Friday, January 26, 2007

അധ്യായം അഞ്ച്

ടൗണിലുളള 'താളം' എന്ന ഒരു ഓര്‍ക്കസ്‌ട്ര ട്രൂപ്പിന്‌ പരിപാടിയുളളപ്പോള്‍ സുനില്‍ ഗിത്താറിസ്റ്റായി പോകാറുണ്ട്‌. അന്ന്‌ സുനിലിന്‌ ഒരു പ്രോഗ്രാമുണ്ടായിരുന്നു. ഏതോ സംഘടനയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ നടത്തുന്നതാണ്‌ ആ ഗാനമേള. ഗാനമേളയ്ക്കുശേഷം കാണാമെന്ന്‌ സുനില്‍ നേരത്തേ പറഞ്ഞുവച്ചു. ടോമിനോടൊപ്പം നേരെത്തേതന്നെ കൃഷ്ണന്‍ ടൗണിലെത്തി. മഴമാറി ആകാശം തെളിഞ്ഞതോടെ ടൗണില്‍ കറങ്ങിനടക്കുക രസമായിരുന്നു.

ഗാനമേളയുടെ സമയവും കഴിഞ്ഞ്‌ കുറച്ചുകൂടി വൈകിയാണ്‌ അവര്‍ ടൗണ്‍ഹാളിലെത്തിയത്‌. അല്ലെങ്കില്‍ സമ്മേളനം കഴിഞ്ഞിട്ടുണ്ടാവില്ല. ഘോരഘോരപ്രസംഗങ്ങളും മറ്റും സഹിച്ചിരിക്കേണ്ടി വരികയും ചെയ്യും. പുറത്തിറങ്ങി നില്‌ക്കാമെന്നു വച്ചാല്‍ ഉച്ചഭാഷിണികളും വെറുതെ വിടില്ല. ഗാനമേള നന്നായിരുന്നു.

രണ്ടുമൂന്നു പാട്ടുകള്‍ക്കുശേഷമാണ്‌ ആ പെണ്‍കുട്ടി പാടാന്‍ വന്നത്‌. നല്ല മുഖപരിചയം തോന്നി കൃഷ്ണന്‌. കുറെ ആലോചിച്ചിട്ടും ആരെന്ന്‌ ഒരു പിടിയും കിട്ടിയില്ല അയാള്‍ക്ക്‌. അവസാനം ടോമിനോട്‌ അന്വേഷിക്കേണ്ടിവന്നു. "ഓ, നീ വല്യ പുണ്യാളനൊന്നും ചമയണ്ട. ഫിസിക്സിലെ ആഗ്നസിനെ അറിയില്ലേ?നമ്മുടെ കോളേജിന്റെ വാനമ്പാടി". പരിഹാസസ്വരത്തിലാണ്‌ ടോം അതു പറഞ്ഞത്‌.

കൃഷ്ണന്‌ ഓര്‍മ വരൂന്നു. യൂണിയന്‍ ഉല്‍ഘാടനത്തിന്‌ പ്രാര്‍ത്ഥനാഗാനം ആലപിച്ചത്‌ ആഗ്നസായിരുന്നു. ഇപ്പോള്‍ ബോണി എമ്മിന്റെ ഒരു പ്രശസ്ത ഗാനമാണ്‌ പാടുന്നത്‌. സദസ്സിലും സ്റ്റേജിലുമുളള എല്ലാവരും പാട്ടിനൊത്ത്‌ ചലിക്കുന്നുണ്ട്‌. വലിയ തെറ്റില്ലാതെ ആഗ്നസിന്‌ യഥാര്‍ത്ഥ പാട്ടിനെ അനുകരിക്കാനും ആവുന്നുമുണ്ട്‌. സമ്മതിക്കണം. ആഗ്നസിന്റെ ഇപ്പോഴത്തെ മട്ടുകണ്ടാല്‍ മലയാളം വശമുണ്ടെന്നു തോന്നുകയില്ല. ആ രീതിലുളള പാശ്ചാത്യ വസ്‌ത്രധാരണവും, ഭാവവുമാണ്‌ ഇപ്പോഴവള്‍ക്ക്‌. ആംഗ്ലോ ഇന്ത്യനാണെന്നാണ്‌ ടോം പറഞ്ഞത്‌. കോളേജില്‍ വരുന്ന രീതിയിലും അതു കാണാനുണ്ട്‌.

