മാര്‍ക്ക് ലിസ്റ്റു കിട്ടിയപ്പോള്‍ അഡ്മിഷന് ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് ഉറപ്പായി. ആകെ എഴുപത്തഞ്ചു ശതമാനത്തിലധികം മാര്‍ക്കുണ്ടായിരുന്നു. കണക്കിനാണെങ്കില്‍ മുഴുവന്‍ മാര്‍ക്കുമുണ്ട്.
അധികം സ്ഥലങ്ങളിലേക്കൊന്നും കൃഷ്ണന് അപേക്ഷ അയച്ചില്ല. സെന്റ് പോള്‍സിലേക്കൂം വേറൊരിടത്തേക്കും മാത്രം. രണ്ടിടത്തു നിന്നും ഷുവര്‍ കാര്‍ഡു വന്നു. സെന്റ് പോള്‍സിലെ ഇന്റര്‍വ്യൂന് ഏട്ടനെയും കൂട്ടിയാണ് പോയത്. എഞ്ചിനീയറിംഗിനേ പോകൂ എന്ന് ശാഠ്യം പിടിച്ചിരുന്ന പലരും സെലക്ഷന് കിട്ടാതെ ബി.എസ്സിക്കു ചേരാന്‍ വന്നിരിക്കുന്നതു കണ്ടു.
സെന്റ് പോള്‍സിന്റെ കാമ്പസ് വളരെ വലുതാണ്. മുന്‍വശത്തുതന്നെ മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. പിന്നെ ധാരാളം കളിസ്ഥലങ്ങളും. ഓരോ വിഷയങ്ങള്‍ക്കും പ്രത്യേകം ഡിപ്പാര്‍ട്ട്മെന്റുകളും ഉണ്ട്. ആദ്യത്തെ കോളേജില്‍ എല്ലാ അദ്ധ്യാപകരും ഒന്നിച്ചാണ് ഇരുന്നിരുന്നത്. സെന്റ് പോള്‍സിലെ പ്രിന്‍സിപ്പല്‍ ഒരു വൈദികനായിരുന്നു - ഫാ. ജോര്‍ജ് ചില്ലിക്കൂടന്‍. ഫാ. ചില്ലിക്കൂടന്‍ മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ തലവന്‍ കൂടിയാണെന്നാണ് കേട്ടത്. അതുകൊണ്ടാണെന്നു തോന്നുന്നു രേഖകളിലൂടെ സശ്രദ്ധം നോക്കുന്നതു കണ്ടു. എല്ലാ വിവരങ്ങളും അദ്ദേഹം കൃഷ്ണനോട് ചോദിച്ചറിഞ്ഞു. പിതാവിനെപ്പോലെയാണ് ഉപദേശിക്കുന്നത്- നല്ലവണ്ണം ക്ലാസ്സില്‍ ശ്രദ്ധിക്കണം; മാത്സിലെ മുഴുവന്‍ മാര്‍ക്കൊക്കെ ഇനിയും നിലനിര്‍ത്തണം എന്നൊക്കെ.
കൃഷ്ണന് അശ്വതിയെ കാണണമെന്നുണ്ടായിരുന്നു. പക്ഷേ, എവിടെച്ചെന്ന് അന്വേഷിക്കാനാണ്?
ക്ലാസ്സു തുടങ്ങാന്‍ കുറച്ചുദിവസം കൂടിയുണ്ട്. ഏട്ടന് ഒരു ദിവസം ജോലി കഴിഞ്ഞെത്തിയപ്പോള്‍ കൈയില്‍ വലിയ ഒരു പൊതിയുണ്ടായിരുന്നു, രണ്ടു ജോഡി പാന്റിന്റെയും ഷര്‍ട്ടിന്റെയും തുണി. ഒരു മാസത്തെ ശമ്പളം മുഴുവന്‍ ചിലവഴിച്ചിട്ടുണ്ടാവും. പാവം; അനിയന് കാര്യമായൊന്നും ഇതുവരെ കൊടുത്തിട്ടില്ലല്ലോ എന്നു വിചാരിച്ചാവും ചെയ്തത്. വീട്ടിലെ പ്രശ്നങ്ങളെപ്പോഴും ഏട്ടന് നിസ്സഹായനായി നോക്കി നില്ക്കുന്നതേ കണ്ടിട്ടുളളു. ആളായെങ്കിലും, ത്രാണിയില്ലാതായിപ്പോയല്ലോ എന്ന അപകര്‍ഷതാബോധം മുഖത്തും പേറി.
ബി.കോം പാസ്സായശേഷം രണ്ടുകൊല്ലം ടെസ്റ്റും ഇന്റര്‍വ്യൂവുമൊക്കെയായി നടന്നു. അവസാനം അച്ഛന്റെ ഒരു പരിചയക്കാരന്റെ പ്രസ്സില്‍ മാനേജരായി. സുഹൃത്തിന്റെ മകനായിരുന്നെങ്കിലും പ്രസ്സില്‍ പണിയില്ലാതായപ്പോള്‍ ഉടമ ഏട്ടനെ പലപ്പോഴും കുറ്റപ്പെടുത്തി. ഏട്ടന് അഭിമാനിയാണ്. അച്ഛന്റെ മരണംവരെ ഒരുവിധം അവിടെ പിടിച്ചു നിന്നു. പിന്നെ ആ ഉദ്യോഗം ഉപേക്ഷിച്ചു. കുറെനാള്‍ വെറുതെ ഇരുന്നശേഷമാണ് സൊസൈറ്റിയില്‍ ക്ലര്‍ക്കാവുന്നത്. വലിയ ശമ്പളമൊന്നുമില്ലെങ്കിലും ആരുടെയും കറുത്തമുഖം കാണേണ്ടല്ലോ. ബി.കോംകാരനായതുമൊണ്ട് ചിലപ്പോള്‍ സൊസൈറ്റിയുടെ സെക്രട്ടറി സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍.
പാന്‍്റും ഷര്‍ട്ടും വേഗം തയ്ചുകിട്ടി. ആദ്യമായിട്ടാണ് കൃഷ്ണന് പാന്റ് ഇടുന്നത്. കാലുകള്‍ ഇറുകിപ്പിടിക്കുന്നതുപോലെ തോന്നി ആദ്യം. അമ്മയ്ക്കു് പാന്്റിട്ടു കാണുന്നത് ഇഷ്ടമല്ല. പാന്‍്റും ധരിച്ച് നല്ലതാണോ എന്ന് ചോദിക്കാന്‍ അമ്മയുടെ അടുത്തു് അയാള്‍ ചെന്നപ്പോള്‍ അവര്‍ മുഖംവെട്ടിച്ചു നിന്നു. കസവുളള കോടിക്കളര്‍ ഡബിള്മുണ്ടുടുത്തു് നടന്നാല്‍ അതിന്റെ ഐശ്വര്യം വേറൊന്നാണെന്ന് അമ്മ പറയും.
തിങ്കളാഴ്ചയാണ് ക്ലാസ്സ് തുടങ്ങുന്നത്. ഞായറാഴ്ചതന്നെ പെരിഞ്ചേരിയിലേക്ക് പോകാന്‍ അയാള്‍ തീരുമാനിച്ചു.
ഏട്ടന് ഉപയോഗിച്ചിരുന്ന ഒരു പഴയ ട്രങ്കില്‍ കൊളളിക്കാവുന്ന സാധനങ്ങളേ കൃഷ്ണന് എടുക്കാനുണ്ടായിരുന്നുളളു. ശര്‍മ്മസാര്‍ കൊടുത്ത കുറെ പുസ്തകകങ്ങള്‍, പ്രീഡിഗ്രിക്കു പഠിച്ച ടെക്സ്റ്റുകള്‍, പിന്നെ ചെറിയ ഉപകരണങ്ങളും വസ്ത്രങ്ങളും. കൃഷ്ണന് യാത്ര പറഞ്ഞപ്പോള്‍ അമ്മ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. അപ്പോള്‍ പറമ്പിന്റെ കിഴക്കേ മൂലയിലേക്ക് അയാളുടെ നോട്ടം പാളിപ്പോയി.
കൃഷ്ണന് വേണ്ട എന്ന് കുറെ പറഞ്ഞിട്ടും ഏട്ടന് ട്രങ്ക് കവലവരെ കൊണ്ടുക്കോടുത്തു. വണ്ടിയിറങ്ങിയപ്പോള്‍ ഇത്തവണയും നാരായണന് നായരുടെ കണ്ണു വെട്ടിക്കാനായില്ല കൃഷ്ണന്. ബസ്സില്‍ നിന്ന് ആരൊക്കെ ഇറങ്ങുന്നുണ്ടെന്ന് നോക്കിയശേഷമേ നാരായണന് നായര്‍ അടുത്ത ജോലി ചെയ്യുകയുളളു. ഇനിമുതല്‍ പെരിഞ്ചേരിയിലാണ് താമസം എന്നു പറഞ്ഞപ്പോള്‍ നാരായണന് നായര്‍ ഇടങ്കണ്ണിട്ടു നോക്കി ചിരിച്ചു.
പടിയോടടുത്തപ്പോള്‍ തന്നെ കൃഷ്ണന് അമ്മാവന്റെ സ്വരം കേട്ടു. അമ്മാവനും അശ്വതിയും മുന്‍വശത്തുതന്നെയുണ്ട്. അമ്മാവന് അശ്വതിയോട് എന്തോ പറയുന്നു. അമ്മാവന് അങ്ങനെയാണ്; ഗൗരവമുളള കാര്യമല്ലെങ്കില്‍ ഉച്ചത്തിലേ സംസാരിക്കൂ. മുറ്റത്തെത്തിയപ്പോള്‍ അശ്വതിയാണ് ആദ്യം കണ്ടത്. അവള് ചിരിച്ചു.
"അച്ഛാ, കൃഷ്ണേട്ടന് വന്നു."
"വൈകീപ്പോ ഞാന്‍ വിചാരിച്ചു ഇന്നിനി നീ വരില്യാരിക്കൂന്ന്. എന്നാ ഞാന്‍ നാളെത്തന്നെ അങ്ങോട്ട് വന്നേനെ". അതുപറഞ്ഞ് അമ്മാവന് ഉറക്കെ ചിരിച്ചു.
"ബസ്സ് കിട്ടീല അമ്മാവാ". തടിതപ്പാന്‍ അതൊക്കെ പറഞ്ഞാല്‍ മതി.
കൃഷ്ണന് ട്രങ്ക് താഴെ വച്ചു. അശ്വതി അത് അകത്തേക്കെടുത്തുകൊണ്ടുപോയി.
അമ്മാവന് പല കാര്യങ്ങളെയും പറ്റി സംസാരിച്ചുകൊണ്ടിരുന്നു, അധികവും കൃഷിക്കാര്യങ്ങള്. പലതിനും മറുപടി കൊടുക്കാന്‍ കഴിയില്ലായിരുന്നു അയാള്‍ക്ക്.
അശ്വതിയാണ് ചായകൊണ്ടുവന്നതും. അമ്മായിയെ ഇതുവരെ പുറത്തേക്കു കണ്ടില്ല.
"അശ്വതിയുടെ എക്സാമൊക്കെ എങ്ങനെയുണ്ടായിരുന്നു?" കൃഷ്ണന് ചോദിച്ചു. എന്തെങ്കിലും ചോദിക്കണ്ടേ.
"ഇംഗ്ലീഷിന്റെ കാര്യം സംശയാ, ബാക്കിയെല്ലാം എളുപ്പായിരുന്നു".
"അതല്യോടാ കൃഷ്ണന്‍കുട്ടി ഈ മണ്ടീനെ ട്യൂഷനാക്കിയിരിക്കണെ. മാസം അമ്പതു രൂപ്യാ സാറിന്." അമ്മാവന്റെ കമന്റ്.
അശ്വതി ചിരിച്ചുകൊണ്ട് അകത്തേക്കു പോയി.
"നിനക്ക് താമസം ഔട്ട്ഹൗസിലാ ഒരിക്ക്യേക്കണെ. ഒറ്റയ്ക്കു കെടക്കാന്‍ പേട്യാവോ"?" അമ്മാവന്റെ ചുണ്ടിലൊരു കുസൃതിച്ചിരി. സന്ധ്യയ്ക്കുപോലും പണ്ട് മൂത്രമൊഴിക്കാന്‍ അമ്മാവനെയും കൂട്ടി പോകാറുളളതായിരിക്കും ഇപ്പോള്‍ ആ മനസ്സില്‍.
"ഏയ്, ഇല്ല അമ്മാവാ".
അമ്മാവനോടൊപ്പം കൃഷ്ണന് ഔട്ട്ഹൗസിലേക്കു നടന്നു. ഭിത്തികളെല്ലാം വെളളയടിച്ചു വൃത്തിയാക്കിയിരിക്കുന്നു. ഉളളില്‍ പഠിക്കാനുളള സൗകര്യങ്ങളും ചെയ്തിട്ടുണ്ട്.
അമ്മായി അതിനിടെ എവിടെനിന്നോ എത്തി, പിറകെ അശ്വതിയും. അശ്വതി ട്രങ്ക് ഒപ്പമെടുത്തിരുന്നു, കൈയില്‍ വിരിപ്പുകളും.
കൃഷ്ണന് ട്രങ്ക് തുറന്നു കൊടുത്തു. അശ്വതി വസ്ത്രങ്ങളൊക്കെ ട്രങ്കില്‍ വച്ചിട്ട് പുസ്തകങ്ങള്‍ ഷെല്‍ഫില്‍ അടുക്കിവച്ചു. പുസ്തകങ്ങളുടെ പേരും മറ്റും വായിച്ചിട്ടാണ് അവള് അവ അടുക്കുന്നത്.
"കൃഷ്ണേട്ടന് എത്ര മാര്‍ക്കുണ്ട്?" അശ്വതിയില്‍ നിന്ന് പെട്ടന്നൊരു ചോദ്യം.
അയാള്‍ പറഞ്ഞു.
"ഇംഗ്ലീഷിനോ?"
"നൂറ്റി എണ്‍പത്".
"ഈ ഇംഗ്ലീഷ് പുസ്തകങ്ങളൊക്കെ വായിച്ചിട്ടാവും ഇത്ര മാര്‍ക്ക്, അല്ലേ?"
"അതിന് അത്ര അധികമൊന്നുമില്ലല്ലോ".
അവള് ജോലിയിലേക്കു തിരിഞ്ഞു. ഇനിയും അവളുടെ കുട്ടിത്തം മാറിയിട്ടില്ല. അശ്വതി ജോലി ചെയ്യുന്നതു കാണാന്‍ ഭംഗിയുണ്ട്. വിശേഷിച്ചും ആ കൈകളുടെ ചടുലമായ നീക്കങ്ങള്‍.
എല്ലാം ഒരുക്കിക്കഴിഞ്ഞപ്പോള്‍ സന്ധ്യയായി. പെരിഞ്ചേരിയില്‍ ചെന്ന് അത്താഴവും കഴിഞ്ഞാണ് അയാള്‍ തിരിച്ചു പോന്നത്. നാളെ കോളേജിലേക്കു പോകേണ്ടതല്ലേ എന്ന വിചാരത്താല്‍ കൃഷ്ണന് വേണ്ടതൊക്കെ ശരിയാക്കി വച്ചു.
പിന്നെ, വായിച്ചു തീരാത്ത ഒരു നോവലില്‍ കൃഷ്ണന് വീണ്ടും അടയാളം വയ്ക്കുമ്പോള്‍ ഉറക്കം കണ്പോളകളെ കനമുളളതാക്കിയിരുന്നു.
Tuesday, January 23, 2007
അധ്യായം മൂന്ന്
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
4:40 PM
Subscribe to:
Post Comments (Atom)
2 comments:
ശലഭങ്ങളുടെ പകല്‍ - നോവല്‍. മൂന്നാമധ്യായം പോസ്റ്റു ചെയ്യുന്നു.
ഈ നോവല്‍ മുഴുവനും വെബ്ബില്‍ നേരത്തെ പ്രസിദ്ധീകരിച്ചതാണ്. യുണിക്കോഡില്‍ ആദ്യമായിട്ടാണെന്നു മാത്രം.
ഉടനെ നാലാമത്തെ അധ്യായവും ഇടുന്നുണ്ട്.
വായിച്ചു
Post a Comment