയപ്പോള്‍ അശ്വതിയെ പുറത്തെങ്ങും കണ്ടില്ല. ഭക്ഷണം കഴിഞ്ഞപ്പോള്‍ മനഃപൂര്‍വ്വം അയാള്‍ അകത്തുകൂടി മുന്‍വശത്തേക്കു വന്നു. നടുവിലത്തെ മുറിയില്‍ അശ്വതി നില്പുണ്ടായിരുന്നു. കാല്‍പ്പെരുമാറ്റം കേട്ട് അവള് തിരിഞ്ഞുനോക്കി; പിന്നെ കൃഷ്ണനെ കണ്ടപ്പോള്‍ മുഖം വെട്ടിച്ചു നിന്നു.
അധികനേരം കൃഷ്ണന് അവിടെ നിന്നില്ല. വേഗം ഔട്ട്ഹൗസിലേക്കു നടന്നു. വേറെയൊന്നും ചെയ്യാന്‍ ഉത്സാഹം തോന്നാതിരുന്നതിനാല്‍ നേരത്തെ കിടന്നെങ്കിലും, അയാള്‍ക്ക് ഉറക്കം വന്നില്ല. കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാളുടെ ചുമല് വേദനിച്ചു തുടങ്ങി. വിചാരങ്ങളുടെ വേളളപ്പാച്ചിലില്‍ പെട്ട് കൃഷ്ണനപ്പോള്‍ ഉഴറുകയായിരുന്നു.
പിറ്റേന്ന് നേരത്തെ തന്നെ കൃഷ്ണന് കോളേജിലേക്കു തിരിച്ചു. അശ്വതിയെക്കണ്ട് സംസാരിച്ചാലേ അയാള്‍ക്കിനി സമാധാനമാകൂ. രാവിലെ പോരുന്നത് അവള് കണ്ടിട്ടുണ്ടാകും. അതുകൊണ്ട് നേരത്തേയെത്തുമെന്ന് വിചാരിച്ച് കൃഷ്ണന് അശ്വതിയെ കോളേജ് പോര്‍ട്ടിക്കോവില്‍ കാത്തു നിന്നു. അവളുടെ ക്ലാസ്സിലേക്ക് അതിലെ പോകണം. അങ്ങനെ അവിടെ നില്ക്കുമ്പോള് നിമിഷങ്ങള്‍ക്ക് യുഗങ്ങളുടെ ദൈര്‍ഘ്യമനുഭവപ്പെട്ടു അയാള്‍ക്ക്. അയാളെ കടന്നുപോകുന്നവര്‍ നാടകത്തില്‍ സമ്മാനം കിട്ടിയതിന് അനുമോദനങ്ങള്‍ അറിയിക്കുന്നുണ്ടായിരുന്നു. ഫസ്റ്റ് ബെല്ലടിച്ചിട്ടും അശ്വതിയെ കണ്ടില്ല. അയാള്‍ ക്ലാസ്സിലേക്കു നടന്നു.
ഉച്ചയ്ക്ക് യാദൃശ്ചികമായാണ് അശ്വതിയെയും റിന്‍സിയെയും കൃഷ്ണന് ഒരുമിച്ചു കണ്ടത്.
"എക്സ്ക്യൂസ് മി റിന്‍സി, ഞാന്‍ അശ്വതിയോട് ഒരു കാര്യം പറഞ്ഞോട്ടെ?" അവരുടെ അടുത്തെത്തിയപ്പോള്‍ കൃഷ്ണന് പറഞ്ഞു.
"റിന്‍സിക്ക് കേള്‍ക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ എനിക്കറിയേണ്ട." മുഖത്തടിച്ചതുപോലെ ആയിരുന്നു അശ്വതിയുടെ ആ വാക്കുകള്‍.
ഒരു നിമിഷം എന്തു മറുപടി കൊടുക്കണമെന്നറിയാതെ, വായടയ്ക്കപ്പെട്ട് അയാള്‍ അവിടെ നിന്നു.
