Friday, September 15, 2006

അധ്യായം രണ്ട്

കൃഷ്ണന്‍ കാലത്ത്‌ ഉണര്‍ന്നപ്പോള്‍ കുറച്ചു വൈകി. കുളിയെല്ലാം വേഗം കഴിച്ചു. രാവിലെതന്നെയുള്ള ബസ്‌സു പോയാല്‍ പിന്നെ കുറെ വൈകും. ചായ കുടിച്ചെന്നു വരുത്തി അയാള്‍ ഉടനെ പെരിഞ്ചേരിക്ക്‌ പുറപ്പെട്ടു.

കൃഷ്ണന്റെ മനസ്‌സില്‍ മുഴുവന്‍ അശ്വതിയായിരുന്നു. അമ്മ അവളെക്കുറിച്ച്‌ മനഃപൂവ്വം അയാളോട്‌ പറയാറുണ്ട്‌. അപ്പോള്‍ എങ്ങനെയെങ്കിലും അയാള്‍ അവിടെ നിന്ന്‌ രക്ഷപ്പെടും. പക്ഷേ അവളെക്കുറിച്ചോത്ത്‌ വളരെ നേരമയാള്‍ ഇരുന്നു പോയിട്ടുണ്ട്‌. ഹൈസ്‌ക്കൂളിലായതിന്നു ശേഷം വളരെക്കുറച്ചേ കാണാറുള്ളൂ, അമ്പലത്തിലെ ഉത്സവത്തിനു വരുമ്പോള്‍, അല്ലെങ്കില്‍ പെരിഞ്ചേരിയില്‍ എന്തെങ്കിലും കാര്യത്തിന്‌ അയാള്‍ ചെല്ലുമ്പോള്‍. കാണുമ്പോള്‍ വളരെയൊന്നും സംസാരിക്കാറില്ല. ജയിച്ചോ, എത്ര മാര്‍ക്കുണ്ട്‌ എന്നൊക്കെ മാത്രം. ഒരുപാട്‌ സംസാരിക്കാറുണ്ടെങ്കിലും വിഷയങ്ങളുടെ അപര്യാപ്തത.

അശ്വതി പ്രീഡിഗ്രിക്കു ചേര്‍ന്നതില്‍പ്പിന്നെ ഇതുവരെ അയാള്‍ കണ്ടിട്ടില്ല അവളെ. കഴിഞ്ഞ വര്‍ഷം ഉത്സവത്തിന്റെ സമയത്ത്‌ അവള്‍ക്ക്‌ പരീക്ഷയായിരുന്നു. ഇപ്പോള്‍ പരിഷ്‌ക്കാരിയായിട്ടുണ്ടാവും, ടൗണിലെ കോളേജിലല്ലേ അവള്‍ പഠിക്കുന്നത്‌- അയാള്‍ വിചാരിച്ചു.

ആദ്യമൊക്കെ സ്‌കൂളടച്ചാല്‍ പെരിഞ്ചേരിയിലാണ്‌ അവധിക്കാലം ചിലവഴിക്കുക. അവിടെ അയാളുടെ പ്രധാന കൂട്ട്‌ അടുത്ത വീട്ടിലെ സതീഷായിരുന്നു. അശ്വതി ചെറുതായിരുന്നെങ്കിലും അവരുടെ പിന്നാലെ കൂടും.ചിലപ്പോളതു ശല്ല്യമായിത്തീരാറുണ്ടായിരുന്നു. ആരും കാണാതെ ചിറയില്‍ ആമ്പല്‍പ്പൂ പറിക്കാന്‍ പോകുമ്പോള്‍ അവളെക്കൂട്ടാറില്ല. അവള്‍ ആദ്യം നിന്നു ചിണുങ്ങും. പിന്നെ ഉച്ചത്തിലുള്ള കരച്ചിലാവും. അമ്മാവനോ അമ്മായിയോ അറിയും. ശേഷം വഴക്കിന്റെ ബഹളമാണ്‌. അമ്മാവന്‍ പരമ ശുദ്ധനാണ്‌. മുന്‍കോപം മാത്രമേയുള്ളൂ. വഴക്കുകേട്ട്‌ കോലായില്‍ മുഖവും വീര്‍പ്പിച്ചിരിക്കുമ്പോള്‍ അമ്മാവന്‍ വന്നു തലോടിക്കൊണ്ടു പറയും,

"മോന്‍ വിഷമിക്കണ്ടാട്ടോ അവളിങ്ങോട്ടു കൊണ്ടാക്കിയ പോലെ ഞാനങ്ങട്ട്‌ കൊണ്ടുചെല്ലണ്ടേ നിന്നെ. നീ വല്ല കുഴിലോ കുളത്തിലോ വീണാലെങ്ങനാ?"

