ഗ്രൗണ്ടിനടുത്തുളള മരത്തണലുകളിലും ഒന്നാം നിലയിലെ ഒഴിഞ്ഞ ക്ലാസ്സ് മുറികള്‍ക്കു മുമ്പിലെ തൂണുകള്‍ക്കരികിലും കണ്ടു തുടങ്ങിയ പുതിയ 'ലൈന്‍' കോളേജില്‍ സംസാരവിഷയമാകാന്‍ അധികനാള്‍ എടുത്തില്ല. കൃഷ്ണനെ കാണുമ്പോള്‍ അയാളെ പരിചയപ്പെട്ടിട്ടില്ലാത്ത 'ഗാംങ്ങു'കള്‍ക്കിടയില്‍ പിറുപിറുക്കലുയര്‍ന്നു. പരിചയമുളളവര്‍ കളിയാക്കി സംസാരിച്ചു. ഒരു ദിവസം ഫിസിക്സിലെ അന്‍വര്‍ അയാളെ വിളിച്ചു പറഞ്ഞു, "എന്നാലും നീ ആ പെണ്ണിനെ പ്രേമിക്കേണ്ട കാര്യമില്ലായിരുന്നെടാ കൃഷ്ണാ. പ്രേമമെന്നൊക്കെ പറഞ്ഞാല്‍ ഒരു ത്രില്ലുവേണം. ഒട്ടും പരിചയമില്ലാത്ത ഒരുത്തിയെ അതിസാഹസപൂര്‍വം പരിചയപ്പെട്ട്, പിറകെ നടന്ന് വാചകമടിച്ച്, വേണ്ടിവന്നാല്‍ കരഞ്ഞ് 'ലൈന്‍' ഒപ്പിച്ചെടുക്കണം. അല്ലാതെ നിന്നെപ്പോലെ വീടു മുതല്‍ ഒന്നിച്ചു വരുന്നവളെയല്ല പ്രേമിക്കേണ്ടത്. അത് ഏതവനും പറ്റുന്ന കാര്യമാണ്. അവള്‍ക്കൊരു പ്രേമലേഖനം കൊടുക്കാന്‍ പറ്റ്വൊ നിനക്ക്?"
പ്രേമിക്കുകയെന്നത് അന്വറിനൊരു സാഹസിക സംരംഭമാണ്. ക്ലേശങ്ങള്‍ സഹിച്ച് ലക്ഷ്യ സ്ഥാനത്തെത്തിയാല്‍ ചിലപ്പോള്‍ അതിന്റെ ആകര്‍ഷണീയത ഇല്ലാതായേക്കും.
ഒന്നാം വര്‍ഷം ഏതാണ്ട് കഴിയാറായി. അശ്വതി രണ്ടാംവര്‍ഷ പ്രീഡിഗ്രിയായതിനാല്‍ സ്റ്റഡിലീവ് നേരത്തേ തുടങ്ങിക്കഴിഞ്ഞു. എട്ടുമാസങ്ങള്‍ക്കിടയ്ക്ക് കൃഷ്ണനുണ്ടായ അനുഭവങ്ങള്‍ ആ കാമ്പസില്‍ താനൊരന്യനല്ല എന്ന ബോധം അയാളിലുണ്ടാക്കി. സ്റ്റഡിലീവായതിനാല്‍ കൃഷ്ണന് അശ്വതിയെ അധികം കാണാന്‍ തരപ്പെടാറില്ല. വല്ലപ്പോഴും സംശയം ചോദിക്കലിന്റെ മറപിടിച്ച് അവള് ഔട്ട്ഹൗസില്‍ എത്തും. മനസ്സൊഴിയുംവരെ സ്വാതന്ത്ര്യത്തോടുകൂടി അയാള്‍ക്ക് സംസാരിക്കാന്‍ സാധിക്കാറില്ല അപ്പോള്‍. അകാരണമായ ഭയം പലതില്‍ നിന്നും തന്നെ ചങ്ങലയ്ക്കിട്ടു നിറുത്തുന്നതായി കൃഷ്ണന് തോന്നി.