ഗാനമേള കഴിഞ്ഞപ്പോള്‍ രാത്രി പത്തു മണിയായി. സുനിലിനെ കാത്ത്‌ ടോമിനോടൊപ്പം കൃഷ്‌ണന്‍ വരാന്തയില്‍ നിന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ടോമിന്‌ ശുണ്‌ഠി കയറി. "അവനാ പറങ്കിപ്പെണ്ണിന്റെ പിന്നാലെ നടപ്പുണ്ടാകും", ആഗ്നസിനെ ഉദ്ദേശിച്ചാണ്‌ ടോം പറഞ്ഞത്‌.

"അതേടാ, ഞാന്‍ നിനക്ക്‌ പറ്റുമോന്ന്‌ നോക്കുകയായിരുന്നു", സുനില്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. ടോം ഉറക്കെ സംസാരിക്കുന്നത്‌ കേട്ടുകൊണ്ടാണ്‌ അവന്‍ വന്നത്‌.

"ഹോ, നിനക്ക്‌ ഭയങ്കര ആയുസ്സാ. ചത്തിട്ട്‌ അടുത്തെങ്ങും അടിയന്തിരമുണ്ണാന്ന്‌ മോഹിക്കണ്ട ആരും". ടോം പറഞ്ഞു.

"അതിന്‌ ഞാന്‍ ചാവാനൊന്നും നീ കാത്തിരിക്കണ്ട. നിനക്കെല്ലാം ഒരുക്കീട്ടാ ഞാന്‍ വരുന്നത്‌. ഉളളിലേക്കു പോകാം." സുനിലിനോടൊപ്പം സ്‌റ്റേജിന്റെ പിറകിലേക്കു നടന്നു. അവിടെ കലവറപോലെ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു. അതിനടുത്താണ്‌ ട്രൂപ്പിന്‌ ഒരുങ്ങാനും വിശ്രമിക്കാനുമായി കൊടുത്തിട്ടുളള മുറി. അവിടെ എല്ലാവരും ഉണ്ടായിരുന്നു. കൃഷ്‌ണനെയും ടോമിനെയും സുനില്‍ അവര്‍ക്ക്‌ പരിചയപ്പെടുത്തി.

ആഗ്നസിനെ പരിചയപ്പെട്ടപ്പോള്‍ കൃഷ്‌ണന്‍ വെറുതെപറഞ്ഞു. "കണ്‍ഗ്രാറ്റ്‌സ്‌ ഫോര്‍ യുവര്‍ ബ്രില്യന്റ്‌ പെര്‍ഫോമന്‍സ്‌".

"താങ്ക്‌ യൂ"

"ആഗ്നസിന്റെ മെയിന്‍ ഫിസിക്സല്ലേ?" സംഭാഷണം ദീര്‍ഘിപ്പിക്കാനാണ്‌ അയാള്‍ അങ്ങനെ ചോദിച്ചത്‌.

"അതെ. എന്നാലും മാത്‌സുമായിട്ട്‌ എനിക്ക്‌ ചെറിയ ബന്ധമൊക്കെയുണ്ട്‌ കേട്ടോ. നിങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രഫസ്സര്‍ ഡാനിയേല്‍ എന്റെ അങ്കിളാണ്‌".

"ഓ, ഒരു ഡാനിയേല്‍ അങ്കിളിന്റെ ഗമ. അയാളുടെ കാര്യവും പറഞ്ഞ്‌ അങ്ങോട്ട്‌ ബന്ധത്തിനൊന്നും വരേണ്ട കേട്ടോ". സുനിലാണ്‌ ഇടയില്‍ കയറി പറഞ്ഞത്‌.