കണ്ണു നനഞ്ഞെങ്കില്‍ തോര്‍ത്തെടുത്ത്‌ അതു തുടച്ചു തരും. പിന്നെ അയാളുടെ കൈയില്‍ പിടിച്ച്‌ നാരായണന്‍നായരുടെ പീടികയിലേക്കു നടക്കും. അമ്മാവന്‌ പാലൊഴിക്കാത്ത കാപ്പി. അയാള്‍ക്ക്‌ എന്തുവേണമെന്ന്‌ നാരായണന്‍ ‍ നായര്‍ക്കറിയാം, പാലുംവെള്ളവും നല്ലവണ്ണം മൊരിഞ്ഞ പരിപ്പുവടയും. അമ്മയും അമ്മായിയും എങ്ങനെയുണ്ടാക്കിയാലും ആ പരിപ്പുവടയുടെ രുചി വരില്ല. കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മാവന്‍ നാരായണന്‍ നായരോട്‌ അയാളുടേയും സതീഷിന്റേയും കുസൃതികളെപ്പറ്റി പറഞ്ഞു ചിരിക്കും. ആ അമ്മാവന്‍ വീണ്ടും ദേഷ്യപ്പെടുമ്പോള്‍ കൃഷ്ണന്‌ അത്ഭുതം തോന്നാറുണ്ടായിരുന്നു.

പെരിഞ്ചേരിയില്‍ വീടിനു കുറച്ചു മാറി ഔട്ട്‌ഹൗസുണ്ടായിരുന്നു. പണ്ട്‌ നെല്ലിടാനോ മറ്റോ ഉപയോഗിച്ചിരുന്നതാണ്‌. ഇപ്പോള്‍ അതിഥികള്‍ ആരെങ്കിലും വന്നാല്‍ അവിടെയാണു കിടപ്പ്‌. മുതിര്‍ന്നതിനു ശേഷം പെരീഞ്ചേരിയില്‍ ചെന്നാല്‍ ഔട്ട്‌ഹൗസിലാണയാള്‍ താമസിക്കുക. കുട്ടിക്കാലത്ത്‌ ഒളിച്ചുകളിക്കാറുണ്ടായിരുന്ന പ്രധാന സ്ഥലം അതായിരുന്നു. അശ്വതിയെക്കൂട്ടിയിരുന്ന ഏക കളിയാണൊളിച്ചു കളി. അപ്പോള്‍ മാത്രം അവള്‍ കരയാനിടവരാറില്ല.

സതീഷ്‌ നല്ലവണ്ണം വരക്കുമായിരുന്നു. ഏറ്റവും ഇഷം കിളികളെ വരക്കാനും. കളിച്ചു മടുക്കുമ്പോള്‍ പലപ്പോഴായി എല്ലാവരും പോകും. അവസാനം അയാളും സതീഷും മാത്രമാകും. കരിയോ അപ്പയുടെ ഇലയോ കൊണ്ട്‌ സതീഷ്‌ ചിത്രം വരക്കുമ്പോള്‍ അശ്വതി അനങ്ങാതെ നോക്കിയിരിക്കും. കുറെ ആകുമ്പോള്‍ ഒറ്റ ഓട്ടമാണു വീട്ടിലേക്ക്‌. അവള്‍ പോകുമ്പോള്‍ സതീഷിനറിയാം അമ്മാവനെ വിളിക്കാനായിരിക്കുമെന്ന്‌. ഉടനെ അവനും സ്ഥലം വിടും. അത്സാവനെത്തുമ്പോള്‍ കുറ്റങ്ങളും വഴക്കും ഏറ്റുവാങ്ങാന്‍ കൃഷ്ണന്‍ മാത്രമേ കാണൂ. രാമന്‍കുട്ടിക്ക്‌ നല്ല പണിയാണ്‌ പിന്നെ, ചുമരു കഴുകി വൃത്തിയാക്കല്‍. ഒപ്പം ഉപദേശങ്ങളും.

