പിറ്റേന്ന് അതിരാവിലെ ഗോപാലന്‍ വന്ന് പെരിഞ്ചേരിയിലേക്ക് ചെല്ലാന്‍ പറയുമ്പോള്‍ ഇനിയുമെന്തെങ്കിലും സംഭവിച്ചോയെന്ന ഭയമായിരുന്നു കൃഷ്‌ണന്റെ മനസ്സില്‍. പെരിഞ്ചേരിയിലെത്തി വരാന്തയിലേക്ക് കയറുന്നതിനു മുമ്പ് ഒരുനിമിഷം അറച്ചുനില്‍ക്കാതെയിരുന്നില്ല. എങ്കിലും കുറച്ചുനാളത്തേക്ക് എല്ലാം മറക്കണമെന്ന വിചാരത്താല്‍ അയാള്‍ ഉളളിലേക്കു കയറിച്ചെന്നു. അടുക്കള ഭാഗത്ത് അമ്മയും അമ്മായിയും, പിന്നെ കാരണവന്മാരിലാരോ ചിലരും. വാതില്‍പടിയില്‍ അയാള്‍ ശങ്കിച്ചു നില്‌ക്കുമ്പോള്‍ ക്ഷണം കിട്ടി, "കൃഷ്‌ണന്‍കുട്ടിക്കും കൂടാം ഇതില്‍, അവ്‌ടെ ഇരുന്നോളൂ."
കുറച്ചുനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. പിന്നെ അമ്മായിയുടെ അനിയന്‍, നാരായണന്‍ നായര്, പറയാന്‍ തുടങ്ങി ഃ "ശങ്കരന്‍ ചേട്ടന്‍ മരിക്കുന്നതിനു മുമ്പ് ഒന്നും പറഞ്ഞുവയ്‌ക്കാതിരുന്നതിനാല്‍ ഇനി ബാക്കിയുളള കാര്യങ്ങള്‍ തിരുമാനിക്കേണ്ടത് നമ്മുടെ ചുമതലയാണ്. കാര്യങ്ങള്‍ നോക്കി നടത്താന്‍ ഒരു ആണ്‍തരി അവശേഷിക്കണില്യാന്ന് കൃഷ്‌ണന്‍കുട്ടിക്കറിയാലോ?"
വല ചുരുങ്ങുകയാണ്. എങ്കിലും ഒന്നുമറിയാത്തവണ്ണം കൃഷ്‌ണന്‍ പറഞ്ഞു, "അതൊക്കെ തീരുമാനിക്കാന്‍ ഞാന്‍ കൂടി വരേണ്ടിയിരുന്നോ ചേട്ടാ? നിങ്ങള്‍ മതിയായിരുന്നു. ഇളംതലമുറയ്‌ക്ക് അഭിപ്രായം പറയാനുളള യോഗ്യതയുണ്ടോ ഇത്തരം കാര്യങ്ങളില്‍?"
നാരായണന്‍നായര്‍ അതുകേട്ട് പൊട്ടിച്ചിരിച്ചു. അതിന്റെ ശക്തിയേറ്റിട്ടെന്നപോലെ മറ്റുളളവരും ഊറി ചിരിക്കുന്നുണ്ട്.
"വളരെ പ്രധാനപ്പെട്ടൊരു കാര്യം, എങ്ങനെ ഒറ്റവാക്കാലെ പറയുമെന്നു കരുതിയാണ് ഇത്ര വളച്ചുകെട്ടാനൊക്കെ പോയത്. അശ്വതിയെ കൃഷ്‌ണന്‍കുട്ടി ഉടനെ മംഗല്യം ചെയ്യണം. പെരിഞ്ചേരി അന്യാധീനപ്പെടാതിരിക്കണമെങ്കില്‍ നീയത് ചെയ്‌തേ തീരൂ. പ്രായം രണ്ടുപേര്‍ക്കും ഇത്തിരി കുറവാണെങ്കിലും പണ്ടത്തെ കാലമൊക്കെ വച്ചു നോക്കുമ്പോള്‍ കുറച്ചധികം തന്ന്യാ, എന്ത്യേ കുറുപ്പേ?" കുറുപ്പുചേട്ടന്‍ അയല്‌ക്കാരനാണ്, അദ്ദേഹം അതു ശരിവെച്ചു.