പ്രഫസ്സര്‍ ഡാനിയേല്‍ റോഡ്രിഗ്‌സിനെപ്പറ്റി കൃഷ്‌ണന്‍ കേട്ടിരുന്നു. ഫാ. ചില്ലിക്കൂടന്‍ മാത്തമാറ്റിക്സ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനാണെങ്കിലും, പ്രിന്‍സിപ്പാളുമായതുകൊണ്ട്‌ യഥാര്‍ത്ഥത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത്‌ പ്രഫസ്സര്‍ ഡാനിയേല്‍ റോഡ്രിഗ്‌സാണത്രേ.

മുറിയില്‍ നിന്ന്‌ പുറത്തിറങ്ങുംവരെ ടോം ക്ഷമിച്ചു. പുറത്തെത്തിയപ്പോള്‍ പരിഭവത്തോടെ സുനിലിനോട്‌ ചോദിച്ചു. "നീയെന്താ അടിയന്തിരാമൂട്ടാമെന്നും പറഞ്ഞ്‌ കൊണ്ടുപോയിട്ട്‌?"

"നീ ധൃതി കൂട്ടാതെ. സാധനം ഇതിലുണ്ട്‌." സുനില്‍ ബാഗു തുറന്നുകൊണ്ടു പറഞ്ഞു. ഒരു ഫുള്‍ ബോട്ടില്‍ ഡിപ്ലൊമാറ്റ്‌ വിസ്കി പുറത്തെടുത്ത്‌ ടോമിന്റെ കൈയിലേക്ക്‌ കൊടുത്തു.

"ഇതിനുളള 'തട' അവിടെ കിട്ടാനില്ല. അതാ നിന്റെ കൂമ്പ്‌ കരിക്കണ്ടാന്നോര്‍ത്ത്‌ പുറത്തേക്കുകൊണ്ടുവന്നത്‌. വല്ല ഹോട്ടലിലും വച്ച്‌ അടിക്കാം". സുനില്‍ പറഞ്ഞു.

"കൃഷ്‌ണനെങ്ങനെ ടാങ്കാണോ?", ടോമിനാണ്‌ ആ സംശയം. ടാങ്കെന്നു വച്ചാല്‍ നല്ലവണ്ണം അകത്താക്കുന്നവന്‍ എന്നര്‍ത്ഥം.

"ഇതുവരെ കഴിച്ചിട്ടില്ല"

"അപ്പോള്‍ ആദ്യമായി നിന്നെ വിഷം കഴിപ്പിച്ചു എന്ന പാപം ഞങ്ങള്‍ക്ക്‌, അല്ലേ?"

കൃഷ്‌ണന്‍ വെറുതെ ചിരിച്ചു. അയാളുടെ മനസ്സപ്പോള്‍ സംഘര്‍ഷത്തിലായിരുന്നു, മദ്യം കഴിക്കണോ വേണ്ടയോ എന്ന വിചാരത്താല്‍.

"ഇതെവിടന്ന്‌ ഒത്താശാനേ?" ടോം ചോദിച്ചു.

"സമ്മേളനം തുടങ്ങിയിട്ട്‌ രണ്ടുദിവസമായില്ലേ. ഇടയ്‌ക്കൊന്ന്‌ വീര്യം കൂട്ടാന്‍ വേണ്ടി നേതാക്കന്മാര്‍ സ്‌റ്റോക്കു ചെയ്തിരുന്നതാ. ഇതല്‍പം കൊടുത്തിട്ട്‌ കുട്ടിനേതാക്കളോട്‌ എന്തു പറഞ്ഞാലും അനുസരിച്ചോളും. പാട്ടുംകൂത്തുമൊക്കെ കഴിയുമ്പോള്‍ ക്ഷീണം മാറ്റിക്കോ എന്നുപറഞ്ഞ്‌ ഞങ്ങള്‍ക്കും തന്നു മൂന്നാലുകുപ്പി. സൂത്രത്തില്‍ ഒരെണ്ണമെടുത്ത്‌ ഞാന്‍ ഒളിച്ചു വച്ചു". സുനില്‍ കുപ്പി ഒപ്പിച്ചെടുത്തതിനെപ്പറ്റി വിവരിച്ചു.