ഊഞ്ഞാലാടണമെന്നു തോന്നിയാല്‍ പിന്നെ അശ്വതി സ്വൈര്യം കൊടുക്കില്ല. അയാളുടെ പിന്നാലെ കൂടും. ഊഞ്ഞാലു കെട്ടണമെങ്കില്‍ വളരെ ബുദ്ധിമുട്ടണമായിരുന്നു. പറമ്പിന്റെ മൂലയില്‍ ചാഞ്ഞുകിടക്കുന്ന പറങ്കിമാവിന്റെ കൊമ്പായിരുന്നു ഊഞ്ഞാല്‍ കെട്ടുന്ന സ്ഥലം. കിണറ്റില്‍ ഉപയോഗിച്ചരുന്ന കയറിനു മാത്രമേ ഒത്ത നീളം കിട്ടുമായിരുന്നുള്ളൂ. അത്‌ ആരും കാണാതെ അഴിച്ചെടുക്കണം. നല്ല പൊക്കമുള്ള പറങ്കിമാവില്‍ വലിഞ്ഞുകയറി, ഊഞ്ഞാലും കെട്ടി താഴെയിറങ്ങുമ്പോള്‍ നെഞ്ചുപൊട്ടി നീറുന്നുണ്ടാവും. പിന്നെ തെങ്ങിന്‍മടലു മുറിച്ചെടുത്ത്‌ ഊഞ്ഞാലില്‍ ഇരിപ്പിടം ഉണ്ടാക്കണം. എന്നാലും അശ്വതി അതിലിരുന്ന്‌ ആടുന്നതു കാണുമ്പോള്‍ എന്തൊക്കെയോ ചെയ്തു തീര്‍ത്ത സംതൃപ്തിയാണ്‌ ഉണ്ടായിരുന്നത്‌.

കവലയില്‍ ബസ്‌സിറങ്ങി കൃഷ്ണന്‍ ചുറ്റും നോക്കി. ഒരുവര്‍ഷത്തിലധികമായി ഇങ്ങോട്ടു വന്നിട്ട്‌. പട്ടണത്തിലെ വ്യത്യാസങ്ങള്‍ വളരെപ്പെട്ടന്ന്‌ ഇവിടെയെത്തും. നാരായണന്‍നായരുടെ കട തന്നെ ആകെ മാറിയിരിക്കുന്നു. പണ്ട്‌ പനമ്പു തട്ടികവച്ച്‌ മറച്ചിരുന്ന ഭാഗങ്ങളെല്ലാം കല്‍ച്ചുമര്‌ പണിതു മറച്ചിട്ടുണ്ട്‌. പഴയ ബെഞ്ചിനും ഡസ്‌കിനും പരം കസേരയും മേശയുമൊക്കെയായി. ബോര്‍ഡും വച്ചിരിക്കുന്നു- നാരായണ കോഫി ഹൗസ്‌. നടുവില്‍ ഓം എന്ന അക്ഷരം വലുതായെഴുതിട്ടുണ്ട്‌.

പഴയ നാരായണന്‍നായര്‍ക്കു മാത്രം മാറ്റമില്ല. സ്ഥിരം വേഷമായ കരിപുരണ്ട വെള്ളമുണ്ടുമുടുത്ത്‌ ചായ അടിക്കുന്നു.

"കൃഷ്ണന്‍കുട്ടിയല്ലേ ആ പോണേ?" നാരായണന്‍നായര്‍ കണ്ടെത്തിക്കഴിഞ്ഞു.

"അതേ". കൃഷ്ണന്‍ തിരിഞ്ഞു നിന്നു.

"നീയെന്താ കുട്ടീ ആ ചെളീലു നില്‍ക്കണേ? ഇങ്ങോട്ടു കയറിയിരിക്കൂ."