ഓരോ നയനങ്ങളില്‍നിന്നും അയാളിലേക്ക് ശരങ്ങള്‍ പെയ്യുകയാണ്. മുന്‍കരുതലുകളുടെ കോട്ടയെ അവ ഭേദിക്കുന്നു.
അമ്മായിക്ക് ഇത് തന്നോടാവശ്യപ്പെടാനുളള മനഃസാന്നിദ്ധ്യമുണ്ടാവില്ല - അയാള്‍ ചിന്തിച്ചു. അമ്മാവന്‍ പണ്ടേ പരാജയമടഞ്ഞതാണ് അമ്മയ്‌ക്ക് തക്ക മറുപടി കൊടുക്കാനും പറ്റുമായിരുന്നു. പക്ഷേ, ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍. അയാള്‍ക്ക് തന്റെ നിസ്സഹായത മനസ്സിലാവുകയാണ്. മറുപടി പറയാതിരിക്കാനാവില്ല. അയാള്‍ ഒരു കാലത്ത് വളരെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ അയാളുടെ മുമ്പില്‍ എല്ലാവരും ചേര്‍ന്ന് സമര്‍പ്പിക്കുന്നത്. ഇരിപ്പിടത്തിലിരുന്നുകൊണ്ടു തന്നെ കൈ നീട്ടേണ്ട കാര്യമേയുളളൂ ആ താലം കൈയിലേക്കു വാങ്ങാന്‍. കയ്‌പുനിറഞ്ഞ ഫലങ്ങളാണെന്നറിഞ്ഞ് അയാള്‍ അവ ഉപേക്ഷിക്കുകയും ചെയ്‌തതാണ്. ഒരിക്കല്‍. ഋതുഭേദങ്ങള്‍ കൊടുത്ത പുതിയ വര്‍ണ്ണങ്ങളില്‍ അവ വീണ്ടും അയാളുടെ മുമ്പിലെത്തുമ്പോള്‍ പഴയ ആകര്‍ഷണീയത അനുഭവപ്പെടുന്നില്ല. ഈ വിഷമസന്ധി അയാള്‍ക്ക് പ്രതികൂലവുമാണ്. രക്ഷപ്പെടാതിരിക്കാനൊരു മുള്‍വേലി സൃഷ്‌ടിച്ചുകൊണ്ട് അതയാളെ വലയം ചെയ്‌തിരിക്കുന്നു. വേലിക്കരികില്‍ നിന്നുകൊണ്ട് കാവല്‍ക്കാരന്റെ ധാര്‍ഷ്‌ട്യത്തോടെ നാരായണന്‍നായര്‍ പറയുന്നുഃ "കൃഷ്‌ണാ, നീയെന്താണ് ഒന്നുംപറയാതെ ഇങ്ങനെയിരുന്ന് ആലോചിക്കുന്നത്? കൂടുതല്‍ ചിന്തിക്കാനൊന്നുമില്ല, ഇപ്പോള്‍ നിന്റെ കര്‍ത്തവ്യം എന്താണെന്നറിയാമല്ലോ."
മറുപടിയായി പറയാനുളള വാക്കുകള്‍ കൃഷ്‌ണന്റെ നാവിന്‍ തുമ്പത്തു തന്നെയുണ്ട്. പക്ഷേ, അവയൊന്നും സന്ദര്‍ഭോചിതമായിരിക്കയില്ല. കളളം പറഞ്ഞ്, ആരെയും തൃപ്‌തിപ്പെടുത്തേണ്ട കാര്യവുമില്ല അയാള്‍ക്ക്. കസേരയില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ തന്റെ മനസ്സ് കൂടുതല്‍ കഠിനമായിട്ടുണ്ടെന്ന് കൃഷ്‌ണന്‍ അറിഞ്ഞു. പുറത്തേക്കുളള ആ നടപ്പ് വേഗത്തിലാകുമ്പോള്‍ ആരൊക്കെയൊ പിന്നില്‍ നിന്ന് വിളിച്ചു. പിന്നെയാ വിളി കൂട്ടത്തോടെയായെങ്കിലും അയാള്‍ തിടുക്കത്തില്‍ പുറത്തേക്ക് നടന്നു.