കുടിക്കുന്നതിനോട്‌ കൃഷ്‌ണന്‍ എതിര്‍പ്പു പറഞ്ഞപ്പോള്‍ കമ്പനിക്കുവേണ്ടി മാത്രം കൂടാന്‍ സുനിലും ടോമും നിര്‍ബന്ധിച്ചു. ഒന്നും തന്നെ അവസാനമായി തിരുമാനിച്ചില്ലെങ്കിലും അവരോടൊപ്പം ഒരു ഹോട്ടലിന്നുളളിലേക്ക്‌ അയാളും കയറി.

സമയം വളരെ വൈകിയതുകൊണ്ട്‌ അവിടെ വലിയ തിരക്കുണ്ടായിരുന്നില്ല. ഒരു ക്യാബിനിലാണ്‌ കയറിയത്‌. സുനിലിന്‌ ധാരാളം രൂപ കിട്ടിയിട്ടുണ്ടെന്നു തോന്നുന്നു, ഫ്രൈഡ്‌ റൈസിനും ചില്ലി ചിക്കനുമൊക്കെയാണ്‌ ഓര്‍ഡര്‍ ചെയ്യുന്നത്‌. മദ്യക്കുപ്പി കണ്ടപ്പോള്‍ സപ്ലയറുടെ മുഖം തിളങ്ങി, പങ്കും നല്ല ടിപ്പ്‌ കിട്ടുമെന്നറിയാം. ബാര്‍ അറ്റാച്ച്ഡ്‌ ഹോട്ടല്‍ അല്ലായിരുന്നെങ്കിലും രഹസ്യമായി അവിടെ എന്തും കിട്ടും.

ഭക്ഷണസാധനങ്ങളും സോഡയും ഗ്ലാസ്സുകളുമൊക്കെ കൊണ്ടുവന്നു നിരത്തി. സുനിലാണ്‌ ഗ്ലാസ്സുകളില്‍ പകരുന്നതും സോഡയൊഴിക്കുന്നതും.

"എന്നാല്‍ തുടങ്ങിയാലേ?" ടോം അക്ഷമനായി.

സുനിലും ടോമും ഗ്ലാസ്ലുകള്‍ കൈയിലെടുത്തു. കൃഷ്‌ണന്‌ തന്റെ മുമ്പിലുളള ഗ്ലാസ്സ്‌ എടുക്കാന്‍ തോന്നിയില്ല.

"നീയിത്‌ കുറച്ച്‌ കഴിച്ചാല്‍ ചത്തുപോവുകയൊന്നുമില്ല. നിന്നെ നോക്കിയിരുത്തിക്കൊണ്ട്‌ ഞങ്ങള്‍ക്ക്‌ കുടിക്കേണ്ട". കൃഷ്‌ണന്‍ വെറുതെയിരിക്കുന്നതുകണ്ട്‌ സുനില്‍ പറഞ്ഞു.

"ഇതൊരു ശീലമാക്കേണ്ടല്ലോ എന്നു കരുതിയാണ്‌". കൃഷ്‌ണന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.

"ഇത്‌ കുറച്ച്‌ ഉളളില്‍ ചെന്നാല്‍ അതിന്‌ അടിമയായിപ്പോവുകയൊന്നുമില്ല. ഭക്ഷണം വേഗം ദഹിക്കാന്‍ കഴിച്ചതാണെന്നു വിചാരിച്ചാല്‍ മതി".

"അമ്മാവനറിഞ്ഞാല്‍?"

"ഇന്നിനി രാത്രി നിന്നെ കാണില്ലല്ലോ. നാളെ ഉറക്കമുണരുമ്പോള്‍ മണമൊന്നും ഉണ്ടാകില്ല".