ക്ഷണം നിരസിച്ചില്ല. അയാള്‍ കയറിയിരുന്നു.

"നിനക്ക്‌ പാലുവെള്ളം വേണോ, ചായ വേണോ?"

കൃഷ്ണന്‍ വെറുതെ ചിരിച്ചു. നാരായണന്‍നായരുടെ ഓര്‍മ്മയെക്കുറിച്ചു മതിപ്പു തോന്നി.

"നിന്റെ മീശ കണ്ടിട്ട്‌ ഞാന്‍ പാലുംവെള്ളം തരോന്റെ കുട്ട്യേ? കൊച്ചുകുട്ടികളല്ലേ അതു കുടിക്കണത്‌."

ചായ കൊണ്ടു വച്ചു.

"നീ ഏതു ക്ലാസ്‌സിലായി ഇപ്പോള്‍?"

"പ്രീഡിഗ്രി പാസ്‌സായി".

"ആ ചെറുക്കന്‍ തോറ്റു തുന്നംപാടി നടക്കാ. ഇത്തവണയും പത്തിലു എഴ്‌തീട്ട്‌ തോറ്റൂന്നാ തോന്നണെ."

സതീഷിനെക്കുറിച്ചാണു പറയുന്നത്‌. അവന്റെ അമ്മയുടെ ബന്ധത്തിലേതോ ഒരമ്മാവനാണ്‌ നാരായണന്‍ നായര്‍. സതീഷിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ മുതല്‍ നാരായണന്‍ നായരുടെ കൂടെയാണു താമസം.

നാട്ടുവിശേഷങ്ങളെല്ലാം നാരായണന്‍ നായര്‍ ചോദിച്ചറിഞ്ഞു. ചായയുടെ പൈസ കൊടുക്കാന്‍ കൃഷ്ണന്‍ ശ്രമിച്ചെങ്കിലും, കളിയാക്കി അവിടുന്നു വിട്ടു.

അമ്മായിയെ വഴിയില്‍ വച്ചു തന്നെ കണ്ടു. പനിയായിട്ട്‌ ആശുപത്രിയിലേക്കു പോകുകയായിരുന്നു. വീട്ടില്‍ ആരുമില്ല. അമ്മാവന്‍ പാടത്താണത്രേ.

അപ്പോള്‍ അശ്വതി?

കൃഷ്ണന്‍ അതു ചോദിച്ചില്ല. അമ്മായിക്കെന്തു തോന്നും. ചൊവ്വാഴ്‌ച ആയതുകൊണ്ടു കോളേജില്‍ പോയതാവും.

പ്രതീക്ഷിച്ച പോലെ തന്നെ അമ്മാവനെ വീട്ടില്‍ കണ്ടില്ല. പാടത്തുനിന്നു തിരി്‌ച്ചു വന്നില്ലായിരിക്കും. വെറുതെ ഔട്ട്‌ഹൗസിന്റെ അടുത്തു ചെന്ന്‌ അയാള്‍ നോക്കി. ചുമരുകള്‍ അഴുക്കു പുരണ്ട്‌ ആകെ വൃത്തികേടായിക്കിടക്കുകയാണ്‌. അമ്മായിക്ക്‌ പഴയതു പോലുള്ള ആരോഗ്യമൊന്നും ഇല്ലായിരിക്കും. കൈയില്‍ എന്തെങ്കിലും ഉപകരണവുമായിട്ടേ പണ്ടവരെ കാണാന്‍ സാധിക്കുമായിരുന്നുള്ളൂ. അമ്മാവന്റെ അഭിവൃദ്ധി അമ്മായിയുടേയും കൂടി ശ്രമഫലമാണ്‌.

വയലിലേക്ക്‌ പോകാമെന്ന്‌ കൃഷ്ണന്‍ തീരുമാനിച്ചു. പഴയ കേളീരംഗമൊക്കെ കാണാമല്ലോ. അവിടേക്കു നടക്കുമ്പോള്‍ ആ ചിന്തയായിരുന്നു അയാളുടെ മനസ്‌സില്‍.