സ്റ്റഡിലീവ് തുടങ്ങുന്നതിന് തലേദിവസം രാത്രി പെരിഞ്ചേരിയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ അശ്വതിയെ ഒറ്റയ്ക്കുകണ്ടു സംസാരിക്കണമെന്നു തോന്നി അയാള്‍ക്ക്. അമ്മാവനോടു് കുറെനേരം സംസാരിച്ചിരുന്നു. യാത്രപറഞ്ഞ് മുറ്റത്തേക്കിറങ്ങുമ്പോള്‍ എവിടെനിന്നോ പൊട്ടിവീണപോലെ അശ്വതി അയാളുടെ മുമ്പില്‍ വന്നുപെട്ടു. "നാളെ സ്റ്റഡിലീവ് തുടങ്ങും. രാവിലെ വീട്ടിലേക്ക് പോവാണ്. യാത്ര ചോദിക്കുന്നത് ഇപ്പോള്‍ തന്നെയാക്കുന്നു. ഇനി, മിണ്ടാതെ പോയെന്നു പറയരുത്". അവള് അയാളെ ഉറ്റുനോക്കിക്കൊണ്ടു മിണ്ടാതെ നിന്നു.
കൊണ്ടുപോകാനുളള ഡ്രസ്സും പുസ്തകങ്ങളുമെല്ലാം അയാള്‍ രാത്രിതന്നെ ബാഗില്‍ എടുത്തുവച്ചു. രാത്രി എല്ലാം മറന്ന് സുഖമായി ഉറങ്ങി. ഇനിയുളള രാവുകള്‍ ഉറക്കമൊഴിച്ചിലിന്റേതാണെന്ന് കിടക്കുമ്പോള്‍ കൃഷ്ണന് ഓര്‍ത്തു.
പിറ്റേദിവസം രാവിലെ കുളിക്കാന്‍ പോകുമ്പോള്‍ ബോഗൈന്‍വില്ലയുടെ ഒരു കുല വെളുത്ത പൂക്കള്‍ കിട്ടി. അശ്വതിക്കു കൊടുക്കാമെന്നു വച്ച് അയാള്‍ അത് ഭദ്രമായി മുറിയില്‍ കൊണ്ടുവന്നു വച്ചു.
പെരിഞ്ചേരിയില്‍ ചെന്ന് പ്രാതല്‍ കഴിച്ചശേഷം വീട്ടിലേക്ക് പോകാനാണ് അയാള്‍ തീരുമാനിച്ചത്. വസ്ത്രം ധരിക്കുമ്പോള്‍ പുറത്തേക്കായിരുന്നു അയാളുടെ കണ്ണ്, അശ്വതി വരുന്നുണ്ടോ എന്നു നോക്കി. കുറച്ചുകഴിഞ്ഞപ്പോള്‍ ചുവന്ന പാവാടയിലെ പുളളികള്‍ മുറ്റത്തുവളര്‍ന്നു നില്ക്കുന്ന കോഴിവാലന്‍ ചെടിയുടെ ചില്ലകള്‍ക്കിടയിലൂടെ അയാള്‍ കണ്ടു.
"ഞാന്‍ അശ്വതിയെ പ്രതീക്ഷിച്ചിരുന്നു".
"കൃഷ്ണേട്ടന് പോകുന്നതിനുമുമ്പ് ഞാനൊരു ബുക്കു വാങ്ങിവരട്ടെ എന്നും പറഞ്ഞാണ് പോന്നത്. പുസ്തകത്തിന്റെ മുമ്പീന്ന് മാറാന്‍ അമ്മ സമ്മതിക്കണില്യ. ഹോ, ഈ നശിച്ച പരീക്ഷ ഒന്നു തുടങ്ങിയാല്‍ മതിയായിരുന്നു."
"ഇനി എന്നാണ് കാണാന്‍ പറ്റുന്നത് അശ്വതീ?"
"എത്ര ദിവസത്തേക്കാണ് സ്റ്റഡിലീവ്?"
"മൂന്നാഴ്ചയോളം ഉണ്ട്."
അശ്വതിയുടെ മുഖഭാവം മാറുന്നത് അയാള്‍ കണ്ടു.
"അശ്വതിക്ക് ഞാനൊരു സാധനം കരുതിവച്ചിട്ടുണ്ട്". കൃഷ്ണന് ബോഗൈന്‍ വില്ലയുടെ പൂക്കള്‍ അവളുടെ നേരെ നീട്ടി. അശ്വതിയുടെ മുഖം പ്രസന്നമായി. അവളതു വാങ്ങുമ്പോള്‍ കൈകള്‍ തമ്മിലുരഞ്ഞു. ഒരു നിമിഷം പരിസരം മറന്ന്, നിണ്ടുമെലിഞ്ഞ ആ വിരലുകളില്‍ കൃഷ്ണന് പിടിമുറുക്കി. അശ്വതി കൈയനക്കാതെ ശിരസ്സു കുനിച്ചു നിന്നു. കൃഷ്ണന് പിന്നെ അവളെ തന്നോട് ചേര്‍ത്തുപിടിച്ച്; അവളുടെ നെറുകയില്‍ മുഖമമര്‍ത്തി.