നിശബ്‌ദതയുടെ തുരുത്തില്‍, മുറിക്കുളളില്‍ കൃഷ്‌ണന്‍ വെറുതെയിരിക്കുമ്പോള്‍ പുസ്‌തകങ്ങള്‍ പോലും വഴങ്ങുന്നില്ല അയാളുടെ ബുദ്ധിക്ക്. ഭാവിപരിപാടികള്‍ക്ക് ബിരുദം ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും അതിപ്പോള്‍ വളരെ ദൂരെയായതു പോലെ അയാള്‍ക്കു തോന്നുന്നു. വിഷയങ്ങള്‍ ഒന്നോടിച്ചു നോക്കേണ്ട കാര്യമേ അയാള്‍ക്ക് ആവശ്യമായിരുന്നുളളൂ എങ്കിലും, ഇപ്പോള്‍ തലയില്‍ എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. റീമാന്‍ സര്‍ഫസും കോഷീസ് തിയറവും ലാപ്ലാസ് ഇക്വേഷന്നുമൊക്കെ അന്യമല്ല ഇപ്പോഴും. എന്നാലും പുസ്‌തകം നിവര്‍ത്താനോ വരികള്‍ക്കിടയില്‍ മുങ്ങിനിവരാനോ അയാള്‍ക്കാവുന്നില്ല. ഒരു പാസ്‌മാര്‍ക്ക് ഒപ്പിക്കാന്‍ അവശേഷിക്കുന്ന ഒരാഴ്‌ചകൊണ്ടു പറ്റും. പക്ഷേ, ആദ്യം മുതലേ അതായിരുന്നില്ല അയാളുടെ മനസ്സില്‍. നല്ല മാര്‍ക്കോടെ ഒരു വിജയം തന്നെയായിരുന്നു.
ആഗ്നസിന്റെ കത്തൊന്നും കണ്ടില്ല ഇതുവരെ. തീര്‍ച്ചയായുമെഴുതും, മറുപടി അയയ്‌ക്കണം എന്നൊക്കെ പിരിയുമ്പോള്‍ പറഞ്ഞു സമ്മതിപ്പിച്ചിട്ടാണ് ആഗ്നസ് പോയത്. പരീക്ഷയ്‌ക്കുളള തയ്യാറെടുപ്പില്‍ ആകെ മുങ്ങിയിരിക്കുകയായിരിക്കും. ആദ്യത്തെയും രണ്ടാമത്തെയും വര്‍ഷങ്ങളിലെ പേപ്പറുകളില്‍ ചിലതും ആഗ്നസിന്ന് കിട്ടാനുണ്ട്. പാലായനത്തിന്നുമുമ്പ് എല്ലാം ഭംഗിയാക്കിയിട്ട് പോകാമെന്നതിന്റെ ഭാഗമായിരിക്കും ആ തയ്യാറെടുപ്പ്.
പരീക്ഷ എഴുതണോ വേണ്ടയോയെന്ന അയാളുടെ ചിന്ത അനിശ്ചിതാവസ്‌ഥയില്‍ ഒന്നുരണ്ടു ദിവസം കൂടി നീണ്ടു. ഒരു ലക്ഷ്യം മനസ്സിലുളളതുകൊണ്ടാണ് അതങ്ങനെ നീണ്ടുപോയത്. അതല്ലെങ്കില്‍ പണ്ടേ ഉപേക്ഷിക്കാമായിരുന്നു. പഠനത്തിലും അധികം ശ്രദ്ധ ചെലുത്താനാവുന്നില്ല. അവസാനം തീരുമാനത്തിലെത്തി അയാള്‍, എന്തായാലും റിസള്‍ട്ടു വരുന്നതിന്നു മുമ്പ് ബാംഗ്ലൂര്‍ക്ക് തിരിക്കും. എല്ലാം ഒന്നടങ്ങി, മനസ്സിന്ന് ശാന്തത ലഭിച്ചതിന്നുശേഷം പരീക്ഷ ഭംഗിയായി എഴുതാം. അതിന്നിടയിലുളള സമയത്ത്, ബിരുദമില്ലാത്തതുകൊണ്ട്, ഒന്നും നഷ്‌ടപ്പെടാന്‍ പോകുന്നില്ല. കൃഷ്‌ണന്‍ ആശ്വസിച്ചു.