രാമന്‍കുട്ടി വയലില്‍ കെട്ടിക്കിടക്കുന്ന വെള്ളം പൊളിച്ചു കളയുകയാണ്‌. അമ്മാവന്‍ അടുത്തുതന്നെ നില്‌ക്കുന്നുണ്ട്‌. അയാളെക്കണ്ട ഉടനെ തന്നെ അമ്മാവന്‍ വിളിച്ചു ചോദിച്ചു.

"ഇങ്ങോട്ടൊക്കെവരാന്‍ വഴി അറിയുവോ കൃഷ്ണന്‍കുട്ടിയേ?"

അമ്മാവന്‍ കരയിലേക്കു കയറി നിന്നു.

പെരിഞ്ചേരിയിലേക്കു നടക്കുമ്പോള്‍ അമ്മാവന്‍ ധാരാളം സംസാരിക്കുന്നുണ്ടായിരുന്നു. റിസല്‍ട്ടിന്റെ കാര്യം പെട്ടന്നാണോര്‍ത്തതെന്നു തോന്നുന്നു.

"നീ പാസ്‌സായോ കൃഷ്ണന്‍കുട്ടിയേ?"

മറുപടി കൊടുത്തു അയാള്‍. ക്ലാസ്‌സുള്ള കാര്യവും പറഞ്ഞു.

അമ്മാവന്‌ സന്തോഷമായി. അത്‌ വര്‍ത്തമാനത്തില്‍ സ്‌ഫുരിക്കുന്നുണ്ട്‌. എന്നിട്ടും അമ്മാവന്‍ എന്തിനാണു വരാന്‍ പറഞ്ഞതെന്നു പറയുന്നില്ലല്ലോ. ചോദിക്കാനും അയാള്‍ക്കൊരു മടി, വിളിച്ചതുകൊണ്ടു മാത്രമാണുവന്നതെന്നു ചിന്തിക്കും. അമ്മാവന്‌ അതു മതി പിന്നെ പരിഭവം പറഞ്ഞു നടക്കാന്‍.

ഉച്ചക്ക്‌ അമ്മാവനും രാമന്‍കുട്ടിയുമൊത്ത്‌ കൃഷ്ണന്‍ ഊണു കഴിച്ചു. ഉള്ള സമയംകൊണ്ട്‌ രണ്ടു മൂന്നു കറികളുണ്ടാക്കിയെന്നമ്മായി പറഞ്ഞു. ജലദോഷപ്പനി കൊണ്ട്‌ പ്രത്യേകമൊന്നും വേണ്ടായെന്നു വിചാരിച്ചിരിക്കുകയായിരുന്നത്രേ.

അമ്മാവന്‌ മീന്‍കറി വേണം. വേറൊന്നുമില്ലെങ്കിലും അതു നിര്‍ബന്ധമാണ്‌. അമ്മായിക്ക്‌ അമ്മാവനോടു വിരോധമുള്ള കാര്യവും അതു തന്നെ. തിരുവോണത്തിന്‍നാളും മീനുണ്ടാക്കിക്കൊടുക്കണമെന്ന്‌ അമ്മായി പരിഭവം പറയാറുണ്ട്‌. വീട്ടില്‍ക്കയറ്റാത്തതുകൊണ്ട്‌ മീന്‍ കഴിക്കണമെങ്കില്‍ കൃഷ്ണനു പെരിഞ്ചേരിയില്‍ വരണം. കുളത്തില്‍ നിന്നു പിടിച്ച വരാലാണെന്നു തോന്നുന്നു. പുളിയിട്ടു വറ്റിച്ച വലിയ കഷണങ്ങള്‍. വലവച്ച്‌ മീന്‍ പിടിക്കാന്‍ രാമന്‍കുട്ടി മിടുക്കനാണ്‌.

അമ്മാവന്‍ ഊണു കഴിഞ്ഞ്‌ ഉമ്മറത്തെ ചാരു കസാലയില്‍ കിടപ്പായി. പത്രവും എടുത്ത്‌ കൃഷ്ണ്ണന്‍ അടുത്തുതന്നെ പോയിരുന്നു.