വാതിക്കല് ഒരു നിഴലാട്ടം. അമ്മാവന്? കൃഷ്ണന്റെ ചിന്തയിലൂടെ വിദ്യുത്തരംഗങ്ങള്‍ പാഞ്ഞൂ.
അവര്‍ വേര്‍പെട്ടു. ശപിക്കപെട്ട്, ശിലകളായെന്നപോലെ കുറച്ചു നിമിഷങ്ങള്‍ നിന്നു അവര്‍.
"അശ്വതീ". അമ്മാവന് എല്ലാം കണ്ടെന്നു തീര്‍ച്ച. അതിന്റെ ക്ഷോഭം ആ വിളിയിലുണ്ട്.
അശ്വതി ഒന്നും മിണ്ടാതെ നില്‍ക്കുകയാണ്.
"അശ്വതീീ..." അതൊരലര്‍ച്ചയായിരുന്നു.
"എന്തോ", അശ്വതിയുടെ അത്ര നേര്‍ത്ത ശബ്ദം ഇതുവരെ അയാള്‍ കേട്ടിട്ടില്ല.
"വീട്ടിലേക്ക് പോ".
അശ്വതി ഇടംവലംനോക്കാതെ പുറത്തേക്കിറങ്ങിപ്പോയി.
ആ മുഖത്ത് എങ്ങനെ നോക്കും എന്നോര്‍ത്ത് അയാള്‍ വിഷമിച്ചു നില്ക്കുമ്പോള് പതിഞ്ഞ സ്വരത്തില്‍ അമ്മാവന് വിളിച്ചു, "കൃഷ്ണാ".
അമ്മാവന് ഇങ്ങനെ സംസാരിക്കുമ്പോഴാണ് മനസ്സ് കൂടുതല്‍ വേദനിക്കുന്നത്. 'ഇറങ്ങിപ്പോടാ നന്ദിയില്ലാത്ത പട്ടീ' എന്ന് പറഞ്ഞ് തന്നെ ആട്ടിപ്പുറത്താക്കിയിരുന്നെങ്കില്‍ ഇത്ര വിഷമം തോന്നുകയില്ലായിരുന്നെന്ന് അയാള്‍ ഓര്‍ത്തു.
അമ്മാവന്റെ മുഖത്തേക്കു നോക്കിയപ്പോള്‍ അറിയാതെ കണ്ണില്‍ പൊടിഞ്ഞ കണ്ണീര് കണങ്ങളിലൂടെയുളള കാഴ്ചയില്‍ ആ മുഖം അവ്യക്തമായി അയാള്‍ കണ്ടു. "മോനെ കൃഷ്ണാ, എന്തെല്ലാം പ്രതീക്ഷകളോടെയാണ് നിന്നെ ഇവിടെ വരുത്തിയതെന്നറിമോ? നീയതെല്ലാം തച്ചുടക്കാന്‍ പോകുമ്പോഴാണ് എന്റെ മനസ്സ് നീറുന്നത്. നടന്നതൊക്കെ നിന്റെ അമ്മായിയുടെ ചെവിട്ടില് എത്തിയാല്‍ പിന്നെ ഞാന്‍ വിചാരിച്ചപോലൊന്നും ഇവിടെ നടക്കില്ല. അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ തൂങ്ങിച്ചാവ്യല്ലേ നിവൃത്തിയുളളൂ. മരുമകനാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, നാട്ടുകാരെ സഹിക്കാന്‍ പറ്റൂല. ഇതേക്കുറിച്ച് നീ ആലോചിച്ചു് വിഷമിക്കേണ്ട, എല്ലാം മറന്നു കളഞ്ഞേക്കൂ. പിന്നെ ഒരു കാര്യം- ഇന്നു നടന്നത് ആദ്യത്തേതും അവസാനത്തേതുമായിരിക്കണം. അതാവര്‍ത്തിച്ചാല്‍ എനിക്ക് സഹിക്കാനാവില്ല."
അമ്മാവനോട് യാത്രപറഞ്ഞ് ഔട്ഹൌസില്‍ നിന്ന് ഇറങ്ങുമ്പോള്‍ സ്വപ്നലോകത്തില്‍ക്കൂടി നടക്കുന്നതുപോലെ തോന്നി അയാള്‍ക്ക്. പ്രാതല്‍ കഴിക്കാന്‍ വിശപ്പനുഭവപ്പെടുന്നില്ല. അമ്മായിയോട് പറഞ്ഞ്, പെരിഞ്ചേരിയില്‍ നിന്നും തിരിക്കുമ്പോള്‍ രണ്ടു കണ്ണുകള്‍ ജനലഴികള്‍ക്കിടയിലൂടെ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞു കൃഷ്ണന്.