മധുപാനം ആരംഭിച്ചു. കൃഷ്‌്‌ണന്‍ ഒരു കവിള്‍ അകത്താക്കി കണ്ണുമടച്ച്‌ ഇറക്കി. തൊണ്ട മുതല്‍ വയറിന്റെ അടിത്തട്ടുവരെ എരിയുന്നതുപോലെ. ഗ്ലാസ്സില്‍ ശേഷിച്ചിരുന്നതും അയാള്‍ വേഗം കാലിയാക്കി. ഒരു ഗ്ലാസ്സ്‌ വെളളവും കുടിച്ചു.

"ഇവന്‍ ആദ്യമായിട്ടൊന്നും അല്ലാന്നാ തോന്നണെ. എത്ര പെട്ടന്നാ ഗ്ലാസ്‌ കാലിയാക്കിയത്‌." ടോമിന്റെ കമന്റ്‌.

കൃഷ്‌ണന്‌ ഭക്ഷണം വേഗം കഴിക്കാനാവുന്നുണ്ട്‌. എരിതീയിലേക്ക്‌ ഉണങ്ങിയ വിറക്‌ ഇടുമ്പോള്‍ കത്തിയമരുന്നതുപോലെ തോന്നി അയാള്‍ക്ക്‌.

"അവനിനി കൊടുക്കേണ്ട, ആദ്യമല്ലേ", ടോം വീണ്ടും കൃഷ്‌ണന്റെ ഗ്ലാസ്സിലേക്ക്‌ ഒഴിക്കാനാഞ്ഞപ്പോള്‍ സുനില്‍ തടുത്തു. അവര്‍ യാതൊരു ഭാവഭേദവുമില്ലാതെ കുപ്പി കാലിയാക്കിക്കൊണ്ടിരുന്നു.

തനിക്കു പതുക്കെ തലയ്‌ക്കു പിടിക്കുന്നുണ്ടെന്ന്‌ കൃഷ്‌ണന്‌ മനസ്സിലായി. സുനിലും ടോമും ചിലപ്പോള്‍ വളരെ അകന്നിരിക്കുന്നതുപോലെ. ഭക്ഷണം വീണ്ടും വരുന്നതും കഴിക്കുന്നതുമൊക്കെ ഒരു സ്വപ്നമായി തോന്നി. നല്ല ഓര്‍മ്മയുണ്ട്‌ അയാള്‍ക്ക്‌. അപ്രധാനമായ ഏതോ കാര്യത്തെപ്പറ്റി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനും സാധിക്കുന്നുണ്ട്‌. പതിവിലധികം സംസാരിക്കുന്നുണ്ടെന്നതിന്‌ സംശയമില്ല.

കുറെ കഴിഞ്ഞപ്പോള്‍ എല്ലാം നേരെയായി. സുനിലും ടോമും ഇനിയും നിര്‍ത്തിയിട്ടില്ല. അവസാനം, കുപ്പിയില്‍ കുറച്ച്‌ അവശേഷിക്കുന്നത്‌ ഒന്നും ചേര്‍ക്കാതെ ടോം നേരെ വായിലേക്ക്‌ ഒഴിച്ചു.

"എടാ അളിയാ സുനിലേ, ഇതുവരെ കഴിച്ചത്‌ നിന്റെ ആരോഗ്യത്തിനുവേണ്ടി, ഇത്‌ നിന്റെ ഗിത്താറിനുവേണ്ടി", ടോം പറഞ്ഞു. വാക്കുകള്‍ പലതിനും അംഗഭംഗം പറ്റിയിരുന്നു.

രണ്ടുപേര്‍ക്കും കുടിച്ചത്‌ ഏറ്റുതുടങ്ങിയിട്ടുണ്ട്‌. താന്‍ ഒരു ഗ്ലാസ്സിന്റെ പകുതിപോലും കഴിച്ചില്ല എന്നിട്ടും കറങ്ങിപ്പോയി. സമ്മതിക്കണം അവരെ, ഏതാണ്ട്‌ പകുതിക്കുപ്പി വീതമാണ്‌ വലിച്ചു കേറ്റിയിരിക്കുന്നത്‌. കൃഷ്‌ണന്‍ ചിന്തിച്ചു.