അങ്ങനെയൊരു തീരുമാനത്തിലെത്തിയപ്പോള്‍ കുറച്ചു സമാധാനമായി അയാള്‍ക്ക്. പോരാത്തതിന് പുതിയ വാര്‍ത്തകളൊന്നും അയാളുടെ ചെവിയിലേക്കെത്തുന്നുമില്ല. അമ്മ പെരിഞ്ചേരിയില്‍ നിന്ന് മടങ്ങി വന്നെങ്കിലും അധികമൊന്നും ഉരിയാടാറില്ല. വന്ന അന്നുതന്നെ അയാള്‍ പ്രതീക്ഷിച്ചിരുന്ന ആ ചോദ്യമുണ്ടായി. "നീയെന്തിനാ പിളേള അവിടന്ന് ചാടിത്തുളളി ഇറങ്ങിപ്പോന്നത്?"
"ഞാനവിടെ വച്ച് എന്തു മറുപടി പറയാനാ അമ്മേ? എല്ലാം അമ്മയ്‌ക്കറിയാലോ. പിന്നെയെന്തിനാ ഓരോന്ന് ചോദിക്കുന്നത്?"
"രക്തബന്ധത്തിന് എപ്പോഴും വിലയുണ്ടാവുമെന്നോര്‍ത്തോ. അവരോട് ഇത്തിരി ക്ഷമിച്ചെന്നും സഹിച്ചെന്നും കരുതി ഒന്നും നഷ്‌ടപ്പെടാന്‍ പോണില്ല."
അയാള്‍ ഒന്നും മിണ്ടിയില്ല. അമ്മ അവിടെനിന്ന് പോവുകയും ചെയ്‌തു.
പുതിയ തീരുമാനത്തെക്കുറിച്ച് കൃഷ്‌ണന്‍ ആഗ്നസിന്ന് ഒരു കത്തിട്ടു. ഒപ്പം അതിന്നു നിര്‍ബന്ധിതനാകേണ്ടിവന്നതിന്റെ കാരണങ്ങളും. പരീക്ഷ തുടങ്ങുന്നയന്ന് കാണാമെന്നും എഴുതി. പ്രഫസ്സറെയും കാണണം. പാലായനത്തിന്റെ പാത സുഗമമാക്കേണ്ടതുണ്ട്.
ഒരു ദിവസം
അമ്മായി ഉമ്മറത്തു വന്നു നിന്ന് വിളിക്കുന്ന കേട്ടാണ് കൃഷ്‌ണന്‍ ഇറങ്ങിച്ചെന്നത്. അശ്വതിയുമുണ്ട് കൂടെ. അയാളുടെ മനസ്സില്‍ പെട്ടന്നൊരു ഇരമ്പലാണ് ആ മുഖാമുഖം സൃഷ്‌ടിച്ചത്. അശ്വതിയോ അതോ താനോ ആദ്യം ചിരിച്ചത്? അയാള്‍ക്കു സംശയമായി. അവരെ അകത്തേക്ക് സ്വീകരിച്ചിരുത്തുമ്പോള്‍ പെരുമാറ്റത്തിലൊന്നും പ്രകടമാകാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. അമ്മയെ തൊടിയില്‍നിന്നു വിളിച്ചുകൊണ്ടുവന്നശേഷം അയാള്‍ മുറിയിലേക്കു നടന്നു. അകത്തു നിന്നും വര്‍ത്തമാനത്തിന്റെ സ്വരം ഉയരുന്നുണ്ടെങ്കിലും അശ്വതിയുടെ ശബ്‌ദം ഇല്ല അതില്‍. കൃഷ്‌ണന്‍ അങ്ങനെ ചിന്തിച്ചു കിടക്കുമ്പോള്‍ മുറിയുടെ വാതില്‍ക്കല്‍ കാല്‍പ്പെരുമാറ്റം കേട്ടു നോക്കി . പുറത്ത് അശ്വതി നില്‌ക്കുന്നു.
"എനിക്ക് അകത്തേക്കു വരാമോ?" അവള്‍ ചോദിച്ചു.