"കൃഷ്ണാ, ഇങ്ങടുത്തു വന്നേ." അമ്മാവന്റെ വിളി സാവധാനമാണ്‌. കാര്യമായിട്ടെന്തോ പറയാനാണെന്നു തോന്നുന്നു. അപ്പോള്‍ "കൃഷ്ണാ" എന്നേ വിളിക്കൂ. സാധാരണ കൃഷ്ണന്‍കുട്ടിയെന്നാണ്‌ വിളിക്കാറ്‌.

അയാള്‍ അമ്മാവന്റെ അടുത്തു പോയി നിന്നു.

"ഇനി നീയെന്തിനാ ചേരാന്‍ പോണെ?"

"ബി.എസ്‌സിക്കു ചേരാന്നാ വിചാരിക്കണെ."

"അതു പട്ടണത്തിലെ സെന്റ്‌ പോള്‍സില്‍ കിട്ട്വോ? അശ്വതി പഠിക്കണേടത്ത്‌?"

"ഉവ്വ്."

"എവിടെയായാലും നീ ഇവിടെ നിന്നു പഠി‌ച്ചാ മതി. ഞാനങ്ങനെയാ തീരുമാനിച്ചിരിക്കുന്നെ. ഇവിടെ ആരാ ഒരാണ്‍തരിയുള്ളെ. കാര്‍ത്തൂന്‌ മനോഹരനില്ലേ അവിടെ. എന്റെ കണ്ണടഞ്ഞാ ഇതൊക്കെ അന്യാധീനപ്പെടരുതെന്ന്‌ ആഗ്രഹോണ്ട്‌. അതാ നിന്നോടിവിടെ നില്‌കാന്‍ പറയണെ."

എന്തൊക്കെയോ തീരുമാനങ്ങളുണ്ടെന്ന്‌ കൃഷ്ണനുറപ്പുണ്ടായിരുന്നു. പക്ഷേ, ഇത്രയും വിചാരിച്ചില്ല അയാള്‍. അമ്മയും അമ്മാവനും ചേര്‍ന്ന്‌ ആലോചിച്ചുറപ്പിച്ചതാവും എല്ലാം.

"നിനക്ക്‌ കോളേജില്‍ ചേരാന്‍ സമയമാകുമ്പോള്‍ ഇങ്ങോട്ടു പോരെ. അത്യാവശ്യം പാഠപുസ്തകങ്ങളൊക്കെയെടുത്താ മതി. ബാക്കി ഇവിടെ ഒരുക്കി വച്ചേക്കാം."

കൃഷ്ണന്‍ മറുപടി ഒന്നും പറഞ്ഞില്ല. നല്ല കാര്യമാണ്‌. വീട്ടില്‍ നിന്നു സെന്റ്‌ പോള്‍സില്‍ പോയി പഠിക്കാന്‍ ബുദ്ധിമുട്ടാണ്‌. ദൂരമധികമില്ലെങ്കിലും ബസ്‌സ്‌ സമയത്തിനൊന്നും കിട്ടില്ല. ശര്‍മ്മസാര്‍ പറഞ്ഞപ്പോള്‍ മുതല്‍ സെന്റ്‌ പോള്‍സിലെങ്ങനെ പോകും എന്നാലോചിക്കുകയായിരുന്നു അയാള്‍. ഇവിടെയാണെങ്കില്‍ ആഴ്‌ചയിലൊരിക്കല്‍ വീട്ടിലും പോകാം.

കുറച്ചുനേരം കൂടി നിന്നാല്‍ അശ്വതിയെ കാണാന്‍ സാധിക്കുമെന്ന്‌ അയാള്‍ വിചരിച്ചു. പക്ഷേ, വര്‍ത്തമാനത്തിനിടക്ക്‌, ട്യൂഷനുള്ളതു കൊണ്ട്‌ അവള്‍ വൈകുന്നേരമേ എത്തൂ എന്ന്‌ അമ്മായി പറഞ്ഞു.

യാത്ര പറഞ്ഞിറങ്ങുമ്പോഴും സെന്റ്‌ പോള്‍സില്‍ ചേരുന്നതിനെക്കുറിച്ച്‌ അമ്മാവന്‍ ഓര്‍മ്മിപ്പിച്ചു.

1 comment:

സുധി അറയ്ക്കൽ said...

വായിച്ചു.ഇഷ്ടമാകുന്നു.