സുനിലിന്റെ കണ്ണുകള്‍ ചുവന്നിരുന്നു. മേറ്റ്ങ്ങും നോക്കാതെ കൃഷ്‌ണനെ തുറിച്ചുനോക്കിക്കൊണ്ട്‌ അയാള്‍ ചോദിച്ചു, "കൃഷ്‌ണാ, ഞാന്‍ ഒരു കാര്യം ചോദി ച്ചാല്‍ നീ സത്യം പറയുമോ?"

"എന്താ?"

"കാലത്ത്‌ നിന്റെ കൂടെ വന്നിറങ്ങുന്ന ആ പെണ്ണേതാ?"

"അശ്വതിയെപ്പറ്റി നിന്നോട്‌ പറഞ്ഞിട്ടില്ലേ, അമ്മാവന്റെ മകള്‍. നീയെന്താ പിന്നെ ബോധമില്ലാതെ സംസാരിക്കുന്നത്‌?"

"അപ്പോള്‍ നീ പറഞ്ഞുവരുന്നത്‌ അവള്‍ നിന്റെ മുറപ്പെണ്ണെന്നാണ്‌. അതായത്‌ യാതൊരു പാടുമില്ലാതെ നീ ഒപ്പിച്ചെടുത്തു എന്ന്‌".

കൃഷ്‌ണന്‍ ഒന്നും മിണ്ടിയില്ല.

"നിന്റെ പൂച്ചപ്രേമം ആരും അറിഞ്ഞില്ലെന്ന്‌ വിചാരിക്കണ്ട. എന്നാലും നീ ഞങ്ങളോട്‌ ഒരു വാക്കുപോലും പറഞ്ഞില്ലല്ലോടേയ്‌", അതു ടോമായിരുന്നു.

"നിന്നോടാരാണ്‌ ഇതൊക്കെ പറഞ്ഞത്‌?" കൃഷ്‌ണന്‍ ചോദിച്ചു.

"അതുശരി. ഞങ്ങളും ആ കോളേജിലല്ലേ പഠിക്കുന്നത്‌. നീയെന്റെ കസിനെ അറിയുമോ, അശ്വതിയുടെ ക്ലാസ്സില്‍ പഠിക്കുന്ന റിന്‍സിയെ?"

"ഉവ്വ്‌"

"അവള്‍ ഓരോന്നു പറയണ കേള്‍ക്കണം. നിന്റെ അശ്വതി ചെന്നു പറയുന്ന കാര്യങ്ങളാണ്‌, പ്രാണണേശ്വരനെപ്പറ്റി ഓരോന്ന്‌. നീയെന്തോ വലിയ ആളാണെന്നാ അവളുടെ വിചാരം".

കുറെ നേരം ആരും ഒന്നും സംസാരിച്ചില്ല. ടോമിന്റെ തല നേരെയല്ല നില്‌ക്കുന്നത്‌. സുനില്‍ മേശയില്‍ തലചായ്‌ച്ചു കിടക്കുന്നു. ഹോട്ടലിലെ ക്ലോക്ക്‌ പന്ത്രണ്ടടിച്ചു. രണ്ടുമണിക്കൂറോളമായി അതിനുളളില്‍ കയറിയിട്ട്‌.

ടോം രഹസ്യം പറയാനെന്നവണ്ണം വായ കൃഷ്‌ണന്റെ കാതിനോടടുപ്പിച്ചു. മദ്യത്തിന്റെയും മസാലയുടെയും മണം കൂടിക്കുഴഞ്ഞടിച്ചപ്പോള്‍ മനംപുരട്ടുലുണ്ടായി കൃഷ്‌ണന്‌.

"നീ കൃഷ്‌ണനല്ലേ, അവളുടെ അടുത്ത്‌ നിന്റെ ലീലകള്‍ വല്ലതും ചിലവാകാറുണ്ടോ?" ടോം ചോദിച്ചു.

കൃഷ്‌ണന്‌ ആകെ തരിച്ചുകയറി. ടോമിന്റെ മുഖം പിടിച്ച്‌ ഒരു തളളുകൊടുത്തു. അവന്‍ അടുത്ത കസേരയിലേക്ക്‌ മറിഞ്ഞുവീണു. ബഹളം കേട്ട്‌ സുനില്‍ ഉണര്‍ന്നപ്പോള്‍, അവിടന്നു ഇറങ്ങിപ്പോരുന്നതാണ്‌ ഭംഗിയെന്ന്‌ കൃഷ്‌ണന്‌ തോന്നി. ബോധമില്ലാതെയാണ്‌ രണ്ടുപേരും ഇരിക്കുന്നത്‌. ഇനി രംഗം വഷളാവുകയേ ഉളളൂ. കുറച്ചു കുടിച്ചതിന്റെ ഉത്തേജനമാണ്‌ തന്നെ ടോമിനെപ്പിടിച്ച്‌ തളളാന്‍ പ്രേരിപ്പിച്ചതെന്ന്‌ പുറത്തിറങ്ങിയ പ്പോള്‍ അയാള്‍ക്ക്‌ തോന്നി.

ഇനി ബസ്സ്‌ കിട്ടുകയില്ല. ഓട്ടോറിക്ഷയില്‍ പോവുകയേ നിവൃത്തിയുളളു. ഏതായാലും ഒരു കാര്യം കൃഷ്‌ണന്‌ ഉറപ്പായി. അശ്വതി തന്നെപ്പറ്റി എന്തൊക്കെയോ പറഞ്ഞുപരത്തിയിരിക്കുന്നു. പെണ്‍കുട്ടികളല്ലേ. എന്തെങ്കിലും കിട്ടിയാല്‍പ്പിന്നെ അതുമതി ഊതിപ്പെരുപ്പിച്ചു പറയാന്‍.

ഒരു കാമുകന്റെ കണ്ണോടെ താന്‍ ഇതുവരെ അശ്വതിയെ നോക്കിയിട്ടില്ല എന്ന്‌ കൃഷ്‌ണന്‌ നിശ്ചയമാണ്‌. അവള്‍ തന്റെ ബന്ധുവാണ്‌ എന്ന ചിന്താഗതിയാണ്‌ അയാളുടെ മനസ്സിലുളളത്‌. പാവം അശ്വതി, കൗമാരത്തില്‍ നിന്ന്‌ പിച്ചവച്ചു കയറുന്ന അവളുടെ മനസ്സില്‍ കാമുകന്റെ രൂപത്തിലായിരിക്കും താനെന്ന പുരുഷരൂപത്തെ പ്രതിഷ്‌ഠിച്ചിട്ടുണ്ടാവുക. അമ്മയുടെ കാമുകന്‍ അച്ഛന്‍, അമ്മായിയുടെ കാമുകന്‍ അമ്മാവന്‍, പിന്നെ തനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ ചിലപ്പോള്‍ അവള്‍ കരുതിയേക്കാവുന്ന മുറച്ചെറുക്കനെന്ന കാമുകന്‍, താന്‍.... കൃഷ്ണന്‍ ഓരോന്ന്‌ ആലോചിക്കുകയാണ്‌ ഓട്ടോറിക്ഷയിലിരിക്കുമ്പോള്‍.

പ്രേമമെന്ന വീണക്കമ്പിയിലാണ്‌ താന്‍ കൈവച്ചിരിക്കുന്നത്‌. സൂക്ഷിക്കണം, സംഗീതവും അപസ്വരവും അതില്‍ നിന്നുതന്നെ ഉണ്ടാവും.

5 comments:

t.k. formerly known as thomman said...

അധ്യായം 5 പോസ്റ്റു ചെയ്യുന്നു.

കടയ്ക്കല്‍ said...

nannaayittuNd

G.MANU said...

pranayam kollam.....good wrting

Areekkodan | അരീക്കോടന്‍ said...

തൊമ്മന്‍ജീ..... നല്ല നോവല്‍

സുധി അറയ്ക്കൽ said...

കുഴപ്പമാകുമോ?????