"അതെന്താ അശ്വതി അങ്ങനെ ചോദിക്കുന്നത്?" എത്രനാള്‍ കൂടിയാണ് ഇങ്ങനെയൊരു സംസാരം.
"ഒന്നുമുണ്ടായിട്ടല്ല, മര്യാദയതാണല്ലോ എന്നു കരുതിയാണ്."
ഒന്നും പറയാന്‍ തോന്നുന്നില്ല അയാള്‍ക്ക്. തന്റെ ധാര്‍ഷ്‌ട്യത്തിന്റെ കോട്ടമേല്‍ സ്നേഹമസൃണമായ വാക്കുകള്‍ തുരങ്കം വയ്‌ക്കുന്നു - അയാള്‍ ചിന്തിച്ചു. ലക്ഷ്യത്തിലേക്കു നടന്നടുക്കുമ്പോള്‍ അവ കാലുകളില്‍ ചുറ്റിപ്പിണഞ്ഞ് വീഴ്‌ത്തുന്നു. നിമിഷാര്‍ദ്ധത്തില്‍ മനസ്സിലൂടെ കടന്നുപോയ ആ വെളിപാടിന്റെ ശക്തിയില്‍, നിശ്ചയദാര്‍ഢ്യത്തോടെ കൃഷ്‌ണന്‍ അശ്വതിയെ നോക്കിയിരുന്നു.
അശ്വതി അപ്പോഴും നില്‌ക്കുകയാണ്.
"അശ്വതി ഇരിക്കൂ."
അവള്‍ ഇരുന്നില്ല. അയാളുടെ നോട്ടത്തിന്നു മുമ്പില്‍ പണ്ടേ മുഖം താഴ്‌ത്തിയിരുന്നു. അങ്ങനെ മൗനം ഘനീഭവിക്കുമ്പോള്‍ അശ്വതിയുടെ കണ്ണുകള്‍ നനയുന്നത് അയാള്‍ കണ്ടു.
"അശ്വതി എന്താണിങ്ങനെ വെറുതേ വന്നു നിന്ന് കരയുന്നത്?"
"കൃഷ്‌ണേട്ടന്‍ ഇനിയുമെനിക്ക് മാപ്പുതരാന്‍ തയ്യാറാവണില്ല." അയാള്‍ പ്രതീക്ഷിക്കാതിരുന്ന മറുപടിയാണ് അശ്വതിയുടെ അധരങ്ങളില്‍ നിന്ന് പൊടുന്നനെ അടര്‍ന്നുവീണത്. അവള്‍ എല്ലാം ഓര്‍ക്കുന്നു, അവയെക്കുറിച്ച് പശ്ചാത്തപിക്കുകയും ചെയ്യുന്നു. ആ വികാരങ്ങള്‍ ഒറ്റൊരു വാചകത്തിലൂടെ പുറത്തുവന്നിരിക്കയാണ്, ഒരഗ്നിപര്‍വ്വതസ്‌ഫോടനം പോലെ. അതിലെ അതിതപ്‌തപ്രവാഹം തന്റെ മനസ്സിലേക്കും കടന്നുചെന്നുവോ? ഇല്ല, ആ ദുര്‍ഗ്ഗത്തിന്റെ കന്മതിലുകള്‍ ബലവത്താണ്. ഒരു നിമിഷം അങ്ങനെ ആലോചിച്ചിരുന്നിട്ട് കൃഷ്‌ണന്‍ പറഞ്ഞു, "അശ്വതീ, മാപ്പു നല്‌കാന്‍ ഞാന്‍ ആരാണ്?"
"എന്റെ തെറ്റുകള്‍ക്കുളള ശിക്ഷ മുഴുവനും ഈശ്വരന്‍ തന്നു കഴിഞ്ഞു. ഇനി എന്തു പ്രായശ്ചിത്തം കൂടി വേണമെന്നു പറഞ്ഞോളൂ, ഞാന്‍ ചെയ്യാം." അതു പറയുമ്പോള്‍ അശ്വതി ശരിക്കും വിങ്ങിക്കരയുകയായിരുന്നു.
"എനിക്കൊന്നും മനസ്സിലാകുന്നില്ല അശ്വതീ." അതോ, അയാള്‍ മനസ്സിലാക്കാതിരിക്കാന്‍ ശ്രമിക്കുകയോ?