"നിങ്ങളുടെ സൗന്ദര്യപിണക്കത്തില്‍ ഞാന്‍ കക്ഷി ചേരുന്നില്ല. ഓള് ദ ബെസ്റ്റ് ഫോര്‍ സോള്‍വിങ് യുവര്‍ പ്രോബ്ലംസ്." അങ്ങനെ പറഞ്ഞ്, റിന്‍സി അവിടെനിന്നും തിടുക്കത്തില്‍ നടന്നു പോയി.
"അശ്വതീ, എനിക്കിതാണ് തീരെ സഹിക്കാന്‍ പറ്റാത്തത്; ഒരുതരം പതിയിരുന്നുളള ആക്രമണം. കാര്യമെന്തെങ്കിലുമുണ്ടെങ്കില്‍ തെളിച്ചു പറയൂ." കൃഷ്ണന് പറഞ്ഞു.
"ഒന്നുമറിഞ്ഞില്ല, അല്ലേ? അപ്പോള്‍ കോളേജില്‍ ഇനി അതൊക്കെ അറിയാന്‍ ഒരാള്‍ കൂടി ബാക്കിയുണ്ടെന്നറിയുന്നതില് സന്തോഷം. കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കരുത് കൃഷ്ണേട്ടാ. മറ്റുളളവര്‍ അത്ര വിഡ്ഢികളൊന്നുമല്ല."
പുതിയൊരു അശ്വതിയെ കൃഷ്ണന് അങ്ങനെ അറിയുകയായിരുന്നു. അവളുടെ വാക്കുകളുടെ ദൃഢതയും ഗാംഭീര്യവും അയാളെ അമ്പരിപ്പിച്ചു കളഞ്ഞു. സംസാരത്തിന്നിടയില്‍ അവളുടെ കവിളുകള്‍ ചുവക്കുകയും ചുണ്ടുകള്‍ വിറയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ കുറച്ചൊക്കെ അയാള്‍ക്ക് മനസ്സിലായി വരുന്നുണ്ട്. നാടകവുമായി ബന്ധപ്പെട്ട് ആഗ്നസുമായി അടുത്ത് ഇടപഴകുന്നതു തന്നെയായിരിക്കും പ്രശ്നം. എരിതീയില്‍ എണ്ണയൊഴിക്കാന്‍ ആരെങ്കിലും എന്തെങ്കിലും അപഖ്യാതി പറഞ്ഞു പരത്തുന്നുമുണ്ടാവും.
"അശ്വതിയുടേത് വെറും തെറ്റിദ്ധാരണകളാണെങ്കിലോ?" അയാള്‍ ചോദിച്ചു.
"തെറ്റിദ്ധാരണകളാവട്ടെയെന്ന് ഞാനും ആശ്വസിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, സ്വന്തം കണ്ണുകള്‍ക്ക് തെറ്റുപറ്റില്ലല്ലോ, അതും പലതവണ."
"അശ്വതി വീണ്ടും ഒളിച്ചു കളിക്കുകയാണ്. കാര്യമെന്താണെന്നു വച്ചാല്‍ തെളിച്ചു പറയൂ."
"ഞാന്‍ ഒളിച്ചു കളിക്കുകയൊന്നുമല്ല. കലോത്സവത്തില്‍ പങ്കുചേരണം; നാടകം കാണണം എന്നൊക്കെ കുറെ തേനൂറുന്ന വര്‍ത്താനം പറഞ്ഞില്ലേ. ബസ്റ്റ് ആക്ടറെന്ന് അനൗണ്‍സ് ചെയ്തപ്പോള്‍ ഗ്രീന്‍ റൂമില്‍ സന്തോഷമറിയിക്കാന്‍ ഞാനും വന്നിരുന്നു. ആരു കാണാനാണ്, അല്ലേ? അവളുമായി ഒട്ടിച്ചേര്‍ന്നു നില്ക്കുകയായിരുന്നില്ലേ."
വെളളത്തിന്റെ കലക്കല്‍ ഇപ്പോള്‍ ഊറി വരുന്നു; കലുഷിതമായ ജലാശയത്തിന്റെ അടിത്തട്ട് അയാള്‍ക്ക് ഒരുവിധം കാണാനാവുന്നുണ്ട്. നാടകത്തിന് സമ്മാനം ലഭിച്ച വിവരമറിയുമ്പോള്‍ കൃഷ്ണനും ആഗ്നസും ഗ്രീന്‍ റൂമിലായിരുന്നു. അവരുടെ നാടകം അവസാനത്തേതായതിനാല്‍ വേഷവിധാനങ്ങളൊക്കെ അഴിച്ചു വയ്ക്കുന്നതേയുണ്ടായുള്ളൂ. ഒന്നാം സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോള്‍ സന്തോഷാധിക്യത്താല്‍ ആഗ്നസ് അയാളെ കെട്ടിപ്പിടിച്ചു. ആഗ്നസില്‍ നിന്ന് അതുപോലുളള പെരുമാറ്റങ്ങള്‍ സാധാരണ ഉണ്ടാവാറുള്ളതുകൊണ്ട് അയാള്‍ അത് അത്ര കാര്യമായെടുത്തുമില്ല.
ആ ദൃശ്യം കണ്ടുകൊണ്ടായിരിക്കും അശ്വതി ഒരുപക്ഷേ അങ്ങോട്ട് വന്നിട്ടുണ്ടാവുക.
"എല്ലാം മനസ്സിലായി അശ്വതി. ഞാന്‍ നിസ്സഹായനാണ്. യാഥാര്‍ത്ഥ്യമെന്തെന്ന് പറഞ്ഞാല്ക്കൂടി അശ്വതി വിശ്വസിക്കുമെന്നു തോന്നുന്നില്ല ഈ അവസ്ഥയില്‍."
"അതു മാത്രമല്ലല്ലോ. കാമ്പസിന്റെ മുക്കിലും മൂലയിലും നിന്ന് ശൃംഗരിക്കുന്നതു കാണുമ്പോള്‍ അത് വെറുമൊരു സുഹൃത്ബന്ധമെന്നു കരുതി ഞാന്‍ സമാധാനിച്ചു. ഓരോരുത്തിമാരുടെ കുത്തുവാക്കുകളാണ് സഹിക്കാനാവാത്തത്. പറയാന്‍ ഒരുപാടു പേരുണ്ട്. അതൊക്കെ കേള്‍ക്കാന്‍ ഞാനൊരാളേയുളളൂ."
"അശ്വതി സത്യമറിയാതെയാണ് സംസാരിക്കുന്നത്. അതേപ്പറ്റി ചുരുങ്ങിയപക്ഷം എന്നോടെങ്കിലും അന്വേഷിക്കാതെ ഇങ്ങനെയൊക്കെ പറയുന്നത് ശരിയല്ല."
"ശരിയും തെറ്റുമൊക്കെ എനിക്ക് തിരിച്ചറിയാന്‍ കഴിയും. ഒരാളുടെ ശരി മറ്റൊരാള്‍ക്ക് തെറ്റായിക്കൂടെന്നില്ലല്ലോ."
"തെറ്റുശരികളുടെ കാര്യമെന്തായാലും എനിക്ക് ആഗ്നസുമായി അശ്വതി കരുതുന്നതുപോലെയുളള ബന്ധമൊന്നുമില്ല. പിന്നെ, മറ്റുളളവരുടെ വായ അടച്ചുകെട്ടാന്‍ ബുദ്ധിമുട്ടാണ്."
"അങ്ങനെയങ്ങു പറഞ്ഞു രക്ഷപ്പെടാന്‍ എളുപ്പമാണല്ലോ. എന്നോട് ഈ രീതിയില്‍ പെരുമാറുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. കുറഞ്ഞത് ഉണ്ട ചോറിന്റെയെങ്കിലും..."
"അശ്വതീ..." അയാള്‍ അലറുകയായിരുന്നു.
വികാരക്ഷോഭത്തില്‍ അയാളുടെ ശബ്ദം ഉയര്‍ന്നുപോയതാണ്. ഭാഗ്യം! അടുത്താരുമില്ല. ബെല്ലടിച്ചതിനാല്‍ എല്ലാവരും തന്നെ ക്ലാസുകളിലേക്കു പോയിരിക്കുന്നു.
അശ്വതിയുടെ മുഖത്ത് പശ്ചാത്താപത്തിന്റെ ലാഞ്ചനയൊന്നും അയാള്‍ കണ്ടില്ല. പഠിച്ചുവന്ന് പറയുന്നതുപോലുളള അപരിചിതമായ ഒരു സംഭാഷണ രീതിയായിരുന്നു അവളുടെ.
"അശ്വതീ, സ്നേഹത്തിന്റെ അടിസ്ഥാനം ചോറിന്റെ കൂറാക്കിക്കളഞ്ഞത് കഷ്ടമായിപ്പോയി. പലിശസഹിതം തിരിച്ചു കിട്ടും എന്ന പണമിടപാടുകാരന്റെ മനോഭാവം സ്നേഹം കൊടുക്കുമ്പോള്‍ നമുക്ക് പാടില്ല. നമ്മുടെ വികാരങ്ങളും വിചാരങ്ങള്‍ക്കും വളരെ അന്തരമുണ്ട്. ഗുഡ് ബൈ."
ഭ്രാന്തമായ ഒരാവേശത്താല്‍ അത്രയും പറഞ്ഞ് തിരിഞ്ഞ് ക്ലാസ്സിലേക്ക് നടക്കുമ്പോള്‍ അയാള്‍ എന്തൊക്കെയോ മനസ്സില്‍ ആലോചിച്ചുറപ്പിക്കുന്നുണ്ടായിരുന്നു.
ഉച്ചകഴിഞ്ഞ് അയാള്‍ ക്ലാസ്സില്‍ കയറിയില്ല. നേരെ വീട്ടിലേക്കു പോയി. ഇടദിവസങ്ങളില്‍ ആദ്യമായിട്ടാണെന്നു തോന്നുന്നു അങ്ങനെ വീട്ടില്‍ ചെല്ലുന്നത്. ആദ്യം അയാള്‍ അമ്മയോട് വെറുതെ വന്നതാണെന്നു പറഞ്ഞു. പിന്നെ യാഥാര്‍ത്ഥ്യം പറയാതിരിക്കാന്‍ പറ്റില്ലെന്നായി അയാള്‍ക്ക്. കോളേജില്‍ നടന്ന എല്ലാ സംഭവങ്ങളും അയാള്‍ അമ്മയോട് വിവരിച്ചു. അവസാനം അയാള്‍ ആ തീരുമാനവും അറിയിച്ചു: താനിനി പെരിഞ്ചേരിയിലേക്കില്ലെന്ന്.
അമ്മ അയാളുടെ തീരുമാനം കേട്ടപ്പോള്‍ കരഞ്ഞു.
"നീയിനി എങ്ങനെ പഠനം തുടരും മോനെ?"
"വലിയ ബുദ്ധിമുട്ടാണെങ്കില്‍ വേണ്ടന്നു വയ്ക്കും. എന്നാലും ആരുടേയും ആട്ടും തുപ്പും സഹിച്ചു കഴിയാന്‍ വയ്യ അമ്മേ."
അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. അവര്‍ കണ്ണും തുടച്ച് അടുക്കളയിലേക്കു കയറിപ്പോയി.
Sunday, July 08, 2007
അധ്യായം പന്ത്രണ്ട്
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
2:14 AM
Subscribe to:
Post Comments (Atom)
1 comment:
ഹോ!!കഷ്ടമായല്ലോ!!
Post a Comment