വീട്ടിലെത്തിയശേഷം പഠിത്തമാരംഭിക്കാന്‍ തീരെ ഉത്സാഹമുണ്ടായില്ല അയാള്‍ക്ക്. പഠനമേശയ്ക്കരികിലിരിക്കുമ്പോള്‍ ഔട്ഹൌസില്‍ നടന്ന സംഭവങ്ങള്‍ ഒരോന്നായി അയാളുടെ മനസ്സില്‍ തെളിഞ്ഞു വരും. ഓരോ കാര്യങ്ങള്‍ ആലോചിച്ച്, അവസാനം ഉറക്കം വരുമ്പോള്‍ അയാള്‍ പോയി കിടക്കും. ജനാലയിലൂടെ നോക്കുന്ന ആ ഈറനണിഞ്ഞ കണ്ണുകള്‍ ഉറക്കത്തില്‍പ്പോലും അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടേ അയാള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചുളളൂ. പിന്നെ എല്ലാം മറന്നമട്ടായി. സമവാക്യങ്ങള്‍ക്കും നിര്‍വ്വചനങ്ങള്‍ക്കും പദ്യശകലങ്ങള്‍ക്കും മാത്രമായി മനസ്സില്‍ സ്ഥാനം.
ആദ്യമായിട്ടാണ് വീട്ടില്‍ അത്രയും ദിവസങ്ങള്‍ അടുപ്പിച്ച് കൃഷ്ണന് നില്‍ക്കുന്നത്. അയാള്‍ ചെന്നശേഷം അമ്മ കറികളുടെ എണ്ണവും രുചിയും കൂട്ടിയിട്ടുണ്ടെന്ന് ഏട്ടന് തമാശ കണക്കെ പറഞ്ഞൂ. ഏട്ടന് അയാളോട് അധികമൊന്നും സംസാരിക്കാറില്ല. വേറെയൊന്നും ഉണ്ടായിട്ടല്ല. ഏട്ടന്റെ പ്രകൃതം അങ്ങനെയാണ്. ചിലപ്പോള്‍ വളരെ നേരം തന്നെ ഇമപൂട്ടാതെ വെറുതെ നോക്കിയിരിക്കുന്നതു കാണാം- കൃഷ്ണന് ഓര്‍ത്തു.
പരീക്ഷ തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് പെരിഞ്ചേരിയിലേക്ക് പോകാന്‍ തീരുമാനിച്ചു അയാള്‍. ഹാള്‍ടിക്കറ്റ് വാങ്ങാന്‍ ഇതുവരെ കോളേജില്‍ പോയിട്ടില്ല. പെരിഞ്ചേരിയില്‍ ചെന്നിട്ടുവേണം എല്ലാം ചെയ്യാന്‍.
പെരിഞ്ചേരിയില്‍ എത്തിയപ്പോള്‍ കഴിഞ്ഞതെല്ലാം കഴിവതും ഓര്‍മ്മിക്കാതിരിക്കാന്‍ കൃഷ്ണന് ശ്രമിച്ചു. അമ്മാവന് ഒന്നും ഉളളില്‍ വച്ച് പെരുമാറുന്നതായി തോന്നിയില്ല അയാള്‍ക്ക്. എല്ലാം സാധാരണപോലെ. പ്രാക്ടിക്കലുകള്‍ ഒഴിച്ച് അശ്വതിയുടെ എല്ലാ പരീക്ഷകളും കഴിഞ്ഞിരുന്നു. എളുപ്പമായിരുന്നത്രേ. അശ്വതിയെ ഔട്ട്ഹൗസിലേക്ക് തീരെ കണ്ടില്ല. വല്ലപ്പോഴും വീട്ടില്‍വച്ച് സൗകര്യമായി സംസാരിക്കാന്‍ കിട്ടിയെങ്കിലായി. അയാള്‍ പോന്നശേഷം അച്ഛന് തന്നെ വിളിച്ച് കുറെ ഉപദേശിച്ചെന്ന് അശ്വതി കൃഷ്ണനോട് പറഞ്ഞു.
പരീക്ഷകളെല്ലാം വേഗം കഴിഞ്ഞു. മിക്ക പേപ്പറുകളും അയാള്‍ പ്രതിക്ഷിച്ചതിലും എളുപ്പമായിരുന്നു. വീണ്ടും അവധികളുടെ നിര. കൃഷ്ണന് വീട്ടിലിരുന്ന് ബോറടിച്ചു. കോളേജിലെ അന്തരീക്ഷവുമായി താന്‍ ഇത്രയധികം ഇഴുകിച്ചേര്‍ന്നുവോ എന്നോര്‍ത്ത് കൃഷ്ണന് അത്ഭുതപ്പെട്ടു.
അയാള്‍ എന്തൊക്കെയോ എഴുതിക്കൂട്ടിയത് ആ അവധിക്കാലത്താണ്. വിരസതയെ ഒഴിവാക്കുന്ന നല്ല നിമിഷങ്ങളായിരുന്നു അവ. എഴുതിത്തീര്‍ത്തവ വായിച്ചുനോക്കുമ്പോള്‍ മനസ്സിലെ ആശയങ്ങള്‍ അതേപടി കടലാസ്സിലേക്കു പകര്‍ത്താനായില്ല എന്നു തോന്നും. എങ്കിലും തനിക്ക് എഴുതാനാകും എന്ന കാര്യം മനസ്സിലായി അയാള്‍ക്ക്.
രണ്ടാം വര്‍ഷത്തെ ക്ലാസ്സുകള്‍ ആരംഭിച്ചു. അശ്വതി റിസള്‍ട്ടും കാത്ത് ഇരിപ്പാണ്. മഴകൊണ്ടുപിടിച്ചിരിക്കുന്നു. കുടയും പിടിച്ച്, വയല്‍വരമ്പില്‍ തെറ്റി വീഴാതിരിക്കാന്‍ ശ്രദ്ധിച്ച് നടക്കുമ്പോള്‍ ഒരുകൊല്ലം വരെ പഴക്കമുളള ഓര്‍മകളില്‍ കൃഷ്ണന്റെ വിചാരങ്ങള്‍ ചെന്നെത്തും.
പ്രീഡിഗ്രിയുടെ റിസള്‍ട്ട് വന്നു. അശ്വതിക്ക് സെക്കന്റ് ക്ലാസ്സേയുളളൂ. തുടര്‍ന്ന് അവളെ കോളേജില്‍ വിടാന്‍ അമ്മാവന് താല്പര്യമുണ്ടായിരുന്നില്ല. അവസാനം അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി സെന്റ് പോള്‍സില്‍ തന്നെ ചേര്‍ത്തു. ബി.എ. യ്ക്കേ പ്രവേശനം ലഭിച്ചുളളൂ. മെയിന്‍ ഇംഗ്ലീഷ് സാഹിത്യം.
അശ്വതിയോട് പറയാനുളള ഓരോ കാര്യങ്ങള്‍ കൃഷ്ണന്റെ മനസ്സില്‍ തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നു. രണ്ടുമൂന്ന് ഒത്തുചേരലുകള്‍ക്കുളളില്‍ അവയെല്ലാം പറഞ്ഞുതീര്‍ത്ത് ആശ്വാസം കൊണ്ടു അയാള്‍.
ബി.എ.യ്ക്കു ചേര്‍ന്നശേഷം അശ്വതി പക്വതയോടെ പെരുമാറുന്നത് കൃഷ്ണന് ശ്രദ്ധിച്ചു. പഴയ വായാടിപ്പെണ്ണിന്റെ സ്വഭാവം ചില സന്ദര്‍ഭങ്ങളിലേ പുറത്തെടുക്കുന്നുളളൂ.
സന്തോഷം നിറഞ്ഞുനിന്നിരുന്ന തന്റെ നല്ല ദിനങ്ങള്‍ വീണ്ടും വന്നെത്തിയതായി കൃഷ്ണന് അനുഭവപ്പെട്ടു.
Tuesday, January 30, 2007
അധ്യായം ഏഴ്
അഭിപ്രായം പറഞ്ഞത് --
t.k. formerly known as thomman
നേരം
12:06 AM
Subscribe to:
Post Comments (Atom)
3 comments:
പരുക്കന്‍ പാതകള്‍ -- നോവലിന്റെ ഏഴാം അധ്യായം ഇടുന്നു.
:)തൊമ്മാ, പരുക്കന്‍ പാതകള്‍ തുടരട്ടെ ഇനിയും- ആശംസകള്‍!!
പെട്ടെന്ന് പറഞ്ഞു തീർക്കുന്നതു പോലെ.
Post a Comment