കണ്ണില്‍നിന്ന് പുറത്തേക്കൊഴുകുന്ന ജലകണങ്ങളെ കൈകൊണ്ട് തുടച്ച്, ആ ചുവന്ന കണ്ണുകളാല്‍ നോക്കി അശ്വതി പുറത്തേക്കിറങ്ങുമ്പോള്‍ അസ്വസ്‌ഥതയുടെ കനല്‍ ജ്വലിച്ചു തുടങ്ങുകയായി അയാളുടെ മനസ്സില്‍. എങ്കിലും, വെല്‍ഡിങ് ഇലക്‌ട്രോഡിന്റെ ജ്വാലയേറ്റു തണുത്ത ഒരു ലോഹക്കഷണം പോലെ അയാളുടെയുളളം കഠിനതരമാവുകയാണ്. പ്രലോഭനങ്ങള്‍ ഒന്നൊന്നായി അതില്‍ത്തട്ടി വീഴണം. ഇനി അതേയുളളൂ എല്ലാത്തിനെയും നേരിടാനുളള ആയുധമായി.
പിറ്റേന്ന് രാവിലെ അമ്മായിയും അശ്വതിയും മടങ്ങാനൊരുങ്ങുമ്പോള്‍ യാത്രപറയാനായി കൃഷ്‌ണന്റെ മുറിയുടെ വാതിക്കല്‍വരെ ചെന്നു. അശ്വതിയുടെ മുഖത്ത് വിഷമത്തിന്റെ ലാഞ്ചനയൊന്നുമില്ല, അതോ അയാളുടെ തോന്നലോ? അവള്‍ ചിരിക്കുന്നുമുണ്ട്. ചിരിക്കാന്‍ കഴിയാത്തതിപ്പോള്‍ അയാള്‍ക്കാണ്. കാല്‍വെപ്പുകള്‍ ആദ്യമായി പരാജയത്തിലേക്കോയെന്ന ഭീതി അയാളില്‍ ഉണരുന്നു. ലോകം മുഴുവന്‍ തനിക്കുചുറ്റം വട്ടമിട്ടു നില്‌ക്കുന്നു. താന്‍ ആ വലയത്തിന്നുളളില്‍ ഒരു കളിവസ്‌തു മാത്രമാവുകയാണോ? അയാള്‍ സംശയിച്ചു. അമ്മായിയുടെ മുഖത്തുനോക്കി കൃഷ്‌ണന്‍ ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് യാന്ത്രികമാവുകയാണ്. ഒരുപക്ഷേ, വികൃതമായ ഒരു ഗോഷ്‌ടി കണക്കെ അത് അവര്‍ക്ക് തോന്നിയിരിക്കും.
അമ്മായിയും അശ്വതിയും പോയിക്കഴിഞ്ഞപ്പോള്‍ അമ്മ കൃഷ്‌ണന്റെ മുറിയിലേക്കു ചെന്നു. എന്നിട്ടു ചോദിച്ചു, "കൃഷ്‌ണാ, അമ്മായീം അശ്വതീം വന്നത് നീ കണ്ടില്ലേ?"
ആ ചോദ്യത്തിന്റെയെല്ലാ അര്‍ത്ഥങ്ങളും മനസ്സിലായിട്ടും തര്‍ക്കുത്തരം കണക്കെ അയാള്‍ പറഞ്ഞു, "എനിക്ക് കണ്ണുംകാതുമൊക്കെയുണ്ടെന്ന് അമ്മയ്‌ക്കറിയാലോ."
കണ്ടാലും കേട്ടാലും പോര മോനേ, അതനുസരിച്ച് പ്രവര്‍ത്തിക്കാനറിയണം."
"എനിക്കൊന്നും അറിയാഞ്ഞിട്ടല്ല. ഈ ബന്ധത്തിന് എനിക്ക് കഴിയില്ലാത്തതുകൊണ്ടാണ്."
"അവര്‍ നിന്നോട് ചെയ്‌തിട്ടുളളതിനൊക്കെ പശിലയടക്കം അനുഭവിച്ചില്ലേ. ഇപ്പോ കാലുപിടിക്കാന്‍ കൂടി തയ്യാറാ അവര്‍. അഭയംതേടി വന്നോരെ, ഈ സന്ദര്‍ഭത്തില്‍, പുറംകാലുകൊണ്ട് തട്ടിമാറ്റുന്നത് ഒട്ടും ശരിയല്ല. തന്തേല്ലാത്ത കുട്ട്യാണ്. വിവരക്കേടുകൊണ്ട് പണ്ടെങ്ങോ എന്തോ പറഞ്ഞെന്നുവച്ച്. പോരാത്തതിന് അന്യനൊന്നുമല്ലല്ലോ. മറക്കാനും പൊറുക്കാനും മനുഷ്യനോട് പറഞ്ഞിട്ടുളളതാ, ഇല്ലെങ്കില്‍ ഈശ്വരന്‍ ക്ഷമിക്കൂല."
ആ വാക്‌ശരങ്ങളേറ്റ് കീറിപ്പറിഞ്ഞിരിക്കുന്നു താന്‍ അമ്മയ്‌ക്കു മുമ്പില്‍ പടുത്തുയര്‍ത്തിയിരുന്ന കടലാസ്സു കോട്ട. ഏവരുടെയും മുമ്പില്‍ ഏകപ്രശ്‌നമായിട്ടുളളത് പെരിഞ്ചേരിയില്‍വച്ചു തനിക്കുണ്ടായ തിക്താനുഭവങ്ങള്‍ മാത്രമാണ്. ആഗ്നസുമായുളള ബന്ധത്തെക്കുറിച്ച് അശ്വതിക്ക് കുറച്ചൊക്കെ അറിയാമെങ്കിലും ഇത്രത്തോളമായത് അറിയാനിടയില്ല - അയാള്‍ ആലോചിച്ചു.
അതമ്മയെ അറിയിക്കാന്‍ വളരെ വൈകിയിരിക്കുന്നു. ആ ഒരനാവരണം മാത്രമേ ഒരു മാര്‍ഗ്ഗമായി അയാളുടെ മുമ്പിലുളളൂ. എതിര്‍പ്പുകളെ നേരിടേണ്ടി വരിക ഇനി ഏതാനും ദിവസത്തേക്കു മാത്രം. പിന്നെ?
വേണ്ട, അതൊന്നും ആലോചിക്കാനുളള സമയമല്ലിത്. എന്തോ മറുപടി പ്രതീക്ഷിച്ച് അയാളുടെ അമ്മ അപ്പാഴും വാതില്‍ക്കല്‍ നില്‌ക്കുകയാണ്.
നീണ്ട മൗനത്തെ ഭജ്ഞിച്ച്, കൃഷ്‌ണന്‍ അമ്മയ്‌ക്കജ്ഞാതമായിരുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ അയാള്‍ പ്രതീക്ഷിച്ചിരുന്നതുപോലെ പൊട്ടിത്തെറിയൊന്നുമുണ്ടായില്ല. നിര്‍വ്വികാരതയാല്‍ ശാന്തമായ ആ മുഖം അയാളില്‍ അത്ഭുതം ജനിപ്പിച്ചു. എല്ലാം പറഞ്ഞുകഴിഞ്ഞ് കൃഷ്‌ണന്‍ വീണ്ടുമൊരു നിശബ്‌ദതയ്‌ക്ക് തുടക്കമിടുമ്പോള്‍ അവര്‍ ഒരു നെടുവീര്‍പ്പയച്ച് തിരഞ്ഞു നടന്നു.
എന്തിനാണിതൊക്കെ എന്ന് അയാള്‍ അപ്പോള്‍ ആലോചിക്കാതെയിരുന്നില്ല. അതിന്നുത്തരം നേരത്തേ ലഭിക്കുമെങ്കില്‍, പിന്നെ ഊഷരമായ ഈ പാതയിലൂടെ മുമ്പിലേക്ക് നടക്കുന്നതിന്നെന്തര്‍ത്ഥമെന്നോര്‍ത്ത് അയാള്‍ സമാധാനിച്ചു.
Sunday, July 08, 2007
അധ്യായം ഇരുപത്തൊന്ന്
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
2:50 AM
Subscribe to:
Post Comments (Atom)
No comments:
Post